24 April, 2026 10:27:14 AM


മുണ്ടത്തിക്കോട് സ്‌ഫോടനം; വീണ്ടും ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി



തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ നാലുപേരുടെയും ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. ബാബു, സതീഷ്, രാജേഷ്, വിഷ്ണു എന്നിവരാണ് അതിതീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ഇതിൽ സതീഷ് വെന്റിലേറ്ററിലാണ്. അതേസമയം, സംഭവ സ്ഥലത്ത് നിന്ന് വീണ്ടും ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ന് നടത്തിയ പരിശോധനയിലാണ് ശരീര അവശിഷ്ടങ്ങൾ ലഭിച്ചത്. കണ്ടെത്തിയ ശരീര അവശിഷ്ടങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 

തെരുവുനായ ഭക്ഷിക്കാനായി കൊണ്ടുപോയ എല്ലിന്റെ ഭാഗമുള്‍പ്പെടെയാണ് ലഭിച്ചത്. മാംസത്തോടു കൂടിയ ശരീരഭാഗവും ലഭിച്ചിട്ടുണ്ട്. തെരുവുനായ എല്ലിന്റെ ഭാഗം ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ ഈ ശരീരഭാഗങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചു. ഇന്നലെയും നിരവധി ശരീരഭാഗങ്ങള്‍ മുണ്ടത്തിക്കോട്ടെ ദുരന്തസ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു. 

സ്ഥലത്ത് പൊലീസിൻ്റെയും കെടാവർ നായയെയും ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ 103 ശരീര അവശിഷ്ടങ്ങളാണ് ലഭിച്ചത്. മരിച്ച 10 പേരിൽ ഒൻപത് പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകിയിട്ടുണ്ട്. ഒരാളുടെ മൃതദേഹം ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 37 പേരാണ് ദുരന്തത്തില്‍ പെട്ടത്. സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണുകളും കണ്ടെത്തിയിരുന്നു. 

ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം ഉണ്ടായത്. 14 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പ്രദേശത്ത് തുടർച്ചയായി സ്ഫോടനം ശബ്ദം കേൾക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെ നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തുകയായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലികമായ പടക്കപ്പുര തയ്യാറാക്കിയിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930