-
തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് നടൻ നിർമൽ ബെന്നി അന്തരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് മരണം. നിർമാതാവ് സഞ്ജയ് പടിയൂർ ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചിരിക്കുന്നത്."പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ചൻ എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണം…..പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു"- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേൻ' എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ആളാണ് നിർമൽ. ചിത്രത്തിൽ കൊച്ചച്ചനായിട്ടായിരുന്നു എത്തിയത്. 2012ൽ പുറത്തിറങ്ങിയ 'നവാഗതർക്ക് സ്വാഗതം' എന്ന ചിത്രത്തിലൂടെയാണ് നിർമൽ വെള്ളിത്തിരയിൽ എത്തിയത്. തുടർന്ന് ആമേൻ, ദൂരം അടക്കം അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. യൂട്യൂബ് വീഡിയോകളിലും ശ്രദ്ധേയനായി.
-
കോട്ടയം : മുതിർന്ന മാധ്യമ പ്രവർത്തകനും മാത്യഭൂമി ലേഖകനുമായ കാണക്കാരി രവി (ടി.കെ.രവീന്ദ്രൻ നായർ - 84) അന്തരിച്ചു. കോട്ടയം പഴയ സെമിനാരി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസം. എൻ.എസ്.എസ്. പ്രതിനിധി സഭാംഗമാണ്. 1963 മുതൽ മാത്യഭൂമി പ്രസ്ഥാനത്തിൻ്റെ ഭാഗമായ രവി, മാത്യഭൂമിയുടെ ഓഫീസ് വിഭാഗത്തിലും കോട്ടയം, കോഴിക്കോട് യൂണിറ്റുകളിലും ഏറെക്കാലം പ്രവർത്തിച്ചു.കോട്ടയത്തെ പൊതുരംഗത്തെ തിളക്കമുള്ള വ്യക്തിത്വവുമായിരുന്ന രവി, മാത്യഭൂമിയുടെ ഏറ്റുമാനൂർ പ്രാദേശികലേഖകനായിട്ടാണ് മാധ്യമ പ്രവർത്തനം തുടങ്ങിയത്. അന്ന് കാണക്കാരിയിൽ മാതൃഭൂമി ഏജൻസിയുമുണ്ടായിരുന്നു. പക്ഷേ കോട്ടയത്തെ ഓഫീസായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം. ലൈനറായും ടെലിപ്രിന്റർ ഓപ്പറേറ്ററായുമൊക്കെ പല തസ്തികകളിൽ പിന്നീട് പ്രവർത്തിച്ചു. മന്നത്ത് പത്മനാഭൻ്റെ നിർദ്ദേശപ്രകാരം മലയാളി എന്ന പത്രത്തിന്റെ ലേഖകനായി കുറച്ച് നാൾ പ്രവർത്തിച്ചു. മന്നത്ത് പത്മനാഭൻ മാതൃഭൂമി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ മാറ്റമുണ്ടായത്. മാറ്റം നടന്നെങ്കിലും രവിയ്ക്കു താത്പര്യമില്ലാത്ത കാര്യം മന്നവും മാതൃഭൂമിയും തിരിച്ചറിഞ്ഞതോടെ വേഗം മാത്യഭൂമിയിലേക്ക് മടങ്ങി.മാതൃഭൂമി സ്റ്റഡിസർക്കിളിന്റെയും ആദ്യം മുതലുള്ള പ്രവർത്തകനാണ്.ഭാര്യ: അംബികാദേവി. മക്കൾ: എം.ആർ.രാജേഷ് (കനേഡിയൻ സോഫ്ട് വെയർ കമ്പനി ഡയറക്ടർ,ബെംഗളൂരു), രഞ്ചു സന്തോഷ്(മുംബൈ). മരുമക്കൾ: ശ്രീ (ശാരി -ബെംഗളൂരു), സി. സന്തോഷ് കുമാർ (സ്വകാര്യ കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ, മുംബൈ).
-
ന്യൂഡല്‍ഹി: മുൻ വിദേശകാര്യമന്ത്രി നട്‌വർ സിംഗ് അന്തരിച്ചു. 95 വയസ്സായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഡോ മൻമോഹൻ സിംഗിൻ്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു സിംഗ്. 1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്‌വർ സിംഗ് ജനിച്ചത്. ദ ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1984 ൽ പത്മഭൂഷൺ ലഭിച്ചു.
-
കോട്ടയം: കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു. 47 വയസായിരുന്നു. കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം. യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു. രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി. കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കവിതയാണ് ഭാര്യ. മക്കൾ ഉണ്ട്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
-
ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം.
-
കൊല്ലം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ (49) അന്തരിച്ചു. ദുബൈയിൽ ഖലീജ് ടൈംസില്‍ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു മരണം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ഫ്രീപ്രസ് ജേർണൽ, സൺഡേ ഇന്ത്യൻ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലിചെയ്തു.കവിതാ സമാഹാരം, നോവൽ, അനുഭവക്കുറിപ്പ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ പുസ്തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. 'ആത്മഹത്യക്ക് ചില വിശദീകരണ കുറിപ്പുകൾ' എന്ന നോവലിനു കൈരളി അറ്റ്‌ലസ് അവാർഡ് ലഭിച്ചു. അച്ഛൻ: പരേതനായ ചക്രപാണി വാരിയർ, അമ്മ: പരേതയായ സുശീല വാര്യസാർ, മക്കൾ: അപൂർവ, അനന്യ, സഹോദരങ്ങൾ : അഡ്വ. ബിനി സരോജ്, അനി സരോജ്.
-
മലപ്പുറം: നാടക നടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി അന്തരിച്ചു. 83 വയസായിരുന്നു. 1980-ലെ നാടക സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നിലമ്പൂര്‍ ബാലനാണ് ഭര്‍ത്താവ്. കോഴിക്കോട് മ്യൂസിക്കല്‍ തീയേറ്റേഴ്‌സ്, കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്‌സ്, മലബാര്‍ തീയേറ്റേഴ്‌സ്, സംഗമം തീയേറ്റേഴ്‌സ്, കലിംഗ തീയേറ്റേഴ്‌സ് തുടങ്ങിയ സമിതികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.1973-ല്‍ എംടിയുടെ നിര്‍മ്മാല്യം എന്ന ചിത്രത്തില്‍ നിലമ്പൂര്‍ ബാലനോടൊപ്പം 'ശ്രീ മഹാദേവന്‍ തന്റെ ശ്രീ പുള്ളോര്‍ കുടം' എന്ന ഗാനരംഗത്ത് അഭിനയിച്ചു കൊണ്ടാണ് നാടക ലോകത്ത് നിന്നും വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് ബന്ധനം, സൂര്യകാന്തി, ഹര്‍ഷ ബാഷ്പം, അന്യരുടെ ഭൂമി, തീര്‍ത്ഥാടനം, ഒരേ തൂവല്‍ പക്ഷികള്‍, തീര്‍ത്ഥാടനം, അമ്മക്കിളിക്കൂട് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മക്കള്‍: വിജയകുമാര്‍, ആശാലത, പരേതനായ സന്തോഷ് കുമാര്‍. മരുമക്കള്‍: കാര്‍ത്തികേയന്‍, അനിത, മിനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.
-
ലണ്ടന്‍: പ്രമുഖ ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളിലൊരാളും പരിശീലകനുമായിരുന്ന ഗ്രഹാം തോർപ്പ് അന്തരിച്ചു. 55 വയസ്സായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ഇദ്ദേഹത്തിൻ്റെ മരണവിവരം അറിയിച്ചത്. ഇടംകൈ ബാറ്ററും വലംകയ്യൻ ബോളറുമായിരുന്ന തോർപ്പ് ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1993 മുതൽ 2005 വരെ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. 341 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളും 354 ലിസ്‌റ്റ് എ മത്സരങ്ങളും 5 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം പരിശീലക ജോലിയിൽ പ്രവേശിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 മുതൽ അഫ്ഗാനിസ്ഥാൻ പരിശീലകനായി ചുമതല ഏറ്റശേഷമാണ് അസുഖം സ്ഥിരീകരിച്ചത്.
-
ഏറ്റുമാനൂർ : ശക്തിനഗർ ശ്രീ സായി റോഡിൽ കൃഷ്ണനിവാസിൽ അംബുജാക്ഷി അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8.30ന്. മക്കൾ : പരേതനായ ജയൻ, സുലോചന.
-
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വഡോദരയിലെ ഭൈലാൽ അമീൻ ജനറൽ ആശുപത്രിയിലാണ് അന്ത്യം. ഒരു വർഷമായി ലണ്ടനിലെ കിംഗ്‌സ് കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗെയ്‌ക്‌വാദിനെ അടുത്തിടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.1975നും 1987നും ഇടയിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്‌ക്‌വാദ് പിന്നീട് രണ്ട് തണവ ഇന്ത്യയുടെ പരിശീലകനുമായിരുന്നു. അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് അദ്ദേഹത്തിന്റെ ചികിത്സ ചിലവിന് ബി.സി.സി.ഐയോട് സഹായം തേടിയതോടെയാണ് വീണ്ടും അൻഷുമാൻ ഗെയ്‌ക്‌വാദ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.ലണ്ടനിലെ ചികിൽസാച്ചെലവ് താങ്ങാനാവാതെ ഗെയ്‌ക്‌വാദും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നറിഞ്ഞപ്പോഴായിരുന്നു സഹായ അഭ്യർത്ഥന. തുടർന്ന് ബി.സി.സി.ഐ ഗെയ്‌ക്‌വാദിന്റെ ചികിത്സക്കായി ഒരുകോടി രൂപ സഹായധനം നൽകുകയും ചെയ്തിരുന്നു.
-
കാണക്കാരി : കടപ്പൂര് മാളിയേക്കൽ മത്തായി കുര്യൻ (91) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച വൈകുന്നേരം കാണക്കാരിയിലുള്ള ഭവനത്തിൽ എത്തിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ മേരി കുര്യൻ (തേമ്മാംകുഴിയിൽ കാട്ടാമ്പാക്ക്). മക്കൾ: മാത്യു, ആനി, ജയിംസ്, ജോസ്, പരേതനായ ജോണി, ആന്റണി, സെബാസ്റ്റ്യൻ, ഷിനിൽ (ജനറൽ മാനേജർ, അച്ചായൻസ് ഗോൾഡ്), ലിൻസി. മരുമക്കൾ : വത്സല (ചെട്ടിശ്ശേരിൽ), ജോർജ് (കുറിച്ചിയേൽ), സോഫി (ചിറയ്ക്കൽ), ഷൈനി (കൊച്ചു പുരയ്‌ക്കൽ), മോളി (മൂശാരിയേട്ട്), സോളി (കുഴികണ്ടത്തിൽ), ജെൻസി (കാവനാൽ), സിനി (തടത്താനായിൽ), ബിനോ (കണ്ണാത്തറ).
-
കൊച്ചി: ബിസ്മി ഗ്രൂപ്പ് ചെയർമാൻ വലിയവീട്ടിൽ വി.എ. യൂസഫ് ഹാജി (74) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം നാലുമണിക്ക് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: പി.എം. നഫീസ. മക്കൾ: വി.വൈ. സഫീന, വി.വൈ. ഷബാനി. മരുമക്കൾ: ഡോ.വി.എ. അഫ്‌സൽ, വി.എ. അജ്മൽ.
-
നട്ടാശ്ശേരി : കുടമാളൂർ തേക്കാനത് വീട്ടിൽ രാജൻ (64) അന്തരിച്ചു. സംസ്കാരം നട്ടാശ്ശേരിയിലെ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാല് മണിക്ക് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ : പൊന്നമ്മൾ കുമാരനല്ലൂർ കാലായിൽ കുടുംബാംഗമാണ്. മക്കൾ: രാജി (ഫെനിക്സ്, പാറമ്പുഴ), രാജേഷ് (ഡിസൈനർ & മനോരമ ഏജന്റ്), രാകേഷ്, മരുമക്കൾ : ദിപിൻ (വെബ് ഡിസൈനർ, എറണാകുളം), പ്രീതി (ഇസാഫ് ബാങ്ക്).
-
കോഴിക്കോട്: വടകര എംഎല്‍എ കെകെ രമയുടെ പിതാവ് കെ കെ മാധവന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും. സിപിഐഎം ഏരിയാ സെക്രട്ടറിയും കര്‍ഷക സംഘം നേതാവുമായിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.
-
ഏറ്റുമാനൂർ: ഏറ്റുമാനൂർ രോഹിണിയിൽ എം പി ഭാനുമതി(83) അന്തരിച്ചു. കോടിമത മതുമല കുടുംബാംഗമാണ്. ഭർത്താവ് കാളേച്ചു വീട്ടിൽ കെ എൻ മോഹൻ ( ആർ കെ പ്രസ്സ്). മക്കൾ: ജയചന്ദ്രൻ, ജ്യോതിലക്ഷ്മി, ഹരികൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, ഹാരിദാസ്, പാർവതി. സംസ്‍കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
-
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. സുരേന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്.36 വർഷമായി കെ. സുധാകരന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കെ സുധാകരന്റെ സംഭവബഹുലമായ ഔദ്യോഗിക രാഷ്ട്രീയ യാത്രകളിലെ സന്തതസഹചാരി ആയിരുന്നു സുരേന്ദ്രന്‍. കെ സുധാകരന്‍ നിയമസഭാംഗമായിരുന്നപ്പോഴും കണ്ണൂരില്‍ നിന്ന് ആദ്യ തവണ ലോക്‌സഭാംഗമായപ്പോഴും കണ്ണൂരില്‍ താമസിച്ചുകൊണ്ടാണ് അദ്ദേഹം പ്രൈവറ്റ് സെക്രട്ടറി പദവിയിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
-
തിരുവനന്തപുരം: വിഖ്യാത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാലിലെ ആശുപത്രിയിലാണ് അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറാണ്. സമഗ്ര സംഭാവനയ്ക്ക് രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിൽ പഠിച്ചിറങ്ങിയ അദ്ദേഹം മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കിയ വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് നേടി. യുണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്ന് എം എസ് പഠനം പൂർത്തിയാക്കി. എഫ്ആർസിഎസ്സും നേടി ഇന്ത്യയിൽ തിരിച്ചെത്തി. ചണ്ഡിഗഡിലെ പിജിമറിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) ജോലി ചെയ്തു. ജോൺ ഹോപ്കിൻസ് ഉൾപ്പെടെ വിദേശ സർവ്വകലാശാലകളിൽ നിന്നായിരുന്നു ഹൃദയശസ്ത്രക്രിയയിൽ ഉന്നതപഠനം.ശ്രീചിത്തിര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറായി ഏറെ കാലം സേവനമനുഷ്ടിച്ചു. ഹൃദയവാൽവുകൾ ശ്രീചിത്തിരയിൽ നിർമ്മിച്ച് കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ആദ്യമായി ലഭ്യമാക്കിയത് വല്യത്താന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പിന്നീട് മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ആദ്യ വിസിയായ അദ്ദേഹം ആയുർവേദത്തിലും തന്റെ ഗവേഷണങ്ങൾ നടത്തി. ആയുർവേദവും അലോപ്പതിയും സമ്മന്വയിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം വൈദ്യശാസ്ത്ര രംഗത്തേക്ക് മുന്നോട്ട് വച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ചെയർമാൻ, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്റെ സ്ഥാപകൻ എന്നീ നിലകളിലും വല്യത്താൻ മലയാളികൾക്കും ലോകത്തിനും പ്രിയങ്കരനാണ്.
-
വയലാ: തേലപ്പുറത്ത് രാമചന്ദ്രൻ നായർ (71) അന്തരിച്ചു. കോട്ടയം ടെക്സ്റ്റയിൽസ് മുൻ ജീവനക്കാരനാണ്. സംസ്കാരം നാളെ പകല്‍ 2 ന് വീട്ടുവളപ്പിൽ. ഭാര്യ ലീലാമണി ഇലയ്ക്കാട് കണ്ടച്ചം വീട്ടിൽ കുടുംബാംഗം. മക്കൾ: രാജേഷ് (കോട്ടയം ടെക്സ്റ്റയിൽസ്), രതീഷ്. മരുമക്കൾ: ദീപ ഉമ്പുകാട്ട്, മാറിയിടം (കൊച്ചു ലൂർദ് ഹോസ്പിറ്റൽ, കിടങ്ങൂർ), വിനീത രഞ്ജിനി, വയലാ (ചൈതന്യ ഹോസ്പിറ്റൽ കുറവിലങ്ങാട്)
-
തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കവി, സാഹിത്യ വിമര്‍ശകന്‍ സാഹിത്യ ചരിത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന്‍ ആണ് ഭാര്യ. ഭാര്യ ഗീതയുടെ മരണത്തോടെ ഹിരണ്യന്‍ സാഹിത്യ ലോകത്തു നിന്ന് ഏതാണ്ട് ഉള്‍വലിഞ്ഞ നിലയിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
-
കൊച്ചി: കോമഡി വേഷങ്ങളിലൂടെ സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധ നേടിയ താരം കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസ്സായിരുന്നു. നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളിയിലെ വീട്ടില്‍ വൈകിട്ട് നാലു മണിക്ക് ഭൗതിക ശരീരം എത്തിക്കും. നാളെ പന്ത്രണ്ട് മണിക്കാണ് സംസ്‌കാരം.വേറിട്ട വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് കുളപ്പുള്ളി ലീല. ലീല കൃഷ്ണകുമാര്‍ എന്നാണ് യഥാര്‍ഥ പേര്.കസ്തൂരിമാന്‍, പുലിവാല്‍ കല്യാണം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളില്‍ കുളപ്പുള്ളി ലീല ചെയ്ത കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസില്‍ നിലനില്‍ക്കുന്നു. ഭര്‍ത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പ്രതിസന്ധികള്‍ നിറഞ്ഞു നിന്ന ജീവിതത്തിലുടനീളം അമ്മയായിരുന്നു തന്റെ ധൈര്യമെന്ന് പല വേദികളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്. പരേതനായ കൃഷ്ണകുമാര്‍ ആണ് നടിയുടെ ഭര്‍ത്താവ്. രുഗ്മിണിയും വേര്‍പിരിഞ്ഞതോടെ ചെറിയപ്പിള്ളിയിലെ വീട്ടില്‍ ഇനി ലീല തനിച്ചാണ്.
-
ബെംഗളൂരു: കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ (57) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. 1984-ൽ പുറത്തിറങ്ങിയ, പുട്ടണ്ണ കനഗലിന്റെ 'മസനദ ഹൂവു'വിലൂടെയാണ് സിനിമാ നടിയായി ശ്രദ്ധനേടിയത്. 1993-ൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ചു. ചുരുക്കാക്കാലം കൊണ്ട് ശ്രോതാക്കളുടെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ അപർണ എഐആർ എഫ്എം റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു. ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടിയ താരം ഡി ഡി ചന്ദനയിൽ ഉൾപ്പടെ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. 2013 ൽ ബിഗ് ബോസ് കന്നഡ ഷോയിലും പങ്കെടുത്തു. ഇതിന് പുറമെ മെട്രോ അറിയിപ്പുകൾക്ക് ശബ്ദം നൽകിയ കലാകാരി കൂടിയാണ് അപർണ.
-
കൊൽക്കത്ത: ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. ഇന്നലെ കൊൽക്കത്തയിലെ വസതിയിൽ ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. 78 വയസായിരുന്നു.കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. ചരിത്രപ്രസിദ്ധമായ കൊൽക്കത്തയിലെ ട്രിൻകാസിൽ വെച്ചാണ് ഉഷ ഉതുപ്പും ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടിയത്. ഉഷ രണ്ടാമത് വിവാഹം കഴിച്ചതാണ് ജാനിയെ. പരേതനായ രാമുവാണ് ആദ്യഭർത്താവ്. അഞ്ജലി, സണ്ണി എന്നീ രണ്ടു മക്കളും ദമ്പതികൾക്കുണ്ട്. സംസ്കാരം ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബം അറിയിച്ചു.
-
തൊടുപുഴ: മുന്‍ ദേശീയ വോളിബോള്‍ താരവും കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍(ചാലിപ്ലാക്കല്‍) നെയ്യശേരി ജോസ് (സി കെ ഔസേഫ്-78) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് മരണം.നെയ്യശേരി ടൗണിലെ കടയിലേക്ക് പോകാനിറങ്ങുമ്പോള്‍ വീടിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ കരിമണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.സതേണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന ഔസേഫ് ജോലി ഉപേക്ഷിച്ചാണ് ആലുവ എഫ്എസിടിയിലെത്തിയത്. 1968മുതല്‍ എഫ്എസിടിക്കുവേണ്ടി കളിച്ചു. ഒമ്പതുവര്‍ഷമാണ് കേരളത്തിനുവേണ്ടി കളിച്ചത്. രണ്ടുവര്‍ഷം ഇന്ത്യയ്ക്കായി കളിച്ച നെയ്യശേരി ജോസ്, ഇന്ത്യന്‍ ജഴ്‌സിയില്‍ സിംഗപ്പൂരിലും ശ്രീലങ്കയിലും പോയി കളിച്ചിട്ടുണ്ട്. കേരള ടീമിനെ നയിക്കാനും അവസരം ലഭിച്ചു. മൂന്നുവര്‍ഷം ജോലി ബാക്കിനില്‍ക്കേ എഫ്എസിടിയില്‍നിന്ന് വിആര്‍എസ് എടുക്കുകയായിരുന്നു. സംസ്‌കാരം ബുധന്‍ പകല്‍ 10.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
-
കൊച്ചി: ജൂനിയര്‍ ശിവമണി എന്നറിയപ്പെടുന്ന പ്രശസ്ത ഡ്രമ്മര്‍ ജിനോ കെ ജോസ് അന്തരിച്ചു. 47 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സംഗീത മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത ഡ്രമ്മറായ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന് പേര് നല്‍കിയത്. ശിവമണിക്കൊപ്പം നടത്തിയ പ്രകടനമാണ് ജിനോയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.അസാമാന്യ കൈവേഗതയോടെ ഡ്രം കൈകാര്യം ചെയ്തിരുന്ന ജിനോ, ഡിജെയായും ശോഭിച്ചിരുന്നു. ശിവമണി കേരളത്തില്‍ പരിപാടിക്ക് എത്തുമ്പോള്‍ ഡ്രം സെറ്റ് ഒരുക്കിയിരുന്നു. 33 വ്യത്യസ്ത സംഗീതോപകരണങ്ങള്‍ വേദിയില്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. വടക്കന്‍ പറവൂര്‍ കൂട്ടുകാട് കിഴക്കേ മാട്ടുമ്മല്‍ ജോസഫിന്റെ മകനാണ്.ലോക്ഡൗണ്‍ കാലത്ത് കലാകാരന്മാര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും സഹായം നല്‍കിയിരുന്നു. കോവിഡ് കാലത്ത് ജിനോസ് കിച്ചന്‍ എന്ന പേരില്‍ കാറ്ററിങ് സര്‍വീസ് നടത്തിയിരുന്നു. കുറച്ചുകാലം ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ബര്‍ഗര്‍ ഷോപ്പ് നടത്തിയെങ്കിലും സ്റ്റേജ് പരിപാടികളുടെ തിരക്ക് മൂലം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
-
തളിപ്പറമ്പ്: സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജയസൂര്യ നായകനായ 'വെള്ളം' എന്ന സിനിമയിൽ വിശ്വനാഥൻ ആലപിച്ച 'ഒരുകുറി കണ്ട് നാം' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനമേളകളിലും പാടാറുണ്ട്. സ്കൂൾ കലോത്സവ സംഗീതവേദികളിലെ വിധികർത്താവുമാണ്. തളിപ്പറമ്പിലെ മിൽട്ടൺസ് കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.അച്ഛൻ: പരേതനായ പി.വി.കണ്ണൻ. അമ്മ: എം.വി.കാർത്യായനി. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം). സംസ്കാരം ഇന്ന് രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തിൽ.
-
കൊച്ചി: ഹാർമോണിയം കലാകാരനായ ജോസിന്റെ മകനും സഹസംവിധായകനുമായ വാൾട്ടർ ജോസ് (56 ) അന്തരിച്ചു. ഇദ്ദേഹം രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംവിധായകരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൻറെ ശിഷ്യരിൽ പ്രധാനിയായ വാൾട്ടർ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട്.സിദ്ധിഖ് ലാൽ , ലാൽ ജോസ് , വേണു ( ഛായാഗ്രാഹകൻ ) കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വാൾട്ടർ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലർത്തിപ്പോന്ന വേറിട്ട വ്യക്തിത്വമായിരുന്നു. അവിവാഹിതനായ വാൾട്ടർ ജോസ് സംവിധായകൻ ലാലിന്റെ പിതൃസഹോദര പുത്രൻ കൂടിയാണ്. കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടിൽ ഉച്ചവരെ പൊതുദർശനമുണ്ട്.
-
കോട്ടയം: കുമാരനല്ലൂർ ഊരാണ്മ ദേവസ്വം മുൻ മാനേജർ ചൂരക്കാട്ടില്ലത്ത് സി എൻ ശങ്കരൻ നമ്പൂതിരി അന്തരിച്ചു. സംസ്ക്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ നടക്കും.
-
തിരുവനന്തപുരം: സംവിധായകൻ കെ.എസ് സുധീർ ബോസ് (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. രോഗബാധയെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കലാഭവൻ മണിയും രംഭയും പ്രധാന വേഷത്തിലെത്തിയ കബഡി കബഡി എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരിൽ ഒരാളായിരുന്നു.കലാഭവൻ മണി പാടിയ മിന്നാമിനുങ്ങേ മിന്നുംമിനങ്ങേ... എന്ന് തുടങ്ങുന്ന ഗാനത്താൽ ശ്രദ്ധേയമായിരുന്നു കബഡി കബഡി. പി.ജി.വിശ്വംഭരന്റെ പുത്തൂരംപുത്രി ഉണ്ണിയാർച്ച, അലി അക്ബറിന്റെ ബാംബൂ ബോയ്‌സ്, ദീപൻ സംവിധാനം ചെയ്ത താന്തോന്നി തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.സിനിമ എഡിറ്റിങ്ങിൽ ശങ്കുണ്ണിയുടെ അസിസ്റ്റന്റായിരുന്നു. രണ്ടു വർഷം മുൻപു വരെ സിനിമാരംഗത്ത് സജീവമായിരുന്നു. ബാലയുമായി ചേർന്ന് ഒരു സിനിമ ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. സീരിയലുകളിലും പ്രവർത്തിച്ചു. ഉന്നം എന്ന ഷോർട്ട് ഫിലിമാണ് ഒടുവിൽ ചെയ്തത്. സിനിമാ നിർമാതാക്കളായ സുധാദേവി ഫിലിംസ് ഉടമ എസ്.സുധാദേവിയുടെയും പരേതനായ വി.കേശവൻ നായരുടെയും മകനാണ്.
-
കോട്ടയം: മുൻ സംസ്ഥാന, യൂണിവേഴ്സിറ്റി ഗുസ്തി താരം (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാർ (55) അന്തരിച്ചു. പിതാവ്: മാന്നാത്ത് വെസ്റ്റ് (മണ്ഡപത്തിൽ) പരേതനായ കൃഷ്ണൻകുട്ടി നായർ. മാതാവ്: തങ്കമണിയമ്മ (മണ്ഡപത്തിൽ കുടുംബാംഗം). ഭാര്യ: പ്രീതി ജി. നായർ, മക്കൾ: അഞ്ജലി ജെ. നായർ (ടി.സി. എസ്. ഗാന്ധിനഗർ), അർജുൻ ജയകുമാർ (വിദ്യാർഥി, മംഗളം എൻജിനിയറിങ് കോളജ്).സഹോദരങ്ങൾ: ഗീത കെ. നായർ (റിട്ട. ടീച്ചർ അമൃതവിദ്യാലയം, തിരുവല്ല), അനിത കെ. നായർ (ഡപ്യൂട്ടി ജനറൽ മാനേജർ, ബി.എസ്.എൻ. എല്‍), എറണാകുളം), ആശലത (റിട്ട. ഹെഡ്മിസ്ട്രസ് ടൗൺ ഗവ.പി.സ്കൂൾ, കോട്ടയം), ഗോപു നട്ടാശ്ശേരി (കോ. ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോട്ടയം), ശ്രീലക്ഷ്മി (ടീച്ചർ ഗിരി ദീപം കോട്ടയം). സംസ്കാരം നാളെ നാലുമണിക്ക് നട്ടാശ്ശേരി പുത്തേട്ടുളള വീട്ടുവളപ്പിൽ.
-
നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ (37) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു റാഷിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചയാരിന്നു അന്ത്യം.സാപ്പി എന്നാണ് റാഷിനെ വിളിച്ചിരുന്നു. ഭിന്നശേഷിക്കാരനായ റാഷിനെ പ്രത്യേകം പരിചരിക്കാൻ താരത്തിന്റെ കുടുംബം ശ്രദ്ധിച്ചിരുന്നു. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്.സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു. പടമുകൾ പള്ളിയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് കബറടക്കം.സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങൾ സിദ്ദിഖ് സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫര്‍ഹീന്‍, ഷഹീൻ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഷഹീൻ സിദ്ദിഖിന്റെ വിവാഹ പരിപാടിയിൽ നിറ സാന്നിധ്യമായിരുന്നു റാഷിൻ.
-
ന്യൂഡൽഹി: ലോകരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവും അതിസങ്കീർണമായ കാലത്ത് രാജ്യത്തിന്റെ നയതന്ത്രം വിജയകരമായി കൈകാര്യം ചെയ്ത ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ (90) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്കാരം ഇന്നു വൈകുന്നേരം ലോധി റോഡ് ശ്മശാനത്തിൽ.1933 ൽ അവിഭക്ത ബിഹാറിൽ ജനിച്ച ദുബെ സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം ഓക്സ്ഫഡ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തി. ഇന്ത്യൻ ഹൈക്കമ്മിഷണറായി ബംഗ്ലദേശിലും യുഎന്നിന്റെ സ്ഥിരം പ്രതിനിധിയായി ജനീവയിലും സേവനമനുഷ്ഠിച്ചു.1990 ൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായ അദ്ദേഹം യുനെസ്കോ എക്സിക്യൂട്ടീവ് ബോർഡ് അംഗം, ബിഹാറിലെ കോമൺ സ്കൂൾ സിസ്റ്റം കമ്മിഷൻ ചെയർമാൻ, സിക്കിമിലെ പ്ലാനിങ് കമ്മിഷൻ ഡപ്യൂട്ടി ചെയർമാൻ തുടങ്ങിയ തസ്തികകളിലും സേവനമനുഷ്ഠിച്ചു.
-
ഷൊർണൂർ: നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അജയകുമാർ. വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഷൊർണൂർ യൂണിറ്റ് അംഗവുമായിരുന്നു.അമ്മ: ശാരദ അമ്മ. ഭാര്യ: നിഷ. മക്കൾ: അർജുൻ ബി അജയ്, ഗോപികൃഷ്ണൻ. സഹോദരങ്ങൾ: ആർ ബി അനിൽ കുമാർ (എസ്ടിവി ചാനൽ എംഡി), ആർ ബി മേഘനാഥൻ (നടൻ), സുജാത, സ്വർണലത.
-
അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയ മുഖ്യ പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു. ദീക്ഷിതിന്റെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. കാശിയിലെ മഹാപണ്ഡിതനും ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ മുഖ്യപുരോഹിതനുമായ ആചാര്യ ശ്രീ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ വേര്‍പാട് ആത്മീയ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് 'എക്സ്' പോസ്റ്റില്‍ ആദിത്യനാഥ് പറഞ്ഞു.സംസ്‌കൃത ഭാഷയ്ക്കും ഇന്ത്യന്‍ സംസ്‌കാരത്തിനും വേണ്ടി അദ്ദേഹം ചെയ്ത സേവനത്തിന് അദ്ദേഹം എന്നും സ്മരിക്കപ്പെടും," ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിതിനു 86 വയസായിരുന്നു. അയോധ്യയില്‍ ചടങ്ങുകള്‍ ചിട്ടപ്പെടുത്തിയതിനു നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദീക്ഷിത് അനാരോഗ്യത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ജനുവരി 22 ന് നടന്ന അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ദീക്ഷിത് നിര്‍ണായക പങ്ക് വഹിച്ചു. വാരണാസിയിലെ മുതിര്‍ന്ന പണ്ഡിതന്മാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ട ദീക്ഷിത് മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ നിന്നുള്ളയാളായിരുന്നു.
-
ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ഭാര്യ ലത, മകൾ: ലക്ഷ്മി.പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ (1986), നൊമ്പരത്തി പൂവ് (1987), ഇന്നലെ (1989), സീസൺ (1989), ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി സിനിമകളിൽ അദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ചു. 1998-ൽ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ കുസൃതിക്കുറുപ്പിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സർവോപരി പാലക്കാരനാണ് അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
-
കണ്ണൂര്‍: സര്‍ക്കസ് കഥകളുടെ കുലപതിയെന്നറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരന്‍ ശ്രീധരന്‍ ചമ്പാട് (86) അന്തരിച്ചു. കണ്ണൂര്‍, പാട്യം, പത്തായക്കുന്നിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് വള്ള്യായി തണല്‍ വാതക ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.റപ്പീസ് കലാകാരനായും പിആര്‍ഒ ആയും മാനേജരായും ഏഴുവര്‍ഷം സര്‍ക്കസ് തമ്പുകളിലായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ഈ ജീവിതാനുഭവമാണ് സര്‍ക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടത്. റിങ്, അന്തരം, കൂടാരം എന്നീ നോവലുകളും ബാലസാഹിത്യകൃതികളും ഉള്‍പ്പെടെ 20 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
-
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു. രാവിലെ 11.30ഓടെ തിരുവനന്തപുരം കോസ്‌മോപൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പ്രസ്‌ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മലയാള മനോരമയില്‍ മൂന്നു പതിറ്റാണ്ടിലേറെ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം അസിസ്റ്റന്റ് എഡിറ്റര്‍ ആയിരിക്കെ 2020ല്‍ ആണ് വിരമിച്ചത്. ഭാര്യ: കൊച്ചുറാണി ജോര്‍ജ്. മക്കള്‍: അമ്മു ജോര്‍ജ് (അയര്‍ലന്‍ഡ്), തോമസ് ജോര്‍ജ്.
-
തൃശ്ശൂര്‍: മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. ഫുട്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്.ചാത്തുണ്ണിയുടെ പരിശീലനത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്‍നിരപ്പടയാളികളായി മാറിയവര്‍ ഏറെ. ഐ.എം. വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുണ്ട് അക്കൂട്ടത്തില്‍. പട്ടാള ടീമായ ഇ.എം.ഇ. സെക്കന്ദരാബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ചാത്തുണ്ണിക്കുള്ളത്. കേരള പൊലീസ് ടീമിലൂടെ സംസ്ഥാനത്തേക്ക് ആദ്യമായി ഫെഡറേഷന്‍ കപ്പ് കിരീടം എത്തിച്ചത് ടി.കെ. ചാത്തുണ്ണിയാണ്. കേരള പൊലീസിനെ രാജ്യത്തെ ഒന്നാം കിട ടീമാക്കി വളര്‍ത്തിയ ചാത്തുണ്ണിയെ പിന്നീട് കൊല്‍ക്കത്തയിലെയും ഗോവയിലെയും വമ്പന്‍ കബ്ബുകള്‍ റാഞ്ചുകയായിരുന്നു. എഫ്‌സി കൊച്ചിനെ പരിശീലിപ്പിക്കാന്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ ചാത്തുണ്ണി ടീമിനെ ഇന്ത്യയുടെ ഒന്നാംകിട ക്ലബ്ബുകളിലൊന്നാക്കി.പരിശീലകനായുള്ള ചാത്തുണ്ണിയുടെ ജീവിതവും വേറിട്ടതായിരുന്നു. 1990-ല്‍ എം.ആര്‍.എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെ.എസ്.ഇ.ബി., സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, എഫ്.സി. കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്‌സ്, ജോസ്‌കോ എഫ്.സി, വിവ ചെന്നൈ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ഫുട്ബോള്‍ ശക്തികളായ നാല് സംസ്ഥാനങ്ങളിലെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.1979-ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍, എഫ്സി. കൊച്ചിന്‍ എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു 'ഫുട്ബോള്‍ മൈ സോള്‍' എന്ന പേരില്‍ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്.
-
ബെംഗ്ലൂരു: പത്മശ്രീ ജേതാവായ സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു. 91 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. പോക്കുവെയില്‍ എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരുന്നു.ലോകപ്രശസ്ത സംഗീതജ്ഞനും സരോദ് വിദ്വാനുമായ രാജീവ് താരാനാഥ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൈസൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.. ഹിന്ദുസ്ഥാനി സംഗീതത്തിന് നിരവധി സംഭാവനകള്‍ ചെയ്ത രാജീവ് താരാനാഥ് പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.. നിരവധി സിനിമകള്‍ക്കും സംഗീത സംവിധാനം ഒരുക്കിയിട്ടുള്ള രാജീവ് താരാനാഥ് മലയാളത്തില്‍ കടവ് എന്ന സിനിമയ്ക്കും സംഗീതം ഒരുക്കിയിരുന്നു. നാളെ മൈസൂരിലെ സ്വവസതിയില്‍ പൊതു ദര്‍ശനം ഉണ്ടാകും. സംസ്‌കാരം പിന്നീട് നടക്കും.
-
ഹൈദരാബാദ്: റാമോജി റാവും ഫിലിം സിറ്റി സ്ഥാപകനും ഈനാട് ഗ്രൂപ്പ് എംഡിയും റാമോജി റാവു (87) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് റാമോജി റാവു.നാലു ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. 2016 ൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് റാവു ജനിച്ചത്.റാമോജി റാവു ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അർബുദത്തെ അതിജീവിച്ചത്. ഈനാട് പത്രം, ഇടിവി നെ്‌വർക്ക്, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്‌സ്, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷൻ, മാർഗദർസി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയായിരുന്നു. ഏറെക്കാലം ആന്ധ്ര രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.
-
വടക്കാഞ്ചേരി: സിപിഎമ്മിന്റെ മുതിർന്ന നേതാവും കർഷക തൊഴിലാളി സമര നേതാവുമായിരുന്ന കെഎസ് ശങ്കരൻ അന്തരിച്ചു. 89 വയസായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. വർധക്യസഹജമായ അസുഖത്തെ തുടർന്ന് പറവൂരുള്ള മകൾ ലോഷിനയുടെ വീട്ടിൽ ആയിരുന്നു അവസാന നാളുകളിൽകർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന കമ്മിയംഗം, ജില്ലാ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി ,തൃശൂർ ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. വേലൂർ പഞ്ചായത്ത് മെമ്പറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിരവധി ജനകീയ, വിപ്ലവ സമരങ്ങൾക്ക് നേതൃത്വം' നൽകിയിട്ടുണ്ട്.ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ വേലൂരിലെ ' വസതിയിലും തുടർന്ന് രണ്ടര വരെ സി.പി.എമ്മിന്റെ വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലും പൊതു ദർശനത്തിന് വെയ്ക്കും. തുടർന്ന് തിരുവില്ലാമല ഐവർ മഠത്തിൽ സംസ്‌ക്കാരം നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന കെ.വി.പുഷ്പയാണ് ഭാര്യ.