11 March, 2022 11:34:20 AM


ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടയുന്നതിനും ബജറ്റിൽ 2000 കോടി



തിരുവനനന്തപുരം : ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം സാധാരണക്കാർക്ക് വേണ്ടി. വിലക്കയറ്റം തടയുന്നതിന് സംസ്ഥാന ബജറ്റിൽ 2000 കോടി വകയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി  അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.


യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റമാണുള്ളത്. വിലക്കയറ്റത്തെ നേരിടാൻ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പുകൾപ്പെറ്റതാണ്. സർക്കാർ അർധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വർധിപ്പിക്കാനായെന്നും ആ നല്ല  മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി ഓർമ്മിപ്പിച്ചു. 


നവകേരളം ലക്ഷ്യമിട്ട് ബജറ്റാണ് അവതരിപ്പിക്കുന്നത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിൽ പ്രശംസ നേടുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു. സർവകലാശാല ക്യാമ്പസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും. സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് തുടങ്ങും. ഹോസ്റ്റലുകളോട് ചേർന്ന് ഇൻറർനാഷണൽ ഹോസ്റ്റലുകൾ ആരംഭിക്കും. തിരുവന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രം തുടങ്ങും. ഇതിന് കിഫ്‌ബി വഴി 100 കോടി അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 


ദീർഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റാണ് ഇന്നവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ തുടക്കത്തിൽ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിന് അനുസരിച്ചുള്ള പ്രഖ്യാപനമാണ് നടത്തിയത്. കേരളത്തിന്റെ ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റായതിനാൽ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ആവർത്തിക്കുന്നു. ബജറ്റ് അവതരണത്തിനായി സഭയിലേക്ക് പോകും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K