11 January, 2020 12:55:39 PM


ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു : പിന്നാലെ രൂപം കൊണ്ടത് ഭീമാകാരമായ പൊടിപടലം; അഞ്ചുമിനിറ്റകം ശമിച്ചു



കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതിനെ തുടര്‍ന്ന് ഭീമാകാരമായ രീതിയില്‍ രൂപപ്പെട്ട പൊടിപടലങ്ങള്‍ അഞ്ചുമിനിറ്റകം ശമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പൊടിപടലങ്ങള്‍ ശമിപ്പിക്കുന്നതിന് ഫയര്‍ എന്‍ജിന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.സ്ഫോടനത്തില്‍ ഇതുവരെ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ലെന്ന്് ജില്ലാ ഭരണകൂടം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ ആര്‍ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. 


രണ്ടാമത് തകര്‍ത്ത ആല്‍ഫ ഫല്‍റ്റ് ഉദ്ദേശിച്ച രീതിയില്‍ അല്ല പൊളിഞ്ഞതെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. ആല്‍ഫ സെറീനിന്റെ അവശിഷ്ടങ്ങള്‍ ചുറ്റുവട്ടത്തേക്ക് തെറിച്ചു. ഭൂരിഭാഗവും തൊട്ടടുത്ത കായലിലേക്കാണ് വീണതെന്ന രീതിയിലുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കെട്ടിടത്തിന്റെ മുകളിലേക്ക് പൊടിപടലങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അടുത്തുളള കെട്ടിടങ്ങള്‍ക്ക് ആഘാതം സംഭവിച്ചിട്ടുണ്ടോയെന്ന് പിന്നീട് മാത്രമേ പറയാന്‍ സാധിക്കൂ.


ആദ്യം തകര്‍ക്കാന്‍ നിശ്ചയിച്ചിരുന്ന എച്ച് ടു ഒ ഫ്‌ളാറ്റില്‍ പതിനൊന്നു മണിക്കു നിശ്ചയിച്ചിരുന്ന സ്ഫോടനം സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്ന് 17 മിനിറ്റ് വൈകിയാണ് നടന്നത്. പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതാണ് സൈറണ്‍ വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. മൂന്നാമത്തെ സൈറന്റെ ഒടുവില്‍ നടന്ന സ്ഫോടനത്തോടെ പ്രദേശം പൊടിയില്‍ മുങ്ങി. മുന്നറിയിപ്പിന്റെ ഭാഗമായി മൂന്നാം സൈറണ്‍ മുഴക്കി സെക്കന്‍ഡുകള്‍ക്കകമാണ് ആദ്യ ഫ്‌ളാറ്റായ എച്ച് ടു ഒ ഫല്‍റ്റ് നിലംപൊത്തിയത്. ഫല്‍റ്റിന്റെ വീഴ്ചയില്‍ തേവര - കുണ്ടന്നൂര്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളും സുരക്ഷിതമാണെന്നാണ് ലഭിക്കുന്ന വിവരം. പൊടിപടലം ഉണ്ടെങ്കിലും കെട്ടിടാവിശിഷ്ടങ്ങള്‍ കായലില്‍ പതിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഹോളിഫെയ്ത്ത്, ആല്‍ഫ ഫ്‌ളാറ്റുകളാണ് ഇന്ന് പൊളിച്ചത്. എച്ച് ടു ഒ പൊളിക്കുന്നതിന് മുന്നോടിയായുളള ആദ്യ സൈറണ്‍ 10.30ന് തന്നെ മുഴക്കിയെങ്കിലും രണ്ടാം സൈറണ്‍ ഏതാനും മിനിറ്റുകള്‍ വൈകി. പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതാണ് സൈറണ്‍ വൈകാന്‍ കാരണമെന്നാണ് അറിയുന്നത്.രണ്ട് ഫ്ളാറ്റുകള്‍ക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചു. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്.നാളെ രാവിലെ 11ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K