01 May, 2019 01:56:46 PM


ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്: ഇന്നലെ 173 ബസുകള്‍ക്കെതിരെ കേസെടുത്തു; 547000 രൂപ പിഴ ഈടാക്കി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പെർമിറ്റ് ചട്ടം ലംഘിച്ച 173 ബസുകൾക്കെതിരെ കേസെടുത്തു. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കല്ലടയുടെ 22 ബസുകൾ പെർമിറ്റ് ചട്ടം ലംഘിച്ചതായും കണ്ടെത്തി. 547000 രൂപ ആകെ പിഴ ഈടാക്കി. അനധികൃതമായി സാധനങ്ങൾ കടത്തിയ രണ്ട് ബസുകൾക്കെതിരെയും കേസെടുത്തു. യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പിന്‍റെ പരിശോധന.  


അന്തർ സംസ്ഥാന ബസുകളെ നിയന്ത്രിക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ കർശന നടപടി തുടരുകയാണ്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാൻ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസിലും ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ചെക് പോസ്റ്റുകളിലും വ്യാപക പരിശോധന നടത്തി വരികയാണ്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ശേഷം ദിവസം ശരാശരി 14 ലക്ഷം രൂപയാണ് പിഴ ഇനത്തിൽ ലഭിക്കുന്നത്.


അതേസമയം അന്തർ സംസ്ഥാന ബസ്സുകളുടെ ചട്ടലംഘനങ്ങൾ തുടരുന്നതിനിടെ മോട്ടോർ വാഹന വകുപ്പിന് പിഴ ഇനത്തിൽ കുടിശ്ശികയായി കിട്ടാനുള്ളത് കോടികളാണ്. വിവിധ തരം വാഹനങ്ങൾ നൽകാനുള്ള കുടിശ്ശിക 600 കോടിയലധികമാണെന്ന് കഴിഞ്ഞ ദിവസം ഗതാഗത കമ്മീഷണർ പറഞ്ഞു. 20 വർഷം വരെ പഴക്കമുള്ള ഗതാഗത നിയമലംഘന കേസുകളാണ് നടപടിയാവാതെ കിടക്കുന്നത്. കേസ് തീർപ്പാക്കാനോ വാഹന ഉടമകളിൽ നിന്ന് പിഴ നിശ്ചിത സമയത്ത് ഈടാക്കാനോ വകുപ്പിന് കഴിയുന്നില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K