26 August, 2021 08:05:34 AM


ജീവിതം വഴിമുട്ടി ലൈറ്റ് & സൗണ്ട്സ് സ്ഥാപന ഉടമകൾ; 54 ദിവസത്തിനിടെ ജീവനൊടുക്കിയത് എട്ടുപേർ



തിരുവനന്തപുരം: കോവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് നേരിട്ട  പ്രതിസന്ധിയെ തുടർന്ന് ജീവിതം വഴിമുട്ടിയ ഒരു വിഭാഗമാണ് ലൈറ്റ് ആൻഡ് സൗണ്ട്‌സ് സ്ഥാപന ഉടമകൾ. ലക്ഷങ്ങൾ ബാങ്ക് വായ്പ എടുത്താണ് പലരും സ്ഥാപനം ആരംഭിച്ചത്. എടുത്ത കടങ്ങൾ വീട്ടാനാകാത്തതിനാലും സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാലും സംസ്ഥാനത്ത് എട്ട് സ്ഥാപന ഉടമകളാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്.

ഏറ്റവും ഒടുവിൽ ജൂലൈ 2ന് തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രനെ(53) മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ ജൂലൈ 17ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പൊന്നു മണി (55) ആത്മഹത്യ ചെയ്തിരുന്നു.

കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തടയാനായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് മേഖലയെ തകർത്തത്. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ മിക്കവരും ശബ്ദ വെളിച്ച സംവിധാനങ്ങളെ ആശ്രയിക്കാതായി. പൊതുപരിപാടികൾ തീരെ കുറഞ്ഞതും സ്ഥാപന ഉടമകളെ വലച്ചു. രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും സമ്മേളനങ്ങളും കൂടി ഇല്ലാതായതോടെ ആകെ പ്രതിസന്ധിയിലായി.

ഉത്സവങ്ങളും ഓണവുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് സ്ഥാപന ഉടമകൾ കണ്ടത്. എന്നാൽ അതും പാഴായി. കടമെടുത്തും മറ്റും വാങ്ങിയ ഉപകരണങ്ങൾ നശിക്കാൻ തുടങ്ങിയതോടെ ചിലർ കിട്ടിയ വിലയ്ക്ക് അവ വിറ്റു. കേടായ മൈക്കും മറ്റും നന്നാക്കാനും നല്ല തുക ചെലവായി. കടകളുടെ വാടക കൊടുക്കാൻപോലും നിവൃത്തിയില്ലാതായതോടെ ചില സ്ഥാപന ഉടമകൾ കൂലിപ്പണിക്ക് പോയിത്തുടങ്ങി.

സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ആത്മഹത്യാസമരവും റിലേ നിരാഹാര സത്യാഗ്രഹവുമടക്കം നിരവധി സമരങ്ങൾ നടന്നു. നിവേദനങ്ങളുമായി മന്ത്രിമാരെ പലതവണ കണ്ടു. എന്നാൽ നടപടികൾ വൈകുന്നതുമൂലം ലക്ഷങ്ങളുടെ സാമ്പത്തികബാധ്യത സ്ഥാപന ഉടമകൾക്കുണ്ടായി.

മാസങ്ങൾക്കിടെ തെരഞ്ഞെടുപ്പുകാലത്ത് നിയന്ത്രണങ്ങളിൽ ഇളവുലഭിച്ചത് മേഖലയ്ക്ക് ആശ്വാസമായി. ആഴ്ചകളോളം തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ബൂത്തുകളിലും മൈക്കുകളും ലൈറ്റുകളും ഉപയോഗിക്കാനായി. എന്നാൽ തുടർന്നുള്ള മാസങ്ങളിലെല്ലാം കടകൾ അടഞ്ഞുകിടന്നതിനാൽ പ്രതിസന്ധി കടുക്കുകയായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങൾ ഉണ്ടായില്ലെങ്കിൽ കരകയറാൻ പ്രയാസമാണെന്ന് തൊഴിലാളികൾ പറയുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K