20 September, 2023 04:39:22 PM


'ദേവപൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കില്‍ എന്തിനാണ് പുറത്തിറങ്ങിയത്'- കെ രാധാകൃഷ്ണൻ



തിരുവനന്തപുരം: തനിക്ക് നേരെ ഉണ്ടായ ജാതിവിവേചനത്തിൽ കൂടുതൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ദേവപൂജ കഴിയുന്നതുവരെ പൂജാരി ആരെയും തൊടില്ലെങ്കില്‍ എന്തിനാണ് പുറത്തിറങ്ങിയതെന്നും അങ്ങനെയെങ്കിൽ മുഴുവൻ ശുദ്ധികലശം നടത്തണ്ടേ എന്നും മന്ത്രി ചോദിച്ചു. അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണത്തിന് മറുപടിയുമായാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തിയത്.

ആദ്യമായി അമ്പലങ്ങളില്‍ പോകുന്ന ആളല്ല ഞാന്‍, നിരവധി അമ്പലങ്ങളില്‍ പോകുന്ന ആളാണ്, അമ്പലത്തിന് അകത്ത് വച്ചല്ല ഈ സംഭവം നടക്കുന്നതെന്നും പൊതു ജനങ്ങൾക്ക് ഇടയിൽ വെച്ചാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. അയിത്തം അവകാശമാണ് എന്ന് പറഞ്ഞാല്‍ അത് സമ്മതിക്കില്ല എന്ന് പറയും, ആനുകൂല്യങ്ങള്‍ ലഭിച്ചാല്‍ മാത്രം വിവേചനം അവസാനിക്കുന്നില്ല എന്നും രാജ്യത്ത് ദളിത് വേട്ട വർധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതുപോലെയുള്ള സംഭവങ്ങൾ ചോദ്യം ചെയ്തില്ലെങ്കിൽ അത് കേരളത്തിലേക്കും നീളും, ഇല്ലാതാക്കിയത് തിരിച്ചു കൊണ്ടുവരണം എന്ന് ആഗ്രഹമുള്ള ആളുകള്‍ ഉണ്ടെന്നും അതിന് അനുവദിക്കില്ല എന്നാണ് പറയുന്നത്. 'ഞാന്‍ പ്രസംഗം നടത്തിയ ദിവസം രാവിലെ രണ്ട് വാര്‍ത്ത വായിച്ചു. ദളിത് വേട്ടയായിരുന്നു ആ വാർത്തകൾ. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ദളിത് വേട്ടയായിരുന്നു. ഒരു പരിപാടിയില്‍ വീണ്ടും കണ്ണൂരിലുണ്ടായ അനുഭവം പറഞ്ഞു വെന്നേയുള്ളൂ പക്ഷെ അന്ന് അത് ചർച്ചയായില്ല എന്നും ചില സമയങ്ങളാണ് ചര്‍ച്ച ഉയര്‍ത്തികൊണ്ടു വരുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K