09 July, 2026 10:25:16 AM


തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറങ്ങി



തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് 'കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളേജ് രൂപീകരിക്കുന്നത്.

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവർഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എൻഎച്ച്എം പദ്ധതികളുടെ അവലോകനയോഗത്തിലായിരുന്നു മന്ത്രി ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടിയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നായിരുന്നു എൻഎച്ച്എം യോഗത്തിൽ മന്ത്രി മുരളീധരൻ ആവശ്യപ്പെട്ടത്.

സംസ്ഥാനത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നതായി കേന്ദ്രമന്ത്രി ജെ പി നദ്ദ മറുപടിയും നൽകിയിരുന്നു. രാജ്യത്തുടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും ജെ പി നദ്ദ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302