01 February, 2021 04:13:21 PM


ബി ജെ പിയും സി പിഎമ്മും തില്ലങ്കേരി മോഡല്‍ ഐക്യം വ്യാപിപ്പിക്കുന്നു - ചെന്നിത്തല



കാസര്‍ഗോഡ്: കേരളത്തെ പൂര്‍ണ്ണമായും വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കമാണ് ബി ജെ പിയും സി പി എമ്മും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവര്‍ ഒരേ തൂവല്‍ പക്ഷികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ഇല്ലായ്മ ചെയ്യുക എന്നതാണ് രണ്ട് പേരുടെയും ലക്ഷ്യം. ലക്ഷ്യം ഒന്നായതുകൊണ്ടു തന്നെ ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയും വളരെ ശക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  


ഐശ്വര്യ കേരളായാത്രയുടെ ഭാഗമായി കാസര്‍കോട് നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരി മോഡല്‍  ഐക്യം കേരളം മുഴുവന്‍ വ്യാപകമാക്കാന്‍ സി.പി.എമ്മും ആര്‍.എസ്.എസും ശ്രമിക്കുകയാണ്. എന്നാല്‍ ഇവര്‍ ഒരുമിച്ച് നിന്നാലും കേരളത്തിലെ മതേതര വിശ്വാസികള്‍ ഇവര്‍ക്കെതിരെ ഒരുമിച്ച് നിന്ന് യു ഡി എഫിനെ പിന്തുണക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.   


സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതാണ്. സി.പി.എം കളിക്കുന്നത് തീ കൊണ്ടാണ്. വര്‍ഗ്ഗീയത ആളി കത്തിക്കുകയാണ് സി.പി.എം. അതിനായി ഇവര്‍  വിവിധ മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണ്. അതിന് വേണ്ടി അവര്‍ അവരുടെ സൈബര്‍ സേനയെ ഉപയോഗിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.


മുസ്ളീം സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് വിജയരാഘവന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ അവരെല്ലാം പുരോഗമന വാദികള്‍, അല്ലങ്കില്‍ എല്ലാം വര്‍ഗീയ വാദികള്‍ എന്ന നിലപാടാണ് സി പിഎം എടുക്കുന്നത്.  യു.ഡി.എഫിന് പുറത്തുള്ള ഒരു പാര്‍ട്ടിയുമായും യു.ഡി.എഫിന് സഖ്യമില്ലന്നും മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള ഒരു പോരാട്ടത്തിനാണ് ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ്  തെയ്യാറെടുക്കുന്നതെന്നും  അദ്ദേഹം വ്യക്തമാക്കി.


10 ശതമാനം മുന്നോക്ക സമുദായങ്ങളിലെ  പാവപ്പെട്ടവര്‍ക്കുള്ള സംവരണത്തെ പിന്തുണക്കുകയാണ് യു.ഡി.എഫ് ചെയ്ത്. പത്തു ശതമാനം സംവരണം നടപ്പാക്കുമ്പോള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ലെന്ന് മാത്രമാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. അതിലെന്താണ്  തെറ്റ്. യു.ഡി.എഫിന്‍റെ പ്രകടന പത്രികയിലുണ്ടായിരുന്ന പ്രഖ്യാപനമാണ് മുന്നോക്കസമുദായത്തിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണം. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എന്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണെങ്കില്‍ വട്ടപൂജ്യം മാര്‍ക്ക് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ അല്ലാതെ ഒരു പുതിയ പദ്ധതി പോലും പ്രഖ്യാപിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടില്ല. പ്രഖ്യാപനങ്ങളും. പ്രസ്താവനകളും ആളുകളെ അപമാനിക്കുന്നതുമല്ലാതെ മറ്റൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷ മുഖ്യമന്ത്രിയുടെ മുഖ മുദ്രയായിക്കഴിഞ്ഞു. ജനങ്ങളോട് ബഹുമാനമില്ലാത്ത ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ജനങ്ങളുടെ ജീവല്‍ പ്രധാനമായ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരാണിത്. എല്ലാ വിഭാഗം ജനങ്ങളും പ്രതിസന്ധിയിലാണ്.


സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണത്തെ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു തരത്തിലും ആശ്വാസം നല്‍കുന്ന ഒന്നല്ല.  ഈ റിപ്പോര്‍ട്ട് വരാന്‍ തന്നെ വളരെ കാലതാമസമുണ്ടായി. ശമ്പള പരിഷ്‌കരണത്തില്‍ പോലീസ് സേനക്ക് വേണ്ട പരിഗണന നല്‍കില്ല. റിസ്‌ക് അലവന്‍സായി 10 രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. പ്രളയ കാലത്തും കോവിഡ് കാലത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവച്ച പോലീസ് സേനയെ സര്‍ക്കാര്‍ അപമാനിച്ചു. ശമ്പള പരിഷ്‌കരണ ശുപാര്‍ശ തന്നെ കള്ളക്കളിയാണെന്നും അടുത്ത് വരുന്ന സര്‍ക്കാരിനുള്ള ബാധ്യതയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K