23 August, 2023 04:47:00 PM


ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; കമ്പനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി



തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കമ്പനിയുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ സർക്കാർ ഉത്തരവ്. ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിൽ കമ്പനി എംഡി പൂക്കോയ തങ്ങൾ, ചെയർമാനും മുസ്ലിം ലീ​ഗ് മുൻ എംഎൽഎയുമായ എം.സി. കമറുദ്ദിൻ എന്നിവരുടെ സ്വത്തു വകകളാണ് കണ്ടു കെട്ടിയത്.അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്‍റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

ക്രൈം ബ്രാഞ്ച് എസ്പി പി.പി സദാനന്ദന്‍റെ റിപ്പോർട്ടിലാണ് സർക്കാർ നടപടി. പയ്യന്നൂർ ടൗണിലെ ഫാഷന്‍ ഓര്‍ണമെന്‍സ് ജ്വല്ലറി കെട്ടിടം, ബെംഗളൂരു സിലികുണ്ട വില്ലേജില്‍ പൂക്കോയ തങ്ങളുടെ പേരില്‍ വാങ്ങിയ ഒരേക്കര്‍ ഭൂമി, ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിക്കു വേണ്ടി കാസറഗോഡ് ടൗണില്‍ വാങ്ങിയ ഭൂമി, ടികെ പൂക്കോയ തങ്ങളുടെ പേരിലുളള മാണിയാട്ടെ സ്ഥലം, എം സി കമറുദ്ദീന്‍റെ പേരിൽ ഉദിനൂരിലുള്ള 17 സെന്‍റ് സ്ഥലം, എം.സി.കമറുദ്ദീന്‍റെ ഭാര്യയുടെ പേരിലുളള 23 സെന്‍റ് സ്ഥലം എന്നിവ കണ്ടു കെട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് .

നേരത്തെ കമറുദീന്‍റേയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. വീടുകൾക്കു പുറമേ സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഫാഷൻ ഗോൾഡിന്‍റെ പേരിൽ ആകെ 800 പേരിൽ നിന്ന് 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയർമാനായ എംസി ഖമറൂദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്റ്റർ ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K