27 April, 2026 12:57:57 PM


തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല



കൊച്ചി: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജുവിന്റെ ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല. ശിക്ഷാ വിധി കോടതി മരവിപ്പിക്കാന്‍ കോടതി തയ്യാറായില്ല. ആന്റണി രാജുവിന്റെ അപ്പീല്‍ സുപ്രീംകോടതി തളളി. കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും തളളി. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹൈക്കോടതി അപ്പീല്‍ തളളിയത് ചോദ്യംചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.

ആന്റണി രാജു രണ്ടാംപ്രതിയായ തൊണ്ടിമുതല്‍ കേസില്‍ മൂന്നുവര്‍ഷം തടവിനാണ്  സെഷന്‍സ് കോടതി ശിക്ഷിച്ചത്. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാനായിരുന്നില്ല. ആന്റണി രാജു ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. കേസില്‍ ജനുവരി മൂന്നിനായിരുന്നു ആന്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്.

മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആന്റണി രാജുവിന് ലഭിച്ച ശിക്ഷ. ' തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്', എന്നാണ് കോടതി വിധിപ്പകര്‍പ്പില്‍ പറഞ്ഞത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്ന് നീതിന്യായ വ്യവസ്ഥയുടെ പരാജയമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918