20 January, 2021 01:31:11 PM


ലീഗിനും കുഞ്ഞാലിക്കുട്ടിക്കും സമസ്ത പ്രസിദ്ധീകരണത്തില്‍ കെ.ടി ജലീലിന്‍റെ രൂക്ഷ വിമർശനം



കോഴിക്കോട്: മുസ്‍ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച സമസ്തയുടെ പ്രസിദ്ധീകരണമായ സത്യധാരയില്‍ മന്ത്രി കെ ടി ജലീലിന്‍റെ അഭിമുഖം. ലീഗ് വിമർശനങ്ങളെ ഇസ്‍ലാമോഫോബിയ എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് ജലീല്‍ പറയുന്നു. ഭാഷാനൈപുണ്യം ഇല്ലാത്തതുകൊണ്ടാണോ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചു വരുന്നതെന്നും ജലീല്‍ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വെൽഫയറുമായി രഹസ്യ ബന്ധമുണ്ടാക്കുമെന്നും ജലീല്‍ എസ്.കെ.എസ്.എസ്.എഫ് മുഖപത്രത്തില്‍ വിമർശിച്ചു.


'വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്‍ലാമിക് സ്റ്റേറ്റിനുള്ള ചവിട്ടുപടി'- എന്ന പേരിലാണ് സത്യധാരയില്‍ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലീഗ് മത സ്വത്വത്തിലേക്ക് ഉൾവലിയുന്നുവെന്നും ലീഗിനെ വിമർശിക്കുമ്പോൾ അത് മുസ്‍ലിമിനെതിരെ എന്ന് പറയുന്നത് എന്തു മാത്രം വിചിത്രമാണെന്നും കെ.ടി ജലീല്‍ പറഞ്ഞു. ലീഗ് വിമർശനങ്ങളെ ഇസ്‍ലാമോഫോബിയ എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ മുസ്‍ലിം ലീഗ് 'മുസ്‍ലിം' എന്ന പദം ഒഴിവാക്കുകയാണ് വേണ്ടതെന്നും കെ.ടി ജലീല്‍ പറഞ്ഞു. ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന പ്രസ്താവനയിൽ ലീഗ് അഭിമാനിക്കുകയല്ലേ വേണ്ടതെന്നും കെ.ടി ജലീല്‍ പറഞ്ഞു.


കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവിനെയും ജലീൽ അഭിമുഖത്തില്‍ വിമർശിച്ചു. ഭാഷാനൈപുണ്യം ഇല്ലാത്തതുകൊണ്ടാണോ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചു വരുന്നത് എന്ന് പരിഹാസത്തോടെ ജലീല്‍ ചോദിച്ചു. പ്രതിപക്ഷ എം.പിമാർക്കെതിരെ നരേന്ദ്രമോഡി ഇ.ഡിയെ ഉപയോഗിക്കുന്നതിൽ പേടിച്ചാണോ തിരിച്ചുവരുന്നത് എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വെൽഫയറുമായി രഹസ്യ ബന്ധമുണ്ടാക്കുമെന്നും ജലീല്‍ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K