22 July, 2022 05:55:26 PM


95% ഡിസ്കൗണ്ടിൽ നെക്ലേസ് വാങ്ങി; ഡിജിപി സുധേഷ് കുമാറിനെതിരെ നടപടിക്ക് സാധ്യത



തിരുവനന്തപുരം: ഡിജിപി സുധേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് സൂചന. വിജിലൻസ് ഡയറക്ടറായിരിക്കേ സഹപ്രവർത്തകർക്കെതിരെ കള്ളക്കേസ് റജിസ്റ്റർ ചെയ്തുവെന്നും, ജ്വല്ലറിയിൽനിന്ന് 95% ഡിസ്കൗണ്ടിൽ നെക്ലേസ് വാങ്ങിയെന്നുമുള്ള ആരോപണങ്ങൾ സുധേഷിനെതിരെ ഉയർന്നിരുന്നു. ചില വിദേശയാത്രകളും വിവാദമായി. ആരോപണങ്ങൾ ശരിയെന്ന തരത്തിലാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്. ആഭ്യന്തരവകുപ്പിന്‍റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പരിഗണനയിലാണ്. ഒക്ടോബറിൽ സുധേഷ് വിരമിക്കും.

ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് സുധേഷിനെ വിജിലന്‍സിൽനിന്ന് ജയിൽ വകുപ്പിലേക്കു മാറ്റിയത്. തലസ്ഥാനത്തെ ജ്വല്ലറിയിൽനിന്ന് ഏഴു പവന്‍റെ നെക്ലേസ് 95 ശതമാനം ഡിസ്കൗണ്ടിൽ വാങ്ങിയതായി സർക്കാരിനു പരാതി ലഭിച്ചിരുന്നു. വിദേശ യാത്രകൾ നടത്തിയത് വ്യവസായിയുടെ പണം കൊണ്ടാണെന്നും പരാതി ലഭിച്ചിരുന്നു. വകുപ്പുതല അന്വേഷണത്തിൽ ഈ പരാതികള്‍ ശരിയാണെന്നു വ്യക്തമായി. 

ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന ടോമിൻ ജെ.തച്ചങ്കരിക്കെതിരായ വിജിലൻസ് കേസ് സുധേഷ് അനിശ്ചിതമായി നീട്ടികൊണ്ടുപോയതായും ആക്ഷേപം ഉയർന്നിരുന്നു. സുധേഷിന്‍റെ മകൾ പൊലീസ് ഡ്രൈവറായ ഗവാസ്കറെ മർദിച്ച കേസ് അന്വേഷിച്ച എസ്പിയെ കള്ളക്കേസിൽ കുടുക്കാൻ നീക്കം നടത്തിയതായും ആരോപണം ഉയർന്നിരുന്നു. ഒക്ടോബറിൽ സുധേഷ് വിരമിക്കാനിരിക്കെയാണ് നടപടി സാധ്യത നിലനിൽക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K