23 August, 2022 02:53:53 PM


ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു; എതിർപ്പറിയിച്ച് പ്രതിപക്ഷം



തിരുവനന്തപുരം: പ്രതിപക്ഷ എതിർപ്പിനിടെ ലോകായുക്ത ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. നിയമ മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനം മാത്രമാണെന്നും പി രാജീവ് പറഞ്ഞു. എന്നാൽ ബിൽ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷം രേഖപ്പെടുത്തിയത്. പല്ലും നഖവുമുള്ള നിയമമാണ് നിലവിൽ കേരളത്തിലെ ലോകായുക്ത നിയമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. 22 വർഷത്തിന് ശേഷം അത് പറിച്ചെടുക്കാൻ സർക്കാർ ശ്രമിക്കരുത്. സിപിഐ ഇതിന് വഴങ്ങരുതായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ജുഡീഷ്യൽ സംവിധാനത്തിന്‍റെ അധികാരം എക്സ് സിക്യൂട്ടീവ് കവരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. ഒരാൾ അയാൾക്കെതിരായ കേസിൽ വിധി നിർണ്ണയിക്കാനാവില്ലെന്ന് ഭരണഘടന പറയുന്നു. അതിന്‍റെ ലംഘനമാണ് ദേദഗതി. ലോക്പാൽ നിയമത്തിന് വിരുദ്ധമായത് ഭേദഗതിയുണ്ട്. നിയമ ഭേദഗതിയിലെ ഭരണഘടനാവിരുദ്ധ ഭാഗങ്ങൾ പ്രതിപക്ഷ നേതാവ് സഭയിൽ ഉദ്ധരിച്ചു. പുതിയ ഭേദഗതിയോടെ പൊതുപ്രവർത്തകർക്കെതിരായ കേസുകളൊന്നും നിലനിൽക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന അഴിമതി നിരോധന നിയമം ഇല്ലാതാക്കുന്നുവെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഭേദഗതിയിൽ ഭരണഘടനാ വിരുദ്ധതയും നിയമവിരുദ്ധതയും ഉണ്ട്.  സർക്കാർ ഇതിന് മുതിരരുതെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം നിയമത്തെ അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് എൻ ഷംസുദ്ദീൻ പറഞ്ഞു. ബില്‍ ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമാണ്. ബില്ല് പിൻവലിക്കണം. ബില്ലിന് സ്പീക്കർ അവതരണ അനുമതി നൽകരുതെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു. എന്നാൽ അന്വേഷണം നടത്തി റിപ്പോർട്ട് ഷെൽഫിൽ വക്കാൻ ആണെങ്കിൽ ലോകായുക്ത എന്തിനെന്ന് മന്ത്രി പി രാജീവ് ചോദിച്ചു. ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ല. നിലവിലുള്ള നിയമത്തിൽ അത് പറയുന്നില്ല. അന്വേഷണം നടത്തുന്ന ഏജൻസി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല. പോലീസ് അന്വേഷിച്ച് അവർ തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങനെ ശരിയാകും. ഇത് ലോകത്ത് ഒരിടത്തും ഇല്ലാത്ത സംവിധാനമാണെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K