01 February, 2022 04:00:59 PM


കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ബജറ്റ്; അതൃപ്തി വ്യക്തമാക്കി കെ എൻ ബാലഗോപാൽ



തിരുവനന്തപുരം: കേന്ദ്ര ബജറ്റ്  കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ലെന്നാണ്  ധനമന്ത്രി പറയുന്നത്. ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രിയുടെ ആശങ്ക. 

കാർഷിക മേഖലയ്ക്കായുള്ള സഹായം കുറഞ്ഞുവെന്നും ബാലഗോപാൽ കുറ്റപ്പെടുത്തുന്നു. വാക്സിന് മാറ്റി വച്ച തുകയും കുറവാണെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ 39,000 കോടി മാറ്റിവച്ചിടത്ത് ഇപ്പോൾ അത് 5,000 കോടി മാത്രമേ ഉള്ളൂ. വാക്സീൻ എല്ലാവരിലേക്കും എത്തിയിട്ടില്ല. ഇനി ബൂസ്റ്റർ ഡോസ് അടക്കം നൽകാനുണ്ട്. അങ്ങനെയുള്ളപ്പോഴാണ് വാക്സീൻ ബജറ്റ് വിഹിതം കുറച്ചതെന്നാണ് പരാതി. 

പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റിൽ കാണാനില്ലെന്നാണ് ആക്ഷേപം. തൊഴിലുറപ്പ് പദ്ധതിക്കും കഴിഞ്ഞ ബജറ്റിലെ വിഹിതം മാത്രമാണ് ഇത്തവണയും നൽകിയട്ടുള്ളത്. കാർഷിക മേഖല, ഭക്ഷ്യ സബ്സിഡി ഇനങ്ങളിലും മാറ്റി വച്ച തുക കുറവാണ്. സഹകരണ സംഘങ്ങൾക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്നും ബാലഗോപാൽ പറയുന്നു. നേരത്തെ നികുതി ഇല്ലായിരുന്നുവെന്നാണ് ഓർമ്മപ്പെടുത്തൽ. 

ഇന്ധനത്തിന് വില കൂടാനുള്ള സാഹചര്യമുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറയുന്നു. രണ്ട് രൂപ കൂടാനാണ് സാധ്യത. കെ റെയിലിന് സഹായമുണ്ടോ ഇല്ലയോ എന്ന് അറിയില്ലെന്നും നിലവിൽ അതെക്കുറിച്ച് പ്രഖ്യാപനമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K