29 March, 2022 09:47:32 AM


'ഇതെന്താ വെള്ളരിക്കപട്ടണമോ? ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെ?' - ജയരാജന്‍



കണ്ണൂര്‍: പണിമുടക്കിലെ കോടതി ഇടപെടലിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍റെ രൂക്ഷ വിമര്‍ശനം. ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് അപലപനീയം. കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുന്നെന്നും സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്ക പട്ടണമാണോയെന്നും ജയരാജന്‍ ചോദിച്ചു.

ജഡ്ജിമാര്‍ അടക്കം കോടതിയില്‍ ജോലി ചെയ്യുന്നത് സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തെ തുടര്‍ന്നാണെന്നും ജയരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെടുകയും പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രി യാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും.

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തുടനീളം കടകള്‍ അടഞ്ഞുകിടക്കുകയാണ്.

ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K