30 January, 2022 08:27:10 PM


ഉദ്ദേശിച്ചത് 'ഐസ്‌ക്രീം കേസ്'; ലോകായുക്തയെ വിമർശിച്ച കുറിപ്പിന് വിശദീകരണവുമായി കെ ടി ജലീൽ



മലപ്പുറം: ലോകായുക്തയെ വിമർശിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിന് വിശദീകരണവുമായി കെ ടി ജലീൽ. കുഞ്ഞാലിക്കുട്ടിയെ വെറുതെ വിട്ട ഹൈകോടതി വിധി അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ഐസ്ക്രീം കേസാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് പോസ്റ്റിൽ നിന്നും വ്യക്തമാണ്. കേസില്‍ വിധി പറഞ്ഞവരില്‍ ജസ്റ്റിക് സിറിയക് ജോസഫുമുണ്ടായിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുഭാഷന്‍ റെഡ്ഡിയും ജസ്റ്റിസ് സിറിയക് ജോസഫും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിൻ്റെ പകര്‍പ്പാണ് ജലീല്‍ പോസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഡോ ജാന്‍സി ജയിംസ് വഹിച്ചിരുന്നതിൻ്റെ രേഖയും ഇതോടൊപ്പം ജലീല്‍ പങ്കുവച്ചിട്ടുണ്ട്.

'ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനും മുന്‍ പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കുന്നു. ശ്രദ്ധിച്ച് വായിച്ച് മറുപടി പറഞ്ഞാല്‍ നന്നാകും. രമേശ്ജി, നിയമനം നടത്തുമ്പോള്‍ ചൂഴ്ന്ന് നോക്കാന്‍ ചക്കയല്ലല്ലോ?-  എന്ന ആമുഖത്തോടെയാണ് ജലീല്‍ രേഖകള്‍ പങ്കുവെച്ചത്. നേരത്തെ യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങി എന്ന കടുത്ത ആരോപണമാണ് ജലീല്‍ ആദ്യ കുറിപ്പിലൂടെ ഉന്നയിച്ചത്.

തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ പേരു പറയാതെ സൂചനകള്‍ നല്‍കിയായിരുന്നു ജലീലിൻ്റെ പോസ്റ്റ്. നിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്നാണ് കെ ടി ജലീല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ഒന്നാം പിണറായി സര്‍ക്കാരിൻ്റെ അവസാനകാലഘട്ടത്തിലായിരുന്നു രാജി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K