31 August, 2023 01:06:10 PM


മുഖ്യമന്ത്രിക്കായി യാത്രയ്ക്ക് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് ധൂർത്ത്- വി ഡി സതീശന്‍



തിരുവനന്തപുരം: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അങ്ങേയറ്റം ബുദ്ധിമുട്ടിയാണ് സർക്കാരിൻ്റെ ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്തുന്നത്. ഈ സാഹചര്യത്തിലും പ്രതിമാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് ധൂർത്തിന്‍റെ അങ്ങേയറ്റമാണ്.

5 ലക്ഷം രൂപയുടെ ചെക്കുകൾ പോലും ട്രഷറിയിൽ മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂർ പറക്കാൻ 80 ലക്ഷം മുടക്കി ഹെലികോപ്റ്റർ കൊണ്ടുവരുന്നത്. ചെലവ് ചുരുക്കണമെന്ന് മന്ത്രിമാരെയും  ഉദ്യോഗസ്ഥരെയും അടിക്കടി  ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രി. പറയുന്നതിൽ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ 80 ലക്ഷത്തിന് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം.

പാവപ്പെട്ടവർക്ക് ഓണകിറ്റ് നൽകുന്നതിനെ ചിലർ ഭയക്കുന്നുവെന്ന് മുഖ്യമന്ത്രി ഇന്നലെ പുതുപ്പള്ളിയിൽ പറഞ്ഞത് ജാള്യത മറയ്ക്കാനാണ്. തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ  പേരിൽ കോട്ടയം ജില്ലയിൽ കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. മുഖ്യ തെരത്തെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് കൂടി പരിഗണിച്ചാണ് കിറ്റ് വിതരണത്തിന് അനുമതി നൽകിയത്. 87 ലക്ഷം പേർക്ക് ഓണകിറ്റ് നൽകുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അത് തന്നെ പൂർണമായി നൽകാനുമായില്ല. 3400 കോടിയോളം രൂപ സപ്ലെകോയ്ക്ക് സർക്കാർ നൽകാനുണ്ട്. 

ആരോപണങ്ങൾക്ക് ഒന്നും മറുപടി പറയാതെ മഹാമൗനം തുടരുന്ന മുഖ്യമന്ത്രിക്കാണ് യഥാർത്ഥത്തിൽ ഭയം. ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയക്കുന്നത് മുഖ്യമന്ത്രിക്ക് ഒട്ടും ഭൂഷണമല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K