09 March, 2023 07:02:42 PM


ഗോവിന്ദൻ മാഷ് തീർത്ത് കളയുമെന്ന് വിജേഷ് പിള്ള പറഞ്ഞെന്ന് സ്വപ്ന സുരേഷ്



കൊച്ചി: ഒത്തുതീർപ്പിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മൂന്നു ദിവസം മുൻപുണ്ടായ അനുഭവമാണ് വെളിപ്പെടുത്തുന്നതെന്ന് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ളയാണ് സംസാരിച്ചതെന്നും ഒരാഴ്ചത്തെ സമയം തരാമെന്നും മക്കളെയും കൊണ്ട് സ്ഥലം വിടണമെന്നും ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്നും വാഗ്ദാനം ചെയ്‌തു. വിജേഷ് പിള്ള കണ്ണൂരിൽ നിന്നും നിരന്തരം വിളിച്ചു ഇന്‍റർവ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ബെംഗളൂരുവിലെ ഹോട്ടലിലെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ അത് സെറ്റിൽമെന്‍റ് സംസാരമായിരുന്നു. ഹരിയാനയിലോ ജയ്പൂരിലോ ഫ്ലാറ്റെടുത്ത് തരാമെന്നും പറഞ്ഞു. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. 

മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറാനും ആവശ്യപ്പെട്ടു. 30 കോടി രൂപ തരാമെന്നും വാഗ്ദാനമുണ്ടായി - സ്വപ്ന പറഞ്ഞു. എന്നാല്‍ ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും സത്യം പുറത്തുവരുന്നതുവരെ പോരാടുമെന്നും സ്വപ്ന പറഞ്ഞു.

ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്നെ കൊന്നുകളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതായി വിജേഷ് പിള്ള തന്നോട് പറഞ്ഞതായും സ്വപ്ന പറയുന്നു. ഒരു മാസത്തിനകം രാജ്യം വിട്ടുപോകാനുള്ള സൗകര്യങ്ങളൊരുക്കിത്തരാമെന്ന് ഇയാള്‍ വ്യക്തമാക്കിയതായും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. വിജേഷ് പിള്ളയുടെ ചിത്രം അടക്കമുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉടനെ കൈമാറും. ഇ ഡിയുടെ അന്വേഷണത്തില്‍ സത്യം പുറത്ത് വരുമെന്ന് താന്‍ വിശ്വസിക്കുന്നതായും സ്വപ്‌ന പറഞ്ഞു.

സ്വർണക്കള്ളക്കടത്തുകാരി എന്നാണ് താൻ അറിയപ്പെടുന്നതെന്നും ഇതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും അതിൽ പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പല കാര്യങ്ങൾക്കും വേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നു. തുടർന്ന് എന്നെ ജയിലിൽ അടച്ചു. ജയിലിൽ വച്ചുതന്നെ തുറന്നു പറയാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ശിവശങ്കർ ഉൾപ്പെടെയുള്ളവരുടെ കള്ളത്തരം ഉൾപ്പെടെ തിരിച്ചറിഞ്ഞതോടെയാണ് പ്രതികരിക്കാൻ തുടങ്ങിയതെന്നും സ്വപ്ന പറഞ്ഞു. 

അതേസമയം എം.വി.ഗോവിന്ദന്‍റെ നിര്‍ദേശപ്രകാരം ഒത്തുതീര്‍പ്പിനെത്തിയെന്ന് പറഞ്ഞ വിജേഷ് പിള്ളയെകുറിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുപ്പെടുകുയും ചെയ്യുന്നുണ്ട്. വിജേഷ് പിള്ള മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായാണോ അതോ സ്വന്തം നിലയിലാണോ സ്വപ്നയെ കണ്ടതെന്നും തെളിയിക്കപ്പെടേണ്ടതുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K