15 October, 2022 04:18:48 PM


'എംഎൽഎയെ കണ്ടുകിട്ടുന്നവർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുക': പെരുമ്പാവൂരില്‍ പോസ്റ്റര്‍



കൊച്ചി: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളിൽ ഒളിവിൽ തുടരുന്നു. എവിടെയാണ് എംഎൽഎ എന്നത് സംബന്ധിച്ച് യാതൊരു വിവരവും കോൺഗ്രസ് നേതൃത്വത്തിനില്ല. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്നായിരുന്നു പ്രതികരണം. പീഡന പരാതി ഉയർന്നു വന്ന ആദ്യഘട്ടത്തിൽ എംഎൽഎയുടെ വീട്ടിലും ഓഫീസിലും ആളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വീട് പൂർണ്ണമായും പൂട്ടിയിട്ട നിലയിലാണ് കാണുന്നത്.

'എംഎൽഎയെ കാണ്മാനില്ല, കണ്ടുകിട്ടുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക' എന്ന പോസ്റ്ററുകളും വീടിന് മുന്നിൽ രാഷ്ട്രീയ എതിരാളികൾ പതിപ്പിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ നിന്നും എംഎൽഎയുടെ വീട്ടിലേക്ക് വരുന്ന വഴിയിലുടനീളം തന്നെ പോസ്റ്ററുകൾ കാണാൻ സാധിക്കും. വിഷയവുമായി ബന്ധപ്പെട്ട് ആദ്യദിവസങ്ങളിൽ ഫോൺ ചെയ്യുമ്പോൾ എംഎൽഎ ഫോൺ എടുത്തിരുന്നു. പറയാനുള്ളത് പത്രസമ്മേളനം വിളിച്ചുകൂട്ടി പറയും എന്നായിരുന്നു എംഎൽഎയുടെ അന്നത്തെ മറുപടി. പിന്നീട് അദ്ദേഹം ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത്‌ ഒളിവിൽ പോകുകയാണ് ഉണ്ടായത്.

എന്നാൽ ഓഫീസിലും വീട്ടിലുമായി എത്തുന്ന ആളുകളെ കാണുന്നതിനോ, അവരുടെ പ്രശ്‌നം പരിഹരിക്കുന്നതിനോ പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ഇപ്പോൾ എംഎൽഎ ഇല്ലാത്ത സാഹചര്യമാണ്. അതേസമയം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയിൽ ഇന്ന് പരാതിക്കാരിയെ തെളിവെടുപ്പിന് എത്തിക്കും. കോവളം ഗസ്റ്റ് ഹൗസിലും മറ്റ് സ്വകാര്യ റിസോർട്ടുകളിലും യുവതിയെ എത്തിച്ചാണ് തെളിവെടുക്കുക. തന്നെ കോവളം റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതിയുടെ മൊഴി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K