28 December, 2021 06:02:55 PM


ഇയര്‍ ബാക്ക് നടപടി: ഫാര്‍മസി വിദ്യാര്‍ഥികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചു



തൃശൂര്‍: കേരള ആരോഗ്യ സർവ്വകലാശാലയുടെ കീഴിൽ ബിഫാമിന് പഠിക്കുന്ന കുട്ടികള്‍ അധ്യയനവര്‍ഷം നഷ്ടപ്പെടുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചികകാലസമരം ആരംഭിച്ചു. ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സിലിനുപോലുമില്ലാത്ത നിയമം നടപ്പാക്കി വിദ്യാഭ്യാസ ദൈർഘ്യം കൂട്ടാനുള്ള സര്‍വ്വകലാശാലാ നടപടി സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആരോപണവുമായാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ 21ന്  ഒരു ദിവസം സൂചനാപഠിപ്പുമുടക്ക് നടത്തിയതിനെതുടര്‍ന്ന് വിദ്യാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ വൈസ് ചാന്‍സലറോ രജിസ്ട്രാറോ പങ്കെടുത്തിരുന്നില്ല. പരീക്ഷാകണ്‍ട്രോളറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അനുകൂലനടപടികള്‍ ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ഇന്നലെ മുതല്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. 

മുൻ സെമസ്റ്റർ പരീക്ഷകളിലെ മുഴുവൻ പേപ്പറുകൾ വിജയിച്ചാൽ മാത്രമേ അടുത്ത സെമസ്റ്റർ പ്രവേശനം സാദ്ധ്യമാകുവെന്ന തീരുമാനത്തിനുപുറമെ, പരീക്ഷ നടത്താതെ 'ഇയർ ബാക്ക്' കൂട്ടുന്നതിലേക്കുള്ള നടപടി സര്‍വ്വകലാശാല സ്വീകരിച്ചതാണ് വിദ്യാര്‍ഥികളെ ചൊടുപ്പിച്ചത്. മറ്റു സർവ്വകലാശാലകൾ കോവിഡ് കാലത്ത് ഓൺലൈനിലൂടെ പരീക്ഷ നടത്തി കോഴ്സുകളുടെ വിദ്യാഭ്യാസദൈർഘ്യം കൂട്ടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആരോഗ്യസര്‍വ്വകലാശാല പരീക്ഷ നടത്താന്‍ തയ്യാറാകാതെ വന്നതോടെ നാല് വര്‍ഷം കൊണ്ട് കഴിയേണ്ട കോഴ്സ് ആറും ഏഴും വര്‍ഷം പഠിക്കേണ്ട അവസ്ഥയിലെത്തി ചേര്‍ന്നുവെന്നാണ് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നത്.

നാല് വര്‍ഷകോഴ്സില്‍ എട്ട് സെമസ്റ്റര്‍ പരീക്ഷകളാണ് ഉള്ളത്. ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷ ജയിച്ചാല്‍ മാത്രമേ അഞ്ചാം സെമസ്റ്റര്‍ ക്ലാസില്‍ പ്രവേശനമുള്ളു. അതുപോലെ മൂന്ന് മുതല്‍ ഏഴ് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ ജയിച്ചാലേ എട്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനാവൂ. പരീക്ഷ കൃത്യസമയത്തു നടക്കാതെവന്നതോടെ വിദ്യാര്‍ഥികള്‍ക്ക് വര്‍‍ഷങ്ങള്‍ നഷ്ടപ്പെടുകയാണുണ്ടായത്. വിവിധ സെമസ്റ്ററുകളിലായി പഠിക്കുന്ന ആയിരത്തിലേറെ വിദ്യാർത്ഥികളെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്.

സര്‍വ്വകലാശാലാ തീരുമാനത്തില്‍ പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും മൗനം പാലിക്കുകയാണ്. എല്ലാ സ്ഥാപനങ്ങളിലും ഒന്നു മുതല്‍ നാല് വരെ വര്‍ഷങ്ങളിലായി ബിഫാമിന് ഒരേ സമയം നാല് ബാച്ചുകളാണ് ഉണ്ടാവുക. എന്നാലിപ്പോള്‍ അത് അഞ്ച് ബാച്ചുകളിലെത്തിനില്‍ക്കുകയാണ്. നാല് വർഷ കോഴ്സ് സർവ്വകലാശാല അനാസ്ഥയിൽ അഞ്ചും അതിലേറെ വർഷവും നീളുന്ന സാഹചര്യം ഉടലെടുക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികചൂഷണത്തിനുള്ള അവസരമൊരുക്കുകയാണെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. 

കോവിഡ് വ്യാപനം പരിഗണിച്ച് സർവകലാശാലകളുടെ ഫീസില്‍ ഇളവ് വരുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടപ്പോഴും ആരോഗ്യ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികള്‍ തഴയപ്പെട്ടു. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളും ഈ നടപടിയിലൂ‌ടെ ഏറെ വെട്ടിലാക്കിയിരിക്കുകയാണ്. കേരളത്തിലാകമാനമുള്ള വിദ്യാര്‍ഥികള്‍ തൃശൂരില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തിനുമുന്നില്‍ സംഘടിച്ചാണ് പ്രതിഷേധിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K