12 June, 2021 02:18:09 PM


കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനുറച്ച് സർക്കാർ; എതിര്‍പ്പുകള്‍ ശക്തമാകുന്നു



കോഴിക്കോട്:  കെ.റെയില്‍ പദ്ധതിക്കെതിരെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് പദ്ധതി മൂലം കിടപ്പാടം നഷ്ടമാകുന്നവര്‍ . 11 ജില്ലകളിലെ പ്രതിഷേധക്കാരെ കൂട്ടി യോജിപ്പിച്ച് സമരം സംസ്ഥാന വ്യാപകമാക്കുവാനണ് തീരുമാനം. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തി വയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.


കോഴിക്കോട് ജില്ലയില്‍ വീടും സ്ഥലവും നഷ്ടമാകുന്നവര്‍ കഴിഞ്ഞ 254 ദിവസമായി പദ്ധതിക്കെതിരെ സമരത്തിലാണ്. ജനവാസ മേഖലയിലൂടെ കടന്നു പോകുന്ന പദ്ധതി മൂലം നിരവധിപേര്‍ കുടിയിറപ്പെടുമെന്നാണ് ഇവരുടെ നിലപാട്. പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം കൊടുത്തതിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. കാട്ടിലപ്പീടിയകയിലെ സത്യഗ്രഹ പന്തലിനു സമീപമായിരുന്നു സമരം. വരുംദിവസങ്ങളിൽ എല്ലാം ജില്ലകളിലും കിടപ്പാടം നഷ്ടമാകുന്നവരെ യോജിപ്പിച്ച് സമരം ശക്തമാക്കുവാനാണ് ജനകീയ പ്രതിരോധ സമര സമിതിയുടെ തീരുമാനം.


തിരുവനന്തപുരം മുതൽ കാസർകോടുവരെ 4130 ഏക്കർ ഭൂമിയാണ് കെ. റെയിൽ പാതക്കായിഏറ്റെടുക്കേണ്ടി വരുക. പാതയ്ക്ക് മാത്രമായി 1630 ഏക്കർ ഭൂമി വേണം. 10 ജില്ലകളിൽ സ്റ്റേഷനുകളും അവയോടനുബന്ധിച്ച് സ്മാർട്ട് സിറ്റികളും സ്പെഷൽ സോണുകളും വിഭാവനം ചെയ്യുന്നുണ്ട്. അവക്കായി 2500 ഏക്കർ വേണമെന്നും പദ്ധതിയുടെ വിവിധ രേഖകളിൽ പറയുന്നു  ഭൂമി ഏറ്റെടുക്കലിനുമാത്രം 13,265 കോടി രൂപ ആവശ്യമാണെന്ന് പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നു.


അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. റെയിൽവെ ബോർഡിൻ്റെ അംഗീകാരത്തിന് ശേഷം സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഭൂമിഏറ്റെടുക്കുന്നതിന് മുൻപ് സാമൂഹികാഘാത പഠനം നടത്താനും ആ റിപ്പോർട്ട് വിലയിരുത്താനുള്ള വിദഗ്ധ സമിതിയെ നിയമിക്കാനും അനുമതി നൽകിയിട്ടുണ്ട്.


സംസ്ഥാന വിഹിതമായി കിഫ്ബിയിൽനിന്ന് 2100 കോടി രൂപ വായ്പയെടുക്കാനും ഭരണാനുമതിയായിട്ടുണ്ട്. കേന്ദ്ര സർക്കാർ പദ്ധതിക്ക് ആകെ ലഭ്യമാകുക 2150 കോടി മാത്രമായിരിക്കുമെന്നുമാണ് നിതി ആയോഗ് പറയുന്നത്. പദ്ധതി പൂർണമാകാൻ വേണ്ടിവരുക 63,940 കോടി രൂപയാണെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം 1,26,081 കോടി രൂപ ചെലവ് വരുമെന്നാണ് നിതി ആയോഗ് കണക്കാക്കുന്നത്


25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുകയെന്നാണ് നിർമാണക്കമ്പനിയായ കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.ഡി.സി.എൽ) പറയുന്നത്. ഇതിൽ 815 ഏക്കർ നെൽപാടമാണ്.  530 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 88 കിലോമീറ്റർ ഫ്ലൈഓവറിലൂടെയാണ് കടന്നുപോകുക. ബാക്കി 450 കിലോമീറ്റർ ഭൂതല പാതയായിരിക്കും.20,000 കുടുംബങ്ങളെ കുടിയിറക്കേണ്ടിവരുമെന്നും കണക്കാക്കുന്നുണ്ട്. കുടിയിറക്കൽ പരമാവധി ഒഴിവാക്കാൻ ആൾത്താമസം കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ് പാതയുടെ അലൈൻമെൻറ് തയാറാക്കിയിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. അതിനാലാണ് നെൽപാടങ്ങളിലൂടെ കടന്നുപോകുന്നത്.


നെൽപാടങ്ങളുടെ നികത്തൽ, ഭൂതലത്തിലൂടെ കടന്നുപോകുന്ന പാതയുടെയും പാലങ്ങളുടെയും ഫ്ലൈ ഓവറുകളുടെയും നിർമാണം എന്നിവക്കെല്ലാം പ്രകൃതിവിഭവങ്ങൾ വൻതോതിൽ വിനിയോഗിക്കേണ്ടിവരും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുകള്‍ പരിഹരിച്ച് വളരെ വേഗത്തില്‍ കാര്യങ്ങളുമായി മുന്‍പോട്ട് പോകുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K