30 January, 2026 12:55:41 PM


'നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം'; പള്‍സര്‍ സുനി ഹൈക്കോടതിയില്‍



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ഹെക്കോടതിയില്‍ അപ്പീല്‍ നല്‍കി. ദൃശ്യം ചിത്രീകരിച്ചുവെന്ന് പറയുന്ന ഒറിജിനല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ കണ്ടെത്താതെ അതില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് പറയുന്നത് നിയമപരമായി നിലനില്‍ക്കില്ല. മെമ്മറി കാര്‍ഡ് കണ്ടെടുത്തത് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാര്‍ഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചതില്‍ കാലതാമസമുണ്ടായി. തെളിവുകളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നും പള്‍സര്‍ സുനി അപ്പീലില്‍ പറയുന്നു.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് തടവ്. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവ് 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാള്‍ സലീമിന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പള്‍സര്‍ സുനി ഇനി പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പതിനഞ്ച് വര്‍ഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠന്‍ പതിനഞ്ചര വര്‍ഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വര്‍ഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വര്‍ഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വര്‍ഷം എന്നിങ്ങനെയാണ് മറ്റ് പ്രതിക അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910