08 November, 2022 05:48:42 PM


ഗവർണറെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍



തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

രാജ്യത്തിന്റെ മർമ്മ പ്രധാന സ്ഥലങ്ങളിൽ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കൂടി അർഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിൽക്കുന്നു. ഈ സ്ഥാപനങ്ങൾ നിർമ്മിക്കാൻ സംസ്ഥാനമാണ് ഭൂമി ഏറ്റെടുത്തത്. കോർപ്പറേറ്റുകൾ ബഹിരാകാശ മേഖലയിലേക്കും വരുകയാണ്. സ്വകാര്യ മേഖലയിൽ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തു. 

റെയിൽവേയിൽ തസ്തിക സൃഷ്ടിക്കുകയോ നിയമനം നൽകുകയോ ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 2 ലക്ഷം തൊഴിവസരം സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. പക്ഷെ 10 ലക്ഷം ഒഴുവുകൾ ഇപ്പോഴും നിയമനം നൽകാതെ കിടക്കുകയാണ്. സ്വകാര്യവത്കരണമല്ലാതെ ബദൽ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെയല്ലെന്ന് കേരളം കാട്ടി നൽകുകയാണ്. കേന്ദ്രം വിൽക്കാൻ വച്ച രണ്ട് സ്ഥാപനങ്ങൾ ഇന്ന് സംസ്ഥാന സർക്കാർ മാതൃക പരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. സംസ്ഥാന ഏറ്റെടുക്കാൻ തയ്യാറായ ചില സ്ഥാപനങ്ങളെ മുട്ടാപോക്ക് ന്യായം പറഞ്ഞ് കേന്ദ്രം തടയുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ബദലുകൾ ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തെ ഇകഴ്ത്തി കാണിക്കാൻ ചിലർ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള രാഷ്ടീയ ഉത്തരവാദിത്വം തൊഴിലാളി സംഘടനകൾകൾക്കുണ്ട്. ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായി കേന്ദ്രം ആനുകൂല്യം ഒതുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്വാതന്ത്യസമര സേനാനികളെ ചരിത്രത്തിൽ നിന്നും മാറ്റുന്നുവെന്നും മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാരുടെ കാൽകീഴിൽ ജീവിച്ചവരെ ധീര രാജ്യ സ്നേഹികൾ ആക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K