24 February, 2023 03:58:51 PM


മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കരള്‍ രോഗം: മുഖ്യമന്ത്രിയുടെ ധനസഹായം ഹൃദ്രോഗത്തിന്



കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരിൽ ബുധനാഴ്ച  വിജിലൻസ് ആരംഭിച്ച മിന്നൽ പരിശോധനകളില്‍ ഞെട്ടിക്കുന്ന കൂടുതല്‍ കണ്ടെത്തലുകള്‍. താലൂക്ക്, വില്ലേജ് അടിസ്ഥാനത്തിലും സ്ഥലത്തെത്തിയും തുടർ പരിശോധനകൾ നടത്തി വരുന്നതിനിടെയാണ് കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരുന്നത്.


തിരുവനന്തപുരം കരോട് സ്വദേശിയായ ഒരാൾ മുഖേന നെയ്യാറ്റിൻകര താലൂക്കില്‍നിന്നും ഇരുപതിലധികം പേർക്ക് ധനസഹായം ലഭിച്ചു. മാറനല്ലൂർ സ്വദേശിയായ ഒരാള്‍ക്ക് അപറ്റിസൈറ്റിസ് രോഗത്തിന് ആകെ ഒരു ദിവസം ചികിത്സ തേടിയ മെഡിക്കൽ രേഖയുടെ അടിസ്ഥാനത്തിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ധനസഹായം നൽകി. കരൾ രോഗമെന്ന് രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു മെഡിക്കൽ സർട്ടിഫിക്ക് സഹിതമുള്ള അപേക്ഷ സർക്കാരിലേയ്ക്ക് സമർപ്പിച്ചിട്ടുള്ളത് ഹൃദ്രോഗമെന്ന് കാണിച്ച്. വർക്കല താലൂക്ക് ഓഫീസിൽ നടത്തിയ പരിശോധനയിൽ ഒരു ഏജന്‍റിന്‍റെ ഫോൺ നമ്പർ ഉപയോഗിച്ച് ആറ് അപേക്ഷകൾ അയച്ചിരിക്കുന്നതായും കണ്ടെത്തി.


കൊല്ലം ജില്ലയിൽ പടിഞ്ഞാറേ കല്ലട സ്വദേശിയായ ഒരാൾക്ക് പ്രകൃതി ക്ഷേഭത്തിൽ വീടിന്‍റെ 76% കേടുപാട് സംഭവിച്ചതിന് 4 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ വിജിലൻസ് നടത്തിയ സ്ഥല പരിശോധനയിൽ വീടിന് കേട്പാട് സംഭവിച്ചിട്ടില്ലായെന്ന് കണ്ടെത്തി. അപേക്ഷകനെ നേരിൽ കണ്ട് ചോദിച്ചപ്പോള്‍ അപ്രകാരം ഒരു അപേക്ഷ നൽകുകയോ സ്ഥല പരിശോധനയ്ക്ക് ഉദ്യോഗസ്ഥരാരും എത്തുകയോ ചെയ്തിട്ടില്ലെന്നും അക്കൌണ്ടിൽ വന്ന പണം ചിലവഴിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്.


കൊല്ലം ജില്ലയിലെ ഫണ്ട് അനുവദിച്ചിട്ടുള്ള അപേക്ഷകൾക്കൊപ്പം റേഷൻ കാർഡിന്റേയും ആധാർ കാർഡിന്റേയും പകർപ്പുകൾ ഇല്ല.  തുക അനുവദിക്കപ്പെട്ട പലരും അപേക്ഷയിൽ പറഞ്ഞിട്ടുള്ള രോഗത്തിനല്ല മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ സമർപ്പിച്ചത്. കൊല്ലം തൊടിയൂർ വില്ലേജ് ഓഫീസിൽ സമർപ്പിച്ച പല അപേക്ഷകളിലും ഒരേ കൈയ്യക്ഷരമാണെന്നും ആയതിനാൽ ഇടനിലക്കാർ ഉൾപ്പെട്ടിട്ടുള്ളതായും വിജിലൻസ് സംശയിക്കുന്നു. വരും ദിവസങ്ങളിൽ ഇതും കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.


കരുനാഗപ്പള്ളി താലൂക്കിൽ നടത്തിയ പരിശോധനയിൽ 18 അപേക്ഷകളിൽ എണ്ണത്തിലും 13 മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് കരുനാഗപ്പള്ളി നെഞ്ച് രോഗാശുപത്രിയിലെ ഒരു ഡോക്ടറാണെന്നും ആയതിൽ 6 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഒരു വീട്ടിലെ അംഗങ്ങൾക്കും രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ മറ്റൊരു വീട്ടിലെ അംഗങ്ങൾക്കുമാണെന്നും വിജിലൻസ് കണ്ടെത്തി.


പത്തനം തിട്ട ജില്ലയിൽ നടത്തിയ തുടർപരിശോധനയിൽ പല അപേക്ഷകളിലേയും രേഖകൾ അപൂർണ്ണമാണെന്നും ചില അപേക്ഷകളോടൊപ്പം തുടർ ചികിത്സയ്ക്ക് ചിലവഴിച്ച തുക രേഖപ്പെടുത്തിയിട്ടില്ലാ എന്നും കണ്ടെത്തി. കൂടൽ വില്ലേജ് ഓഫീസിൽ 2018-2022 വരെയുള്ള കാലയളവിലെ 268 അപേക്ഷകളിൽ ഒരാളിന്‍റെ ഫോൺ നമ്പർ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായും 5000/- രൂപയിൽ കൂടുതൽ ധനസഹായം ലഭിക്കാൻ ചികിത്സാരേഖകൾ ആവശ്യമാണെന്നിരിക്കേ പല അപേക്ഷകളിലും ആവശ്യമായ ചികിത്സാ രേഖകൾ ഇല്ലാതെ തന്നെ ധനസഹായം അനുവദിച്ചിട്ടുള്ളതായും കണ്ടെത്തി.


കോഴഞ്ചേരി താലൂക്കിൽ കുടുംബത്തിലെ നാല് പേർക്ക് ധനസഹായം ലഭിച്ചിട്ടുള്ളതായും ചിലർക്ക് ഒരു അപേക്ഷ സമർപ്പിച്ച് 2 വർഷ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വീണ്ടും ധനസഹായം നൽകിയിട്ടുള്ളതായും അടൂർ താലൂക്കിൽ ഏനാദിമംഗലം വില്ലേജിൽ 61 അപേക്ഷകളിൽ ഒരാളുടെ ഫോൺ നമ്പർ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി. 


ആലപ്പുഴ ജില്ലയിൽ പരിശോധിച്ച 14 അപേക്ഷകളിൽ പത്തെണ്ണത്തിലും ഒരു ഡോക്ടർ തന്നെ സർട്ടിഫിക്കറ്റ് നൽകിയതായും ഒരു ദിവസം തന്നെ (30.06.2022) ഒമ്പത് ചികിത്സാ സർട്ടിഫിക്കറ്റുകൾ ഇതേ ഡോക്ടർ വിവിധ രോഗികൾക്ക് നൽകിയതായും വിജിലൻസ് കണ്ടെത്തി.


കോട്ടയം ജില്ലയിലെ മുൻ കോണ്ടൂർ വില്ലേജ് ഓഫീസർ, മുൻ ആനിക്കാട് വില്ലേജ് ഓഫീസർ, മുൻ എരുമേലി വടക്ക് വില്ലേജ് ഓഫീസർ, നീഴൂർ വില്ലേജ് ഓഫീസർ തുടങ്ങിയവർ ശരിയായി അന്വേഷണം നടത്താതെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായും അത് കാരണം അനർഹരായവർക്കും ധനസഹായം ലഭിച്ചതായും വിജിലൻസ് കണ്ടെത്തി.


ഇടുക്കി ജില്ല തൊടുപുഴ താലൂക്കിൽ 2001 മുതൽ 2023 വരെ ലഭിച്ച 70 അപേക്ഷകളിലും അപേക്ഷകന്റെ ഫോൺനമ്പർ ഒന്നുതന്നെയാണെന്നും ഇവയെല്ലാം ഒരേ അക്ഷയ സെന്റർ വഴി സമർപ്പിച്ചതാണെന്നും വിജിലൻസ് കണ്ടെത്തി.


പാലക്കാട് ജില്ലയിലെ ആലത്തൂർ വില്ലേജ് ഓഫീസിൽ ലഭിച്ച 78 അപേക്ഷകളിൽ 54 എണ്ണത്തിലും ഒരു ആയൂർവേദ ഡോക്ടറും 13 എണ്ണത്തിൽ മറ്റൊരു ആയുർവേദ ഡോക്ടറും 12 പേര്‍ക്ക് വേറൊരു ആയുർവേദ ഡോക്ടറുമാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത്. ഈ ഡോക്ടർമാരെല്ലാം തന്നെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ജോലി നോക്കി വരുന്നവരാണ്. 78 അപേക്ഷകളില്‍ 28 എണ്ണത്തിലും നൽകിയിട്ടുള്ള ഫോൺ നമ്പർ ഒരാളുടേതാണെന്നും ഇവയിൽ 10 അപേക്ഷകർക്ക് ഇതിനോടകം ധനസഹായം ലഭിച്ചിട്ടുള്ളതായും 14 അപേക്ഷകൾ നിരസിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.


കോഴിക്കോട് ജില്ലയിൽ നടത്തിയ പരിശോധനയിൽ തളക്കളത്തൂർ വില്ലേജിലെ വിദേശമലയാളിയുടെ മകന് മെഡിക്കൽ ചികിത്സയായി 3 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും മറ്റൊരു സർക്കാർ ഉദ്യോഗസ്ഥന്റെ അമ്മയ്ക്ക് 25000/- രൂപ ചികിത്സാധനസഹായം അനുവദിച്ചിട്ടുള്ളതായും കണ്ടെത്തി. ഇത് നൽകാനുണ്ടായ സാഹചര്യത്തെ പറ്റി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതാണെന്നും വിജിലൻസ് അറിയിച്ചു.


മലപ്പുറം ജില്ല എടക്കര വില്ലേജിൽ ഒരു ഏജന്റ് മുഖേന സമർപ്പിക്കുന്ന അപേക്ഷകളിലെല്ലാം ഒരേ ഡോക്ടർ തന്നെയാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നും ഒരേ അക്ഷയ സെന്റർ വഴിയാണ് അപേക്ഷകൾ സ്വീകരിച്ച് വരുന്നതെന്നും കണ്ടെത്തി. 1 ഏക്കർ.20 സെന്‍റ് ഭൂസ്വത്തുള്ള ഒരാൾക്ക് വാർഷിക വരുമാനം 60000 രൂപ ആണെന്ന് കാട്ടി വില്ലേജ് ഓഫീസർ നൽകിയ തെറ്റായ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ 25000/- രൂപ ചികിത്സയ്ക്കായി അനുവദിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി. 


ദുരിതാശ്വാസഫണ്ട് അനർഹർക്ക് നൽകാനിടയാക്കിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ എടുക്കുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. ഭാവിയിൽ അനർഹർക്ക് ദുരിതാശ്വാസ നിധി ലഭിക്കുന്നത് ഒഴിവാക്കുന്നതിനായി ഓരോ ആറുമാസത്തിലൊരിക്കൽ ആഡിറ്റ് നടത്തുന്നതിനും അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനായി എല്ലാ കളക്ടറേറ്റുകളിലും ഒരു സ്പെഷ്യൽ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്തുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും മനോജ് എബ്രഹാം അറിയിച്ചു.


അനർഹർക്ക് ധനസഹായം ലഭിക്കാൻ ഇടയാക്കിയ സാഹചര്യമൊരുക്കിയ ഡോക്ടർമാർ, ഉദ്യോഗസ്ഥർ, ഏജന്റുമാർ തുടങ്ങിയവരെ പറ്റി വിശദമായ തുടർ അന്വേഷണങ്ങൾ നടത്തുന്നതാണെന്നും മനോജ് എബ്രഹാം അറിയിച്ചു. വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിലും പോലീസ് സൂപ്രണ്ട് (ഇന്‍റ്) ഇ.എസ്.ബിജുമോൻ നേതൃത്വത്തിലും സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും മിന്നൽ പരിശോധനയിൽ പങ്കെടുത്ത് വരുന്നു.


പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1964 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K