10 February, 2022 05:14:39 PM


മുഖ്യമന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുന്നത് ഭയം മൂലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍



തിരുവനന്തപുരം: ഭയമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണക്കടത്തിന്റേയും സാമ്ബത്തിക അഴിമതിയുടേയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങളുടേയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. അതിന് നേതൃത്വം കൊടുത്തയാളെയാണ് മുഖ്യമന്ത്രി വീണ്ടും വീണ്ടും ന്യായീകരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കിടന്നയാളാണ് എം. ശിവശങ്കര്‍. ഇയാള്‍ക്കെതിരെയാണ് കൂട്ടുപ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നിട്ടും ശിവശങ്കറിനെ പിന്തുണയ്‌ക്കുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് ഭയക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് വ്യക്തമാണെന്ന് സതീശന്‍ പറഞ്ഞു. പുസ്തകം എഴുതാന്‍ ശിവശങ്കറിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ പൊള്ളലേറ്റവര്‍ക്ക് പ്രത്യേക തരം പക ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കര്‍ വെളിപ്പെടുത്തിയാല്‍ പൊള്ളലേല്‍ക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കും. ഈ ഭയമാണ് ശിവശങ്കറിനെ അന്ധമായി പിന്തുണയ്‌ക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലോകായുക്തയോടുള്ള സര്‍ക്കാരിന്റെ നിലപാടിനേയും സതീശന്‍ വിമര്‍ശിച്ചു. ഒരു കോടതിയും ഇതുവരെ നിയമ വിരുദ്ധമാണെന്ന് പറയാത്ത നിയമമാണ് 22 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ നിയമ വിരുദ്ധമാണെന്ന് പറഞ്ഞത്. മുഖ്യമന്തിക്കെതിരായ കേസ് പരിഗണനയില്‍ വന്നപ്പോഴാണ് ലോകായുക്ത നിയമം നിയമ വിരുദ്ധമായത്. വളഞ്ഞ വഴിയിലൂടെയുള്ള സര്‍ക്കാര്‍ നീക്കത്തിന് ഗവര്‍ണറും കൂട്ടുനിന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടും വരെ നിയമസഭ ചേരുന്നതിനുള്ള തീയതി നിശ്ചയിക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് നിയമസഭയെ അവഹേളിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു.

ലോകായുക്ത നിയമ ഭേദഗതിയെ കുറിച്ച്‌ മുഖ്യമന്ത്രി ആദ്യം സി.പി.ഐ നേതാക്കളെ ബോധ്യപ്പെടുത്തണം. കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലപാടാണ് ശരിയെന്ന് പരസ്യമായി പറഞ്ഞവരാണ് കാനം രാജേന്ദ്രന്‍ അടക്കമുള്ള സി.പി.ഐ നേതാക്കള്‍. സി.പി.ഐയെ ബോധ്യപ്പെടുത്തിയതിന് ശേഷം മുഖ്യമന്ത്രി പ്രതിപക്ഷത്തിനെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും വിഡി സതീശന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K