25 May, 2022 02:38:05 PM


ബെന്നിച്ചൻ തോമസ് വനം മേധാവി; മുല്ലപെരിയാർ മരം മുറി കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥൻ



തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാം മരം മുറിക്കുന്നതിന് വിവാദ ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് പുതിയ വനം വകുപ്പ് മേധാവിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത് എന്ന് കോട്ടയത്ത് മാധ്യമപ്രവർത്തകരെ കണ്ട വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ഈ മാസം 31ന്  നിലവിലെ  വനം വകുപ്പ് ഡയറക്ടർ പി കെ കേശവൻ വിരമിക്കുന്ന ഒഴിവിലാണ് ബെന്നിച്ചൻ തോമസിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.

അടുത്ത കാലത്താണ് ബെന്നിച്ചൻ തോമസ് വനംവകുപ്പിലെ ഉന്നത പദവിയിൽ എത്തിയത്. ഇതിന് പിന്നാലെ മുല്ലപ്പെരിയാറിലെ വിവാദം മരം മുറി സംഭവത്തിൽ നടപടി നേരിടുക ആയിരുന്നു. പിന്നീട് അന്വേഷണത്തിനൊടുവിൽ സർക്കാർ നടപടി പിൻവലിച്ച് അദ്ദേഹത്തിന് നിയമനം നൽകി. വിവാദ ഉത്തരവ് ഇറക്കുന്നതിൽ  ബെന്നിച്ചന് പങ്കുണ്ട് എന്ന് കണ്ടെത്തി ആയിരുന്നു ആദ്യം നടപടി. ഇതിനുപിന്നാലെ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് നിയോഗിച്ചു.  ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി പിൻവലിച്ചത്.

അന്ന് സർക്കാർ തന്നെ വെട്ടിലായ വിഷയമായിരുന്നു ഇത്. ഉന്നത ഉദ്യോഗസ്ഥനെ മാത്രം പഴിചാരി വിഷയത്തിൽ നിന്ന് തടിയൂരാനുള്ള ശ്രമമായിരുന്നു സർക്കാർ നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ നടപടി പിൻവലിച്ചത്.

1988 ബാച്ച് കേരള കേഡർ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ്. തുടർച്ചയായി 34 വർഷക്കാലം വനംവകുപ്പിൽ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. ഐഎഫ്എസ് പ്രൊബേഷന് ശേഷം മൂന്നാർ എഡിസിഎഫ് ആയി സർവ്വീസിൽ പ്രവേശിച്ച ഇദ്ദേഹം വനം വകുപ്പിൽ മാങ്കുളം, നിലമ്പൂർ, മൂന്നാർ, കോന്നി, കോട്ടയം എന്നിവിടങ്ങളിൽ ഡിഎഫ്ഓ ആയി സേവനം ചെയ്തു. പിടിപി നഗറിലുള്ള സാമൂഹ്യ വനവത്ക്കരണ വിഭാഗം മോണിറ്ററിംഗ് ആന്‍റ് ഇവാല്യുവേഷൻ ഡിസിഎഫ്, തേക്കടി വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസർ, തേക്കടി ഇക്കോ ഡെവലപ്മെന്റ് ഓഫീസർ, തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിസിഎഫ് , സിസിഎഫ് ഇക്കോ ഡവലപ്മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ,വർക്കിംഗ് പ്ലാൻ ആന്റ് റിസർച്ച് എന്നിങ്ങനെയും ജോലി നോക്കി. 

കോട്ടയം പ്രോജക്റ്റ് ടൈഗർ ഫീൽഡ് ഡയറക്ടർ, എബിപി കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ, സംസ്ഥാന വനവികസന കോർപ്പറേഷൻ ചെയർമാൻ-മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്. പിസിസിഎഫ് (എഫ്.എൽ.ആർ), പിസിസിഎഫ് ഫോറസ്റ്റ് മാനേജ്മെന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക രംഗത്ത് ബെന്നിച്ചൻ തോമസ് നടപ്പാക്കിയ പദ്ധതികൾ ഏറെയാണ്. 1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്മെന്റ് ഓഫീസറായിരിക്കെ നടപ്പാക്കിയ പെരിയാർ മോഡൽ (ഇന്ത്യാ ഇക്കോ ഡവലപ്മെന്റ് പ്രോജക്റ്റ്)  രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. 

സുവോളജി, ലൈഫ് സയൻസ്, ഫോറസ്ട്രി എന്നീ വിഷയങ്ങളിൽ മാസ്റ്റേഴ്സ് യോഗ്യതയുണ്ട്. രണ്ടു വർഷം കൊച്ചി സർവ്വകലാശാല പരിസ്ഥിതി വകുപ്പിൽ എൻവയേൺമെന്റൽ ബയോ കെമിസ്ട്രി എന്ന വിഷയത്തിൽ യുജിസി ഫെല്ലോ ആയി ഗവേഷണവും നടത്തിയിട്ടുണ്ട്. മികച്ച സേവനത്തിന് നിരവധി ഗുഡ് സർവ്വീസ് എൻട്രികളും ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്. കോട്ടയം കിടങ്ങൂർ ചെമ്പിളാവ് പുല്ലാട്ടുകുന്നേൽ കെ.വി.തോമസ്, കുട്ടിയമ്മ ദമ്പതികളുടെ ഏഴു മക്കളിൽ നാലാമനാണ് ബെന്നിച്ചൻ തോമസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K