19 July, 2020 10:19:53 AM


അരുൺ ഇപ്പോഴും 'ഡ്രീം കേരള' അംഗം; പുറത്തായത് 'ഫെലോ' സ്ഥാനത്ത് നിന്ന്



തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾക്കു വേണ്ടി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നൽകിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്ത് നിന്നും പുറത്തായ അരുൺ ബാലചന്ദ്രൻ ഡ്രീ കേരള പദ്ധതിയിൽ ഇപ്പോഴും അംഗം. നോർക്കവഴി നടപ്പാക്കുന്ന ഡ്രീം കേരളയുടെ പദ്ധതി നടത്തിപ്പിനുള്ള നിർവഹണസമിതിയിലാണ് അരുൺ  അംഗമായി തുടരുന്നത്.


മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായുള്ള അടുപ്പമാണ് അരുണിനെ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്തും ഡ്രീം കേരളയിലും എത്തിച്ചത്. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനും അരുണിനെ ഡ്രീം കേരളയിൽ ഉൾപ്പെടുത്താൻ ചരടുവലി നടത്തിയെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനു വേണ്ടിയാണ് ഡ്രീം കേരള പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സമിതിയുടെ ആദ്യ യോഗം ഈ മാസം 23 ന് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.


ജൂലായ് രണ്ടിനാണ് അരുൺ ബാലചന്ദ്രനെ ഉൾപ്പെടുത്തിയുള്ള സമതി രൂപീകരിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ദിനേശ് അറോറയാണ് ഡ്രീം കേരള ചെയർമാൻ. നോർക്ക റൂട്‌സ് സി.ഇ.ഒ. ഹരികൃഷ്ണൻനമ്പൂതിരിയാണ് കൺവീനർ. സ്വപ്‌നകേരളം നടത്തിപ്പിന് മുഖ്യമന്ത്രി അധ്യക്ഷനായുള്ള സ്റ്റിയറിങ് കമ്മിറ്റിയും ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ വിദഗ്‌ധസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. മന്ത്രിമാരും വിവിധ വകുപ്പുസെക്രട്ടറിമാരും അംഗങ്ങളാണ്. അരുൺബാലചന്ദ്രൻ അംഗമായ എക്‌സിക്യൂഷൻ കമ്മിറ്റിയിൽ ഒമ്പത് ഐ.എ.എസുകാരും രണ്ട് ഐ.പി.എസുകാരും  ഉൾപ്പെടെ 14 അംഗങ്ങളാണുള്ളത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K