20 January, 2026 11:34:46 AM
കേരളം വികസനത്തിന്‍റെ പാതയില്‍, 10 വർഷത്തിനിടെ വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി; നയപ്രഖ്യാപനം വായിച്ച് ഗവർണർ

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കറുടെ നയപ്രഖ്യാപനത്തോടെ 15-ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ആരംഭിച്ചു. അർലേക്കറുടേത് ഗവർണർ ആയി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ്. രണ്ടാം പിണറായി സർക്കാരിനെ സംബന്ധിച്ച് ഇത് അവസാന നിയമസഭാ സമ്മേളനം കൂടിയാണിത്. സ്പീക്കർ എ.എൻ. ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഗവർണറെ നിയമസഭയിലേക്ക് സ്വീകരിച്ചത്.
കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അതിദാരിദ്ര്യനിർമാർജനം പ്രഖ്യാപനം സൂചിപ്പിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം.
തൊഴിലുറപ്പ് പദ്ധതി ഭേദഗതിയ്ക്കും, കേന്ദ്ര സാമ്പത്തിക നയങ്ങൾക്കുമെതിരായ നയപ്രഖ്യാപനത്തിലെ വിമർശനഭാഗം ഗവർണർ വായിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനം വികസന പാതയിൽ കുതിക്കുന്നു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളെക്കാൾ കുറവാണെന്നും നയപ്രഖ്യാപന പ്രസംഗം.
ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കി എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത നൽകി. ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കിയെന്നും ഗവർണർ പറഞ്ഞു. കേന്ദ്രവിഹിതം നൂറിൽനിന്ന് 60% ആക്കി കുറച്ചെന്നും തൊഴിലുറപ്പ് ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനം. തൊഴിലുറപ്പ് പദ്ധതി പഴയപടിയിൽ നടപ്പാക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. പൊതുവിപണിയിൽ നിന്നുള്ള വായ്പയിൽ 17000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തി. കേന്ദ്ര നടപടികൾ മൂലമുള്ളസാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ധനകാര്യ കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നത് ഫെഡറലിസത്തിനെതിരാണെന്നും നയപ്രഖ്യാപന പ്രസംഗയത്തിൽ ഗവർണർ പറഞ്ഞു.
സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. സംസ്ഥാനം പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. കേരളം സാമൂഹ്യസൗഹാർദ്ദത്തിന്റെ നാടാണ്. ഭൂമിയും വീടും ഇല്ലാത്തവർക്കായുള്ള ഭവന പദ്ധതിയും പൂർത്തീകരണത്തോട് അടുക്കുന്നു. കേരളം സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പദ്ധതികൾ നടപ്പാക്കി. കഴിഞ്ഞ 10 വർഷമായി ക്രമസമാധന പരിപാലനം മെച്ചപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടെ ലോഡ് ഷെഡിംഗ് ഉണ്ടായിട്ടില്ല. മനുഷ്യ വന്യജീവി സംഘർഷങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
മനുഷ്യ വന്യജീവി സംഘർഷത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. നെല്ലിന് ഏറ്റവും ഉയർന്ന താങ്ങു വില നൽകുന്നത് കേരളമാണ്. മത്സ്യത്തൊഴിലാളി ക്ഷേമം സംസ്ഥാനത്തിന്റെ പ്രധാനലക്ഷ്യം. തീരമേഖലയിലെ പാർപ്പിടവും വിദ്യാഭ്യാസവും മുൻഗണന നൽകുന്നുണ്ടെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്കരിച്ചു. ആരോഗ്യ രംഗത്ത് സർക്കാർ മികച്ച മുന്നേറ്റം നടത്തുന്നുണ്ടെന്നും നയപ്രഖ്യാപനം.







