04 May, 2020 09:43:19 AM


തൊഴിലില്ലായ്മ രൂക്ഷമാകും; മടങ്ങി വരുന്ന പ്രവാസികളില്‍ 61000 പേര്‍ തൊഴില്‍ നഷ്ടമായവര്‍




തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 4.13 ലക്ഷം പ്രവാസികള്‍. ഇതില്‍ 61009 പേര്‍ തൊഴില്‍ നഷ്ടമായവരാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 150054 പേരും മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴില്‍ നഷ്ടമാവാത്തവര്‍ ആണെങ്കില്‍ പോലും കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭാവി എന്താകുമെന്ന് ആശങ്കപ്പെടുന്നവരുടെ എണ്ണവും ചില്ലറയല്ല. ഇവരുടെ മടങ്ങിവരവും കോവിഡ് മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയും വിപണിയിലുണ്ടായ തകര്‍ച്ചയും കൂടിയാകുമ്പോള്‍ കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് കണക്കുകൂട്ടല്‍.


നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകള്‍ ഇങ്ങനെയാണ്: 9827 ഗര്‍ഭിണികള്‍. 10628 കുട്ടികളും 2902 വിദ്യാര്‍ത്ഥികളും 11256 വയോധികരുമുണ്ട്. വാര്‍ഷികാവധിക്ക് വരാന്‍ ആഗ്രഹിക്കുന്ന 70638 പേരും സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസാകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27100 പ്രവാസികളും മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയില്‍ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാല്‍ 128061 വിദേശ പ്രവാസികളും കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.


രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ മലയാളികളുടെ പേരു വിവരവും മുന്‍ഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികള്‍ക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 150054 മലയാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം 5.63 ലക്ഷമായി ഉയര്‍ന്നു. ഇതര സംസ്ഥാനത്തുള്ളവരുടെ രജിസ്‌ട്രേഷനില്‍ കര്‍ണാടകയില്‍ നിന്ന് മടങ്ങിവരാന്‍ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്നും 49233 പേരാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് 45491 പേരും മഹാരാഷ്ട്രയില്‍ നിന്ന് 20869 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K