16 April, 2024 03:47:28 PM


മുഖ്യമന്തിയും ധനമന്ത്രിയും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു-തിരുവഞ്ചൂർ രാധാകൃഷ്ണൻ



കോട്ടയം: കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാനുള്ള ഗ്രാൻ്റ് തുക അമ്പത്തിമൂവായിരം കോടി രൂപയാണെന്നും ഈ തുക നൽകാതെ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ഞെരുക്കുകയാണെന്ന് നിയമസഭയിൽ രേഖകൾ സഹിതം പറഞ്ഞത് പിന്നീട് സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച കേസ് വന്നപ്പോൾ വെറും പതിമൂവായിരം കോടി മാത്രമേ കേരളത്തിന് നൽകാനുള്ള വെന്ന് സത്യവാങ്മൂലം നൽകിയത് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അടുത്ത സഭാ സമ്മേളനത്തിൽ അവകാശ ലംഘനമുൾപ്പടെ നടപടികൾ യു.ഡി.എഫ് സ്വീകരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

  ഒന്നാം തീയതി തന്നെ പെൻഷൻ വിതരണം ഉറപ്പാക്കുക , പരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  എം ജി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ  സർവകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം .സർവകലാശാലകളിലെ തനതു ഫണ്ടും യു.ജി.സി ഗ്രാൻ്റും ഉൾപ്പടെ സർക്കാർ ട്രഷറിയിലാക്കി വകമാറ്റി ചിലവഴിയ്ക്കുകയാണെന്നും അതിനാൽ അക്കാദമിക് നിലവാരത്തകർച്ച ഉണ്ടായിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. യൂണിയൻ പ്രസിഡൻ്റ് ഇ ആർ അർജുനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജി.പ്രകാശ്  ,  കോൺഗ്രസ്സ്  ഏറ്റുമാനൂർ ബ്ലോക് പ്രസിഡൻ്റ് ജോ റോയ് പൊന്നാറ്റിൽ, ഡി.സിസി എക്സിക്യൂട്ടീവ് അംഗം കെ.ജി ഹരിദാസ് അതിരംപുഴ മണ്ഡലം പ്രസിഡൻ്റ് ജൂബി ജോസഫ് 
ഐ ക്കരക്കുഴിയിൽ , സംസ്ഥാന പെൻഷണേഴ്സ് അസോസിയോൻ സെക്രട്ടേറിയറ്റ് മെമ്പർ ബി. മോഹനചന്ദ്രൻ , എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു . മുൻ സിൻഡിക്കേറ്റംഗം ജോർജ് വറുഗീസ്  , എ. മുരളീധരൻ പിള്ള , എം പദ്മകുമാരിയമ്മ ,വി.എസ് ഗോപാലകൃഷ്ണൻ നായർ , എം കെ പ്രസാദ് എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K