27 June, 2022 11:38:42 AM


യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ



കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അറസ്റ്റിൽ. അന്വേഷണ സംഘത്തിന് മുന്നിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു തന്നെ ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പനമ്പിള്ളി നഗറിലെ ഡി ഹോംസിലാണ് തെളിവെടുപ്പ്.

എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ചോദ്യം ചെയ്യലിനായി ഹാജരായത്. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിരുന്നു. ഏപ്രിൽ 22നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു ലൈവിൽ അന്ന് ആരോപിക്കുകയും ചെയ്തു.

തുടർന്ന് ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ജോ‍ർജിയയിലേക്കും വിജയ് ബാബു കടന്നിരുന്നു. പിന്നീട് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് നീക്കം തുടങ്ങിയതോടെയാണ് ദുബായിയിൽ തിരിച്ചെത്തി ശേഷം കേരളത്തിലെത്തിയത്.

കേസിൽ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണമെന്നുമായിരുന്നു ഉപാധി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K