27 September, 2023 01:10:48 PM


ബൈബിൾ കയ്യിലെടുത്ത് അലറിക്കരഞ്ഞ് പ്രതി; തെളിവെടുപ്പിനിടെ കാക്കൂരിൽ നാടകീയ രംഗങ്ങൾ



കൊച്ചി: കൂത്താട്ടുകുളം കാക്കൂരിൽ അയൽവാസിയായ യുവാവിനെ വീട്ടിൽ കയറി സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ. കാക്കൂർ പാലച്ചുവട് ലക്ഷംവീട് കോളനിയിൽ കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയെ കൊല്ലപ്പെടുത്തിയ കേസിലെ തെളിവെടുപ്പിനായി അയൽവാസി മണക്കാട്ടുതാഴം മഹേഷിനെ എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിന് മുറ്റത്തേക്ക് വീണ സോണിയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുമ്പ്​​ സോണി മരിച്ചു. അയൽവാസികൾ എത്തിയപ്പോഴെക്കും പ്രതി കടന്നുകളഞ്ഞു. പിന്നീട് സമീപത്തെ സ്വന്തം വീട്ടിൽ കയറി വാതിലടച്ചു. പൊലീസ്​ എത്തിയാണ്​ പ്രതിയെ അറസ്റ്റ് ചെയ്തത്​.

പ്രാർത്ഥിക്കുന്ന സ്ഥലത്തെത്തി ബൈബിൾ കയ്യിലെടുത്ത് "എന്‍റെ ദൈവമേ…" എന്നുപറഞ്ഞ് അലറിക്കരയുകയായിരുന്നു മഹേഷ്. ദൈവത്തെ വിളിക്കുകയും ഭിത്തിയിൽ ചാരി ഏങ്ങലടിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് മഹേഷിനെ പൊലീസ് പുറത്തെത്തിച്ചത്. പിന്നാലെ കുത്താൻ ഉപയോഗിച്ച കത്തി വീട്ടിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K