13 August, 2023 09:11:15 PM


പുതുപ്പളളിയിൽ 'കച്ച മുറുക്കി' ജെയ്ക്ക്; ഓഗസ്റ്റ് 24ന് മുഖ്യമന്ത്രി എത്തും



കോട്ടയം: പുതുപ്പളളിയിൽ തെരഞ്ഞെടുപ്പ് അങ്കം ചൂടുപിടിക്കുന്നു. ഇടതുമുന്നണി സ്ഥാനാർഥി ജെയ്‌ക് സി തോമസിനു വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചരണത്തിന് എത്തും. ഓഗസ്റ്റ് 24 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലെത്തുക. അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണം. ആദ്യഘട്ട പ്രചരണത്തിൽ മന്ത്രിമാർ പങ്കെടുക്കില്ല.

രണ്ടാംഘട്ട പ്രചരണം ഓഗസ്റ്റ് 31ന് ശേഷമാണ്. അവസാനഘട്ട പ്രചരണത്തിന് മന്ത്രിമാർ അടക്കം എത്തും. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറഞ്ഞാൽ മതിയെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വികസന രാഷ്ട്രീയത്തിൽ ഊന്നിയാണ് എൽഡിഎഫ് പ്രചാരണം. വികസനത്തിൽ ഊന്നി ചർച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് ജെയ്ക് സി തോമസ് കോൺഗ്രസിനോട് ചോദിച്ചു.

സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങൾ പ്രചരണത്തിന് ഉപയോഗിക്കും. പ്രതിപക്ഷം വികസനം തടസ്സപ്പെടുത്തുന്നു എന്ന പ്രചരണവും സംഘടിപ്പിക്കും. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടിക്കുന്നതുമാകും ഇടതുപക്ഷത്തിന്‍റെ പ്രചരണായുധങ്ങൾ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനുമായും ജെയ്ക്ക് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, ഉമ്മൻചാണ്ടിയുടെ അര നൂറ്റാണ്ട് കാലത്തെ വികസന നേട്ടങ്ങൾ എണ്ണിപറ‍ഞ്ഞാണ് ചാണ്ടി ഉമ്മന്‍റെ പ്രചരണങ്ങള്‍. സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K