21 October, 2022 04:01:28 PM


ഒഴിവുകൾ റിപ്പോർട്ടു ചെയ്യാൻ കാക്കാതെ മുൻകൂട്ടി കണ്ട് പി.എസ്.സി. റിക്രൂട്ട്‌മെന്റ് നടക്കണം - മുഖ്യമന്ത്രി



കോട്ടയം: ഒഴിവുകൾ റിപ്പോർട്ടു ചെയ്യാൻ കാത്തുനിൽക്കാതെ ഇവ മുൻകൂട്ടി കണ്ട് പി.എസ്.സി. റിക്രൂട്ട്‌മെന്റ് നടക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മുട്ടമ്പലത്ത് 3.12 കോടി രൂപ ചെലവിൽ നിർമിച്ച കേരള പി.എസ്.സി. ജില്ലാ ഓഫീസ് കെട്ടിടം നാടിനു സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒഴിവുകൾ റിപ്പോർട്ടു ചെയ്യുക, അതിനുമുകളിൽ റിക്രൂട്ട്‌മെന്റ് നടപടി ആരംഭിക്കുക എന്നതാണ് നിലവിലെ രീതി. പഴയകാലത്ത് അത് ആവശ്യമായിരുന്നു. ഇന്നത്തെ കാലത്ത് ആവശ്യമില്ലാത്ത രീതിയാണിത്.

സർക്കാർ സർവീസിൽ കയറുന്നവർ നിശ്ചിതതീയതിയിൽ വിരമിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഈ വിവരങ്ങൾ സോഫ്റ്റ്‌വേറിലൂടെ ശേഖരിക്കാനാകും. ഈ മാസം അല്ലെങ്കിൽ വർഷം എത്ര പേർ വിരമിക്കുമെന്ന് കൃത്യമായ കണക്കുണ്ട്. ഒഴിവുകൾ പ്രത്യേകം റിപ്പോർട്ട് ചെയ്യണമെന്ന സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലമായി. മുൻകൂട്ടി ഒഴിവുകൾ കണക്കാക്കി പി.എസ്.സി.ക്ക് യോഗ്യരായവരെ റിക്രൂട്ട് ചെയ്തുവയ്ക്കാം. കാലതാമസം ഒഴിവാക്കാം. കാലം മാറുമ്പോൾ വേഗത കൂട്ടണമല്ലോ. ഇതിൽ സർക്കാരും പി.എസ്.സിയും തമ്മിൽ കൃത്യമായ ധാരണയോടെ കാര്യങ്ങൾ നീക്കണം.

വലിയ യാഥാസ്ഥിതിക ധാരണയുള്ളവരാണ് നമ്മളെല്ലാം. സംവിധാനങ്ങൾ മാറാൻ മടി ആവശ്യമില്ല. ആളുകൾക്ക് ഉപകാരപ്രദമായ നടപടികളിലേക്കാണ് കടക്കേണ്ടത്. സാമൂഹിക നീതി ഉറപ്പാക്കി റിക്രൂട്ട്‌മെന്റ് നടത്തി സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ രാജ്യത്തെ എല്ലാ സർവീസ് കമ്മീഷനുകൾക്കും മാതൃകയാണ് കേരള പി.എസ്.സി. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ രണ്ടു ലക്ഷം നിയമനങ്ങൾ നടന്നു. പ്രളയം, കോവിഡ് ദുരന്തകാലങ്ങളിലടക്കം യു.പി.എസ്.സിയേക്കാൾ നന്നായി പ്രവർത്തിക്കാൻ പി.എസ്.സി.ക്കു കഴിഞ്ഞിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരള പി.എസ്.സി.യുടെ സംവിധാനങ്ങൾ പഠിക്കാൻ എത്തുന്നത് ഇതിനാലാണ്.
പി.എസ്.സിയെ ജനോന്മുഖമായി നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ സ്ഥലവും കെട്ടിടങ്ങളുമടക്കം ഒരുക്കുന്നതിന് തുക ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സർവീസ് പൂർണമായി അഴിമതിമുക്തമായതായി പറയാനാകില്ല. എന്നാൽ പി.എസ്.സി. അഴിമതിമുക്തമാണ്. മാതൃകാപരമായ സേവനവും നൽകുന്നു. 2026 ഓടെ എല്ലാമേഖലകളിലുമായി 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സർക്കാർ തലത്തിലും തൊഴിലവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ. സക്കീർ അധ്യക്ഷത വഹിച്ചു. മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സികൾക്കു മാതൃകയായി കേരള പി.എസ്.സി. മാറിയതായാണ് മറ്റു പി.എസ്.സി. ചെയർമാൻമാർ പറഞ്ഞതെന്നും ഇത് അഭിനന്ദനാർഹമാണെന്നും യോഗത്തിൽ മുഖ്യാതിഥിയായ സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കമ്മീഷനംഗങ്ങളായ സി. സുരേശൻ, ഡോ. കെ.പി. സജിലാൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം ജൂലിയസ് ചാക്കോ, പി.എസ്.സി സെക്രട്ടറി സാജു ജോർജ്, ജില്ലാ പി.എസ്.സി. ഓഫീസർ കെ.ആർ മനോജ്കുമാർ പിള്ള എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.

മുട്ടമ്പലത്ത് നിലവിലെ ഓഫീസിന് സമീപം 1545.61 ചതുരശ്ര മീറ്ററിൽ നാലുനിലകളുള്ളതാണ് പുതിയ കെട്ടിടം. പരീക്ഷാ ഹാൾ, ഗ്രൗണ്ട് ഫ്‌ളോറിൽ പാർക്കിംഗ്, ഒന്നാം നിലയിൽ ഓഫീസ്, രണ്ടാം നിലയിൽ ഓൺലൈൻ പരീക്ഷ കേന്ദ്രം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K