21 September, 2023 05:15:03 PM


സമാശ്വാസപദ്ധതികളിലൂടെ 1175 ലക്ഷം രൂപ സഹകരണവകുപ്പ് അനുവദിച്ചു



തിരുവനന്തപുരം: സഹകരണവകുപ്പിന്‍റെ വിവിധ സമാശ്വാസപദ്ധതികളിലൂടെ സഹകാരികൾക്കും, സഹകരണസംഘം അംഗങ്ങൾക്കുമായി 1175 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. മന്ത്രി വി എൻ വാസവന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

സഹകാരിസാന്ത്വനം, നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ, അംഗത്വസമാശ്വാസനിധി എന്നീ പദ്ധതികളിലൂടെ എത്തിയ അപേക്ഷകളിലാണ് തുക അനുവദിക്കാൻ തീരുമാനിച്ചത്. നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പതിനാല് ജില്ലകളിൽ 84 സംഘങ്ങളിൽ നിന്ന് ലഭിച്ച 145 അപേക്ഷകൾ പരിഗണിച്ചതിൽ നിന്ന് 124 പേർക്ക് ധനസഹായം നൽകുവാനാണ് തീരുമാനിച്ചത്. ഇവർക്ക് 6,6274894 രൂപയുടെ ആശ്വാസം ലഭിക്കും.

സംഘങ്ങളിലെ അംഗങ്ങളിൽ രോഗംമൂലം അവശത അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഏർപ്പെടുത്തിയിട്ടുള്ള അംഗത്വ സമാശ്വാസനിധിയിൽ ലഭിച്ച 2329 അപേക്ഷകർക്കായി 4,94,05000 രൂപയുടെ ധനസഹായം അനുവദിച്ചു. ഇതോടെ  ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം  അംഗത്വ സമാശ്വനിധിയിലൂടെ  വിതരണം ചെയ്തത് 83,33,95000 രൂപയായി. 

2021 ജൂൺ മാസത്തിൽ അംഗത്വ സമാശ്വാസനിധിയുടെ ഒന്നാം ഘട്ടമായി 11194 പേർക്ക് 23.94 കോടി രൂപയുടെ ധനസഹായം നൽകി. നവംബറിൽ രണ്ടാംഘട്ടത്തിൽ 11060 പേർക്ക് 22.93 കോടി രൂപയും നൽകി. മൂന്നാംഘട്ടത്തിൽ 4982 പേർക്ക് 10.15 കോടി രൂപയുടെ ധനസഹായം മലപ്പുറത്തുവച്ച് നൽകി.  നാലാം ഘട്ടത്തിന്റെ വിതരണം  കോട്ടയത്താണ് നടന്നത്. സഹകരണ സംഘങ്ങളിൽ എ ക്ലാസ്സ് അംഗമായ ഏതൊരാളും മാരകരോഗ ബാധിതരായവർ, വാഹനാപകടത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവർ/ ശയ്യാവലംബരായവർ അവരുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്പക്ക് ബാദ്ധ്യതപ്പെട്ട കുട്ടികൾ, പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ടവർക്ക് ഈ സ്‌കീം പ്രകാരം പരമാവധി അരലക്ഷം രൂപ ധനസഹായമായി നൽകുന്നുണ്ട്.

അശരണരായ സഹകാരികൾക്ക് ധനസഹായം അനുവദിക്കുന്ന സഹകാരി സാന്ത്വന പദ്ധതിയിൽ നിന്ന് 54 അപേക്ഷകർക്കായി 18,95000 രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ അനുവദിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K