28 January, 2021 09:43:58 AM


ലീഗിനു കൂടുതല്‍ സീറ്റ് നല്‍കുന്നു, തങ്ങളുടെ സീറ്റ് ഏറ്റെടുക്കുന്നു ; നീതി നിഷേധം - ജോസഫ് പക്ഷം


uploads/news/2021/01/458054/pj-joseph.jpg


തിരുവനന്തപുരം: ഐശ്വര്യകേരളയാത്രയ്ക്കു മുന്നോടിയായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനുള്ള യു.ഡി.എഫ്. തീരുമാനത്തിനു കോട്ടയം ജില്ല കീറാമുട്ടിയാകുന്നു. ജോസ് കെ. മാണി മുന്നണി വിട്ടതോടെ ജില്ലയിലെ സീറ്റുകള്‍ക്കായി അവകാശവാദം മുറുകി. ഇന്നു കേരളാ കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗവുമായി നടക്കുന്ന ചര്‍ച്ച നിര്‍ണായകം.


കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശേരി മണ്ഡലങ്ങളാണു തര്‍ക്കത്തില്‍. മുസ്ലിം ലീഗിനു കൂടുതല്‍ സീറ്റ് നല്‍കുകയും തങ്ങളില്‍ നിന്നു സീറ്റ് ഏറ്റെടുക്കുകയും ചെയ്യുന്നതു നീതിനിഷേധമാണെന്ന നിലപാടിലാണു ജോസഫ് പക്ഷം ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍.


ജോസ് പക്ഷം മുന്നണി വിട്ടെങ്കിലും കഴിഞ്ഞതവണ കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച 15 സീറ്റും വേണമെന്നു ജോസഫ് പക്ഷം ആവശ്യപ്പെടുന്നു. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിട്ട് ജോണി നെല്ലൂര്‍കൂടി തങ്ങള്‍ക്കൊപ്പം വന്ന സാഹചര്യത്തില്‍ മൂവാറ്റുപുഴ സീറ്റും ജോസഫ് ആവശ്യപ്പെടുന്നു. പകരം മലബാറിലെ മൂന്ന് സീറ്റുകളില്‍ വിട്ടുവീഴ്ചയാകാം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് തോറ്റ തിരുവമ്പാടി ഏറ്റെടുക്കാന്‍ ജോസഫ് പക്ഷം തയാറാണ്.


ജോസ് മുന്നണി വിട്ടതോടെ ഒഴിവുവന്ന കോട്ടയത്തെ സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ ഒട്ടേറെ നേതാക്കള്‍ കാത്തുനില്‍ക്കുകയാണ്. കണ്ണൂരിലെ ഇരിക്കൂറില്‍നിന്നു കളം മാറ്റിച്ചവിട്ടുന്ന കെ.സി. ജോസഫും അവരില്‍ ഉള്‍പ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണു ജോസഫ് പക്ഷവും കോണ്‍ഗ്രസുമായുള്ള ചര്‍ച്ച. കുട്ടനാട് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണുവച്ചിട്ടുണ്ടെങ്കിലും അതു ജോസഫ് പക്ഷത്തിനുതന്നെ നല്‍കാനാണു സാധ്യത. ഇന്ന് ആര്‍.എസ്.പിയുമായും ചര്‍ച്ചയുണ്ടാകും.


കഴിഞ്ഞതവണ ആര്‍.എസ്.പി. അഞ്ചിടത്താണു മത്സരിച്ചത്. ഇക്കുറി ഏഴ് സീറ്റാണ് അവരുടെ ആവശ്യം. കഴിഞ്ഞതവണ തൃശൂര്‍ ജില്ലയിലെ കയ്പമംഗലം നല്‍കിയതൊഴിച്ചാല്‍, കൊല്ലത്തിനു പുറത്ത് പൂര്‍ണമായി അവഗണിച്ചെന്നാണ് ആര്‍.എസ്.പിയുടെ പരാതി. ആലപ്പുഴ ജില്ലയിലും മലബാറിലും ഓരോ സീറ്റാണ് അധികമായി ആവശ്യപ്പെടുന്നത്.


അതു കോണ്‍ഗ്രസ് അംഗീകരിക്കാനിടയില്ല. എല്‍.ജെ.ഡിയും ജോസ് പക്ഷവും യു.ഡി.എഫ്. വിട്ടതോടെ 15 സീറ്റ് അധികമുണ്ടെന്നാണു ഘടകകക്ഷികളുടെ വാദം. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ലീഗും അക്കാര്യം ചൂണ്ടിക്കാട്ടി. ആറ് സീറ്റാണു ലീഗ് അധികം ആവശ്യപ്പെട്ടത്. ഒരു പൊതുസ്വതന്ത്രന്‍ ഉള്‍പ്പെടെ മൂന്നെണ്ണം കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K