11 May, 2020 08:18:08 PM


എവിടെ സമ്പത്ത്? ദില്ലിയിൽ നിന്നും നാട്ടിലേക്ക് പറന്ന സമ്പത്തിനെ 'വിളിച്ചുണർത്തി' യൂത്ത് കോൺഗ്രസ്



തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്തിന്‍റെ വീടിനുമുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ 'വിളിച്ചുണർത്തൽ' പ്രതിഷേധം. ദില്ലിയിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ചുമതലയുള്ള സമ്പത്ത് ലോക്ഡൗണിന് മുൻപേ  തലസ്ഥാനത്തെത്തിയത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് അവസാന വിമാനത്തിലാണ് സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയത്.


ലോക് ഡൗണിന് മുൻപ് സമ്പത്ത് ദില്ലി വിട്ടതിൽ പ്രതിഷേധം സജീവമാകാനാണ്  കോൺഗ്രസ് തീരുമാനം. രാവിലെ 11 മണിക്ക് അലാം സജ്ജമാക്കിയ ടൈം പീസും കയ്യിലേന്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്.  പ്രവർത്തകരെ വഴുതയ്ക്കാട് വിമൻസ് കോളേജിൽ എതിർവശം പൊലീസ് തടഞ്ഞു. ഈ സമയം എ സമ്പത്ത് വീട്ടിലുണ്ടായിരുന്നില്ല.


ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുടെ പ്രശ്നങ്ങൾ സമ്പത്ത് കണ്ടില്ലെന്നു നടിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഉത്തരവാദിത്തങ്ങൾ മറന്ന സമ്പത്തിനെ വിളിച്ചുണർത്താനാണ് സമരം നടത്തിയത്. തോറ്റ എംപിക്ക് ലക്ഷങ്ങൾ ശമ്പളം നൽകി പ്രത്യേക പ്രതിനിധി ആക്കിയതിൽ കേരളത്തിന് ഒരു നേട്ടവും ഇല്ലെന്നും അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.


കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളും സഹായവും വേഗത്തില്‍ നേടിയെടുക്കാനും സംസ്ഥാനത്തിന്‍റെ മറ്റു ആവശ്യങ്ങൾ നിറവേറ്റാനുമാണ് കാബിനറ്റ് റാങ്കിൽ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ നിയമിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു നിയമനം. നഴ്സുമാരും വിദ്യാർഥികളടക്കം നിരവധി പേർ ഡൽഹിയിൽ കുടുങ്ങി കിടക്കുമ്പോൾ ദില്ലിയില്‍ കേരള ഹൗസിൽ അവർക്കു സമീപിക്കാൻ കേരളത്തിന്‍റെ  പ്രതിനിധിയില്ല. റസിഡന്‍റ് കമ്മിഷണറേക്കാൾ അധികാരങ്ങളുള്ള സമ്പത്ത് തലസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര സങ്കീർണ്ണമാവില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.


കേരള ഹൗസ് ലെയ്സൺ ഓഫിസറെ സമ്പത്തിന്റെ ആവശ്യപ്രകാരം നാട്ടിലേക്കു സ്ഥലം മാറ്റിയിരുന്നു. പകരക്കാരനെ നിയമിച്ചിട്ടില്ല. കൺട്രോളറുടെ തസ്തികയും മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.  രണ്ടു മാസം മുൻപാണ് പുതിയ റസിഡൻറ് കമ്മിഷണർ എത്തിയത്. ഈ സാഹചര്യത്തിലാണ് സമ്പത്തിന്റെ  അഭാവം പ്രതിപക്ഷം ആയുധമാക്കുന്നത്. സമ്പത്തിന് യാത്രാബത്തയായി 10 ലക്ഷം രൂപയിലധികം അനുവദിച്ചിട്ടുണ്ട്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റൻഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയവർക്കുള്ള ശമ്പളം വേറെയും.


അതേസമയം, സമ്പത്തിന്റെ ഓഫീസ് അനൗദ്യോഗികമായി നൽകുന്ന വിശദീകരണം ഇങ്ങനെ


"മാർച്ച് 24ന് ഡൽഹിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ വൈകിട്ടാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. നാലുമണിക്ക് ഉള്ള വിമാനം വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് രാജ്യവ്യാപക ലോക് ഡൗണിനെ കുറിച്ച് അറിഞ്ഞത്. ഈ വിമാനത്തിൽ കെ സി വേണുഗോപാലും ആന്റോ ആൻറണിയും ഉണ്ടായിരുന്നു. വിമാനത്തിൽ യാത്ര ചെയ്ത തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയ കൊല്ലം സ്വദേശിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് 28 ദിവസം ക്വാറന്റയിനിൽ കഴിഞ്ഞു. യൂത്ത് കോൺഗ്രസ് വിളിച്ചുണർത്തൽ സമരം നടത്തുമ്പോഴും ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികൾക്ക് പ്രത്യേക ട്രെയിനിനായി ചർച്ചകളിലായിരുന്നു എ സമ്പത്ത്. ഡൽഹിയിൽ കേരള ഹൗസിൽ ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K