26 March, 2022 08:45:42 AM


സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു; ചർച്ചക്ക് തയ്യാറാകാതെ സർക്കാർ



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുമ്പോഴും ചർച്ചക്ക് നടപടി സ്വീകരിക്കാതെ സർക്കാർ. നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരമെന്നാണ് സർക്കാർ വാദം. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം ചാര്‍ജിന്റെ പകുതിയാക്കി ഉയര്‍ത്തുക, കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

അതേസമയം ചാര്‍ജ് വര്‍ധന എടുത്തുചാടി തീരുമാനിക്കേണ്ട കാര്യമല്ലെന്നും നിരവധി കാര്യങ്ങള്‍ പരിഗണിക്കണമെന്നുമാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറയുന്നത്. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമരം ശരിയാണോ എന്ന് ബസുടമകള്‍ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.ഓട്ടോ-ടാക്സി നിരക്കു വര്‍ധനയും പരിഗണനയിലാണ്. ഒരു പാക്കേജ് ആയി മാത്രമേ നിരക്കുവര്‍ധന പ്രഖ്യാപിക്കൂ. 30-ാം തീയതിയിലെ എല്‍ഡിഎഫ് യോഗത്തിന് ശേഷമേ തീരുമാനം ഉണ്ടാകൂ എന്നും മന്ത്രി അറിയിച്ചു.

ഗതികേടു കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്ന് സ്വകാര്യ ബസ് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രിയുടെ നിലപാടാണ് സമരത്തിലേക്ക് എത്തിച്ചതെന്നും ചര്‍ച്ചയ്ക്കു മന്ത്രി തയാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു. പണിമുടക്കിനു നോട്ടിസ് നല്‍കിയാല്‍ ചര്‍ച്ച നടത്താന്‍ ക്ഷണിക്കുക എന്നതാണ് സാമാന്യ മര്യാദയാണ്. എന്നാലിത് മന്ത്രിയുടേത് ശാഠ്യമാണ്. നേതാക്കള്‍ പറയുന്നു.

ബസ് സമരത്തിന് പുറമേ മാര്‍ച്ച്‌ 28ന് രാവിലെ 6 മുതല്‍ 30ന് രാവിലെ 6 വരെ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പങ്കെടുക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K