17 May, 2020 07:33:52 PM


ഗോവയില്‍ എത്തുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന നിര്‍ബന്ധം; 2000 രൂപ ഈടാക്കും




പനാജി: ഗോവയിൽ എത്തുന്നവരിൽ നിന്നെല്ലാം കോവിഡ് 19 പരിശോധനയ്ക്കായി 2000 രൂപവീതം ഈടാക്കാൻ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറി പരിമൾ റായിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.


ഗോവയിൽ എത്തുന്നവർക്കെല്ലാം കോവിഡ് 19 പരിശോധന നിർബന്ധമാണെന്നും അതിന്റെ ചെലവായ 2000 രൂപ എല്ലാവരിൽനിന്നും ഈടാക്കുമെന്നും റെയിൽവെ അടക്കമുള്ളവയെ ഗോവയിലെ അന്തർസംസ്ഥാന യാത്രാ സെൽ അറിയിച്ചിട്ടുണ്ട്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ആനുകൂല്യം ലഭിക്കുന്നവരെയോ, ഔദ്യോഗിക ആവശ്യത്തിനെത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെയോ മാത്രമാവും 2000 രൂപ ഈടാക്കുന്നതിൽനിന്ന് ഒഴിവാക്കുക.


ഗോവയിൽ എത്തുന്നവരിൽനിന്നെല്ലാം സത്യവാങ്മൂലം എഴുതിവാങ്ങും. ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യും. സത്യവാങ്മൂലം നൽകുന്നതിനുള്ള ഫോമുകൾ റെയിൽവെ സ്റ്റേഷനുകളിലും തീവണ്ടികളിലും ലഭ്യമാക്കാനാണ് നീക്കം. ഗോവയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 16 ആയി വർധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെത്തുന്ന എല്ലാവർക്കും കോവിഡ് 19 പരിശോധന നിർബന്ധമാക്കാനുള്ള തീരുമാനം.


ട്രെയിനടക്കം ഏതുമാർഗം ഗോവയിൽ എത്തുന്നവരിൽനിന്നും തുക ഈടാക്കും. ഏപ്രിൽ 29നു ശേഷം 2129 പേരാണ് ഗോവയിൽ എത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. 17,085 പേർ സംസ്ഥാനത്തുനിന്ന് പുറത്തേക്കുപോയി. മെയ് 14 വരെ 7352 വിദേശ പൗരന്മാരാണ് 36 പ്രത്യേക വിമാനങ്ങളിലായി ഗോവയിൽനിന്ന് പോയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K