19 November, 2019 01:23:42 PM


ഡി.ജി.പിയുടെ ഭാര്യ ഗതാഗത കരുക്കില്‍പെട്ടു; ട്രാഫിക് എ.സിമാര്‍ക്കും സി.ഐമാര്‍ക്കും നില്‍പ്പ് ശിക്ഷ!



തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസില്‍ ഗതാഗതകുരുക്കില്‍പ്പെട്ടതിന് നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കും രണ്ട് സി.ഐമാര്‍ക്കും പൊലീസ് ആസ്ഥാനത്ത് അര്‍ദ്ധരാത്രിവരെ നില്‍പ്പ് ശിക്ഷ.


ടെക്നോപാര്‍ക്കിലെ പ്രമുഖ ഐ.ടി കമ്ബനിയില്‍ എച്ച്‌. ആര്‍ വിഭാഗം മേധാവിയാണ് ഡി.ജി.പിയുടെ ഭാര്യ. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ഇവർ ബൈപ്പാസിൽ ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ആറേമുക്കാലോടെ ഗവർണർക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി പാളയം മുതൽ ചാക്ക ബൈപ്പാസ് വരെ പൊലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. വൈകുന്നേരം 6.40നാണ് ഗവർണർ രാജ്ഭവനിൽ നിന്ന് എയർപോർട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നത്. ഗവർണറുടെ വാഹനം കടന്നുവരുന്നതനുസരിച്ച് ബൈപ്പാസിലും പാളയം - ചാക്ക റോഡിലും പത്തു മിനിട്ടോളം വാഹനങ്ങൾ പൊലീസ് തടഞ്ഞു.


ഈ നിയന്ത്രണത്തിനിടയിലാണ് സ്വകാര്യ വാഹനത്തിൽ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യ കുരുക്കിൽപ്പെട്ടത്. ഇത് പൊലീസ് ഓഫീസർമാരാരും അറിഞ്ഞിരുന്നില്ല. വൈകുന്നേരത്തെ ഗതാഗത കുരുക്കിൽ അകപ്പെടാതെ ഗവർണറെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചതിന്റെ ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ട്രാഫിക് ചുമതലയുള്ള നാല് ഓഫീസർമാർക്കും അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താൻ മേലുദ്യോഗസ്ഥരുടെ സന്ദേശം ലഭിച്ചത്. കാര്യമെന്തെന്നറിയാതെ ഓഫീസർമാർ നാലുപേരും പൊലീസ് ആസ്ഥാനത്തേക്ക് പാഞ്ഞു.


ഡി.ജിപിയെ നേരിൽ കാണാനായിരുന്നു നാലു പേർക്കും ലഭിച്ച നിർദേശം. ഇതനുസരിച്ച് എത്തിയ നാലു പേരെയും ഡി.ജി.പി നിറുത്തിപ്പൊരിച്ചതായാണ് വിവരം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയില്ലെങ്കിൽ നിറുത്തിപൊയ്ക്കൊള്ളാനും ഗതാഗതകുരുക്ക് സൃഷ്ടിക്കാനായി നിങ്ങൾ നാലു പേരും ഇവിടെ ജോലിചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞായിരുന്നു ശാസനയത്രേ. അര മണിക്കൂറോളം കണക്കിന് ശാസിച്ചശേഷം നാലു പേർക്കും പൊലീസ് ആസ്ഥാനത്ത് നിൽപ്പ് ശിക്ഷയായിരുന്നു.


പൊലീസ് മേധാവി ഓഫീസ് വിട്ട ശേഷവും തിരികെ പോകാൻ അനുമതിയില്ലാതെ പൊലീസ് ആസ്ഥാനത്ത് നിൽക്കേണ്ടിവന്ന ഇവരെ ഒടുവിൽ പൊലീസ് സംഘടനാ നേതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്ന് അർദ്ധരാത്രിയോടെയാണ് പോകാൻ അനുവദിച്ചത്. മുമ്പും ഇത്തരത്തിൽ നഗരത്തിലെ പല ഓഫീസർമാരും ഡി.ജി.പിയുടെ ഭാര്യ ട്രാഫിക് കുരുക്കിൽപ്പെട്ടതിന് ശാസനകൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടത്രേ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K