• മുംബൈ(18/05/17): ഹിന്ദി സിനിമ, സീരിയൽ താരം റീമ ലാഗൂ ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചു. 59 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയാണ് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്​ച പുലർച്ചെ 3.30 ഒാടെയായിരുന്നു അന്ത്യം. മകൾ മൃൺമയിയോടൊപ്പം മുംബൈയിലാണ്​ താമസിച്ചിരുന്നത്​. ​


    മറാത്തി നാടകങ്ങളിലൂടെ പ്രശ്​സതയായ റീമ ലാഗൂ പിന്നീട്​ ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും അരങ്ങുറപ്പിക്കുകയായിരുന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അനുപം ഖേർ, കജോൾ, സഞ്ജയ് ദത്ത്, മാധുരി ദിക്ഷിത് തുടങ്ങിയവർക്കൊപ്പം അഭിനയിച്ചു.  


    മേനേ പ്യാർ കിയാ, സാജൻ, ഹം സാഥ്​ സാഥ്​ ഹേ,  ജയ്​ കിഷൻ, കുച്ച്​ കുച്ച്​ ഹോതാ ​ഹ, വാസ്​തവ്​ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ട റീമ ലാഗൂ കത്​യാർ കൽജാത്​ ഗുസാലി എന്ന മറാത്തി ചിത്രമാണ്​ അവസാനമായി അഭിനയിച്ചത്​. ടെലിവഷിൻ പരമ്പരകളിലും അഭിനയിച്ചിരുന്നു.  മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ്​ നാലു തവണ റീമയെ തേടി എത്തിയിരുന്നു.



  • ദില്ലി(18/05/17): കേന്ദ്ര പരിസ്​ഥിതി മന്ത്രി അനിൽ മാധവ്​ ദവെ (60)അന്തരിച്ചു. സ്വദേശമായ മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടർന്ന് കുറച്ചുനാളുകളായി ചികിൽസയിലായിരുന്നു.


    1956 ജൂലൈ 6ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണു ജനനം. ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തുന്നത്. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് ദവേ. കഴിഞ്ഞ വർഷമാണ് മന്ത്രിയായി അധികാരത്തിലേറിയത്. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്​. 2016 ജൂലൈ അഞ്ചിന്​ മന്ത്രി സഭാ വികസനത്തിലൂടെയാണ്​ അനിൽ ദവെക്ക്​ മന്ത്രി പദം ലഭിച്ചത്​. പരിസ്​ഥിതി –വനം–കാലാവസ്​ഥാ വ്യതിയാന വകുപ്പി​ന്‍റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. ദവേയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 




  • ദോഹ (14/5/17): തൃശൂര്‍ സ്വദേശി യുവാവ് ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് പാലേമാവ് സുലൈമാന്‍റെ മകന്‍ ഷിഫാദ് സുലൈമാന്‍ (25) ആണ് ഖത്തറിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചത്. ഖത്തറിലെ വക്ര ഹോസ്പിറ്റലിലെ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഖത്തറില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ് സഫിയ, സഹോദരന്‍ ഷെഫിന്‍.



  • ദമാം (29/4/17): ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തലശേരി കീഴലൂര്‍ സ്വദേശി ഷിജിന്‍ ചന്ദനാണ് മരിച്ചത്. 26 വയസ്സായിരുന്നു. മൃതദേഹം സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടക്കുന്നു.

     


  • തൃശൂർ: സിനിമാ നടനും മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനുമായ മുന്‍ഷി വേണു (വേണു നാരായണന്‍) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ചാലക്കുടിയിൽ ചികിത്സയിലായിരുന്നു. ഹണീ ബി 2 ആണ് അവസാനമായി അഭിനയിച്ച ചിത്രം. കമൽ സംവിധാനം ചെയ്ത പച്ചക്കുതിരയിലൂടെ ദിലീപിനൊപ്പം അഭിനയിച്ചായിരുന്നു സിനിമയിൽ തുടക്കം. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി അറുപതിലധികം ചിത്രങ്ങളിൽ വേണു അഭിനയിച്ചു. തിളക്കം, പച്ചക്കുതിര, ഛോട്ടാ മുംബൈ, ഡാഡികൂൾ, ആത്മകഥ, കഥ പറയുമ്പോള്‍,  ഉട്ടോപ്പിയയിലെ രാജാവ്, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തിരുവന്തപുരം വഴുതക്കാട് സ്വദേശിയാണ്. പത്തുവർഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇതിനിടെയാണ് വൃക്കരോഗം ബാധിച്ചത്. അവസാനകാലത്ത് സുമനസുകളുടെ സഹായത്താലാണ് ജീവിതം തള്ളി നീക്കിയത്. 



  • ലഖ്നോ: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അഖിലേഷ് ദാസ് ഗുപ്ത അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 2006-2008 ൽ യു.പി.എ സർക്കാറിൽ സ്റ്റീൽ വകുപ്പ് സഹമന്ത്രിയായിരുന്നു. 1966 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. ലഖ്നോ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ബാബു ബനാറസി ദാസിെൻറ മകനാണ് അഖിലേഷ് ദാസ്.  മുൻ ബാഡ്മിൻറൺ താരമായിരുന്ന അഖിലേഷ് ദാസ് ബാഡ്മിൻറൺ അസോസിയേഷെൻറ ചെയർമാൻ കൂടിയായിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻെൻറ വൈസ് പ്രസിഡൻറും ഉത്തർപ്രദേശ് ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറുമാണ്. രാഷ്ട്രീയത്തിൽ സജീവമായിട്ടും നിരവധി വിദ്യാഭ്യാസ– മാധ്യമ സംരംഭങ്ങളും റിയൽ എസ്റ്റേറ്റ് ബിസിനസും അദ്ദേഹം നടത്തിയിരുന്നു. രാഷ്ട്രീയം തൻറെ വിനോദം മാത്രമാണ് എന്നാണ് അഖിലേഷ് ദാസ് പറഞ്ഞിരുന്നത്.


  • കൊച്ചി (9/4/2017): പ്രശസ്ത മലയാള സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു. ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ആലക്കാട്ട് നാരായണമേനോന്‍റെയും മാതാവ് പാറുക്കുട്ടി അമ്മയുടേും മകനായി 1930 ജൂണ്‍ 15-ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനിച്ചു. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ മലയാള സാഹിത്യത്തിൽ എം.എ. ബിരുദം ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവൺമെന്‍റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിവിധ കോളേജുകളിൽ ലക്‌ചറർ, പ്രൊഫസർ എന്നീ നിലകളിൽ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നാണ് വിരമിച്ചത്.

    സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്‍റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഓടക്കുഴൽ പുരസ്ക്കാരം നൽകുന്ന ഗുരുവായൂരപ്പൻ ട്രസ്റ്റിന്‍റെ സെക്രട്ടറിയാണ്. 1996 മുതൽ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി ജോലി ചെയ്തിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഭദ്ര മകളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യപ്രവർത്തക ബെനിഫിറ്റ്‌ ഫണ്ട്‌ അവാർഡ്‌, പത്മപ്രഭാപുരസ്‌കാരം, സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവക്ക് അർഹനായിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റെ മകളായ രാധയെയാണ് വിവാഹം കഴിച്ചത്. മുൻ ഡെപ്യൂട്ടി മേയർ ഭദ്ര മകളാണ്.



  • പാറമ്പുഴ (7/4/2017) : മാമ്മൂടിന് സമീപം കറുകമാലിയില്‍ കെ.സി.ലൂക്കോസ് (79, പൊതുമരാമത്ത് വകുപ്പ് റിട്ട അസിസ്റ്റന്‍റ് എഞ്ചിനീയര്‍) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാറമ്പുഴ ബതലഹേം പള്ളിയിലെ കുടുംബകല്ലറയില്‍. ഭാര്യ ഏറ്റുമാനൂര്‍ വല്ലേപ്പറമ്പില്‍ കുടുംബാംഗം മേരി ലൂക്കോസ് (റിട്ട ടീച്ചര്‍, ഹോളി ഫാമിലി സ്കൂള്‍, പാറമ്പുഴ). മക്കള്‍ - റജിമോള്‍ ലൂക്കോസ്, സാബുമോന്‍ ലൂക്കോസ് (പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), സാജന്‍ കെ ലൂക്കോസ് (യുഎസ്എ), സജീഷ് കെ ലൂക്കോസ് ((പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), സിബിന്‍ കെ ലൂക്കോസ് (യുഎസ്എ), മരുമക്കള്‍ - എ ‍ജെ ജോണ്‍ (റിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ - ഇറിഗേഷന്‍ വകുപ്പ്, ആനിനില്‍ക്കുംതടത്തില്‍, കുറുമള്ളൂര്‍), വിജി സാബു (ആയിത്തമറ്റം, ഇടമറ്റം), ഡോ.ടിങ്കു ഡേവിസ് (അരീപ്ലാക്കില്‍, പൂഞ്ഞാര്‍ - യുഎസ്എ), സെനി മേരി സ്കറിയ (നന്നാകുഴിയില്‍, ഏറ്റുമാനൂര്‍), ഷെറിന്‍ ജോയി (ചക്കുപുരയ്ക്കല്‍, ചങ്ങനാശ്ശേരി - യുഎസ്എ).


  • പേരൂര്‍ (16/3/17): കോട്ടയം പേരൂര്‍ തച്ചനാട്ടില്‍ പരേതനായ മാധവന്‍ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (93) അന്തരിച്ചു. ഏറ്റുമാനൂര്‍ മാടപ്പാടി പറപ്പള്ളില്‍ കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച പകല്‍ രണ്ട് മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ - പരേതയായ അമ്മിണിയമ്മ, സുഭദ്ര, വിജയമ്മ, ഗീത, മരുമക്കള്‍ - സുകുമാരന്‍ നായര്‍ (ചാലയ്ക്കല്‍, പേരൂര്‍), ഗോപാലപിള്ള (കരുമാങ്കല്‍, പൊന്‍കണ്ടം, മംഗലം ഡാം), പുരുഷോത്തമന്‍ (കിഴക്കേടത്ത്, കടപ്പൂര്), ഗോപാലകൃഷ്ണന്‍ (വാതുക്കാപ്പള്ളില്‍, പേരൂര്‍).



  • കൊച്ചി: മലയാള സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 45 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയില്‍ ആയിരുന്നു ദീപന്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും.

    മലയാള സിനിമാ രംഗത്ത് വലിയ പ്രതീക്ഷകള്‍ നല്‍കിയ ദീപന് ഈ ചുരുങ്ങിയ പ്രായത്തിനിടെ തന്നെ ശ്രദ്ധേയമായ ഒരുപാട് ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. പൃഥ്വിരാജ് നായകനായി എത്തിയ കാമ്പസ് ചിത്രമായ പുതിയ മുഖമാണ് ദീപനെ ശ്രദ്ധേയനാക്കിയ ഒരു ചിത്രം. പൃഥ്വിരാജിനൊപ്പം ബാല, പ്രിയാമണി, മീര നന്ദന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച പുതിയ മുഖം വലിയ ഹിറ്റായിരുന്നു. ദീപന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ദി ഡോള്‍ഫിന്‍ സ്റ്റോറി. സുരേഷ് ഗോപി, അനൂപ് മേനോന്‍, മേഘ്‌ന രാജ് എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.



    2003 ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് ദീപന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിജയകുമാര്‍ സിദ്ദിഖ്, വിജയരാഘവന്‍, സായികുമാര്‍ തുടങ്ങിയവരായിരുന്നു ലീഡറിലെ പ്രധാന വേഷങ്ങളില്‍. ചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. ലീഡറിനും പുതിയ മുഖത്തിനും ശേഷം ഹീറോ, സിം, ഡി കംപനിയിലെ ഗാംഗ്‌സ് ഓഫ് വടക്കും നാഥന്‍, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളും ദീപന്‍ സംവിധാനം ചെയ്തു. ഇതുവരെയായി ആറ് ചിത്രങ്ങള്‍ ദീപന്‍ സംവിധാനം ചെയ്തു.

    ജയറാം മുഖ്യവേഷത്തില്‍ എത്തുന്ന സത്യയാണ് ദീപന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഈ ചിത്രം ഇനിയും റിലീസായിട്ടില്ല. എ കെ സാജനാണ് സത്യയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയറാമിനൊപ്പം റോമ, വിജയരാഘവന്‍ തുടങ്ങിയവര്‍ പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്ന ആക്ഷന്‍ ചിത്രമാണിത്.

    ആദ്യചിത്രമായ ലീഡര്‍ സംവിധാനം ചെയ്യുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപന്‍. മമ്മൂട്ടിയുടെ ഷാജികൈലാസ് ചിത്രമായ വല്യേട്ടന്‍, സുരേഷ് ഗോപി ചിത്രങ്ങളായ ടൈഗര്‍, സൗണ്ട് ഓഫ് ബൂട്ട് എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ദീപന്‍.



  • റാഞ്ചി: മുന്‍ എം.പിയും ആള്‍ ഇന്ത്യ മുസ്‍ലിം മജ്‍ലിസെ മുശാവറ മുന്‍ അധ്യക്ഷനുമായ സയ്യിദ് ശഹാബുദ്ദീന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. മയ്യത്ത് നമസ്‍കാരം ഉച്ചക്ക് 1.30ന് ദില്ലി നിസാമുദ്ദീന്‍ പുഞ്ച് പീരാന്‍ ഖബര്‍സ്ഥാനില്‍. ശരീഅത്ത് നിയമം, ബാബരി മസ്‍ജിദ് തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയ പോരാട്ടം നടത്തി. ഐ.എഫ്.എസ് ഓഫീസര്‍ എന്ന നിലയിലെ അനുഭവ സമ്പത്തിന് പുറമെ ഭരണഘടന നിയമത്തിലും, പാര്‍ലമെന്‍റേറിയൻ, മാധ്യമപ്രവര്‍ത്തകന്‍, അഭിഭാഷകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. 1979 മുതല്‍ 1996 വരെയുള്ള കാലയളവില്‍ മൂന്ന് തവണ അദ്ദേഹം എം.പിയായി സേവനം ചെയ്തു. സുപ്രീം കോടതിയില്‍ അഭിഭാഷകനായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനത്തിനെതിരെ ശക്തമായി നിലകൊണ്ട വ്യക്തിത്വമാണ്.

  • ദമാം: ദമാമില്‍ നീന്തല്‍കുളത്തില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ കരുനാഗപ്പളളി സ്വദേശികളാണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷാമാസ് (7), ഷൗഫാന്‍ (5), ഗുജറാത്ത് സ്വദേശിയുടെ മകന്‍ ഹാര്‍ട്ട് (6) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ദമാം അല്‍ മന ഹോസ്പിറ്റലിലാണ്


  • തിരുവല്ല (17/2/17) : കിഴക്കൻമുത്തൂർ ഇടയാടിയിൽ രാജഗിരിയിൽ പരേതനായ ഏബ്രഹാം പൗലോസിന്‍റെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. സംസ്കാരം പിന്നീട്. നെടുങ്ങാടപ്പള്ളി കുറ്റപ്പുഴ കുടുംബാംഗമാണ്. മക്കൾ: ജോളി, സുധ, ഷൈല. മരുമക്കൾ: മാത്യു ചെറിയാൻ മുണ്ടാനിക്കൽ മണർകാട് (സൗദി), റോയ് ഐപ്പ് മടുക്കോലിൽ (മല്ലപ്പള്ളി), പരേതനായ റേ തോമസ് ആവിയോട്ട് (കൊട്ടാരക്കര). 


  • പാലക്കാട്: സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രമുഖനായിരുന്നു. ജീവിതരീതിയിലെ മാറ്റങ്ങളിലൂടെ ഏത് രോഗത്തെയും ചെറുത്തുതോല്‍പ്പിക്കാം എന്നതായിരുന്നു സ്വാമി മുന്നോട്ട് വച്ച തത്വം. സ്വാമി നിർമലാനന്ദ ഗിരി പൂർവ്വാശ്രമത്തിൽ രാധാകൃഷ്ണൻ നായർ (മുരുകൻ സാർ). കോട്ടയം ഓണംതുരുത്തു മൂലേകരോട്ടു പദ്മനാഭ പിള്ളയുടെയും ജാനകിയമ്മയുടെയും പുത്രൻ. നീണ്ടൂർ എസ് കെ വി ഗവ: സ്കൂളിലും കൈപ്പുഴ സെൻറ്‌ ജോർജ് ഹൈസ്കൂളിലും കോട്ടയം സി എം എസ്സ് കോളജിലുമായി വിദ്യാഭ്യാസം. നീണ്ടൂർ റസ്സൽ ഇൻസ്റ്റിട്യൂട്ടിന്‍റെ സ്ഥാപകൻ. കേനോപനിഷത്ത്, തന്ത്ര, ഭഗവത് ഗീതയ്ക്ക് ഒരാമുഖം, ക്ഷേത്രാരാധന തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മൃതദേഹം രാത്രിയോടെ ഒറ്റപ്പാലത്തെത്തിച്ചു.സംസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് പാലിയില്‍ മഠത്തില്‍.


  • കൈപ്പുഴ (16/2/17): കൈപ്പുഴ കൊച്ചുപറമ്പില്‍‌ കെ.കെ.രാഘവന്‍ ആചാരി (ആര്‍.കെ - 76)  നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: ഉമ, പ്രീതി, ജയന്‍, മരുമക്കള്‍: പരേതനായ ഷാജി, മോനിച്ചന്‍, അമ്പിളി. 



  • പത്തനംതിട്ട (12/2/17): ദുബായ് അല്‍ഖുദ്റയിലുണ്ടായ വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വ്യാഴാഴ്ച രാത്രി നടന്ന അപകടത്തില്‍ മരിച്ചത്. ദുബായിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി വിദ്യാര്‍ത്ഥി ക്രിസ്റ്റിന്‍ ചെറിയാന്‍ ജോസഫ് (21) ആണ് മരിച്ചത്. ദുബായിയിലെ ബിസിനസുകാരന്‍ കോന്നി പയ്യാനാമണ്‍ കോയിക്കല്‍ ചെറിയാന്‍ ജോസഫിന്റെയും അല്‍ ലത്തീഫ ആശുപത്രി നഴ്സ് അന്നമ്മയുടെയും മകനാണ്. ദുബായ് ഐഎംടിയില്‍ ബിഎ വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരി: ക്രിസ്റ്റി റേച്ചല്‍ ജോസഫ്. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലായിരുന്നു ക്രിസ്റ്റിന്റെ സ്കൂള്‍ പഠനം.



  • മഞ്ചേശ്വരം: തെരുവുനായുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് മരിച്ചു. ബായാര്‍ ചേരാലിലെ രഘുരാമ പാട്ടാളിയുടെ ഭാര്യ രാധയാണ് (55) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ ചിപ്പാറിന് സമീപം അപ്പേരിയിലാണ് സംഭവം. ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ചിപ്പാറില്‍ ബസിറങ്ങി സഹോദരി വാരിജയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ നായ് പിന്തുടര്‍ന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ കിണറ്റില്‍ വീഴുകയായിരുന്നു. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സത്തെി ദേര്‍ളകട്ട കണഞ്ചൂരിലെ ആശുപത്രിയിലത്തെിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. മക്കള്‍: സതീഷ്, സരിത, സന്ദേശ്, വാണിജ.

  • തൃശൂര്‍ (3/2/17): പാവറട്ടി പെരുവല്ലൂർ കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. എളവള്ളി സ്വദേശികളായ കൈതാരത്ത് സണ്ണിയുടെ മകൻ ഷോബിത്ത് (16), പുലിക്കോട്ടിൽ ഷാജുവിന്റെ മകൻ മനീഷ് (16) എന്നിവരാണ് മരിച്ചത്. പാവറട്ടി പൊലീസും ഗുരുവായൂർ അഗ്നിശമന സേനയും കൂടി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോബിത്ത് വെന്മേനാട് എംഎ എസ്എം വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലും മനീഷ് എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് വൺ വിദ്യാർഥികളാണ്.


  • ദില്ലി (1/2/2017): മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി (78) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. ബുധനാഴ്ച ദില്ലിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും.

    12 മണിക്കൂറോളം വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇ. അഹമ്മദിന്‍െറ മരണം സ്ഥിരീകരിച്ചത്.  രാത്രിയോടെ ആശുപത്രിയിലത്തെിയ മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവരെ പിതാവിനെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിക്കാത്തതാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്.

    രാത്രി 10.30വരെ മക്കളെ കാണാന്‍ അനുവദിക്കാത്തതറിഞ്ഞ് അഹമ്മദ് പട്ടേലാണ് ആദ്യമെത്തിയത്. മക്കളെ രോഗിയെ കാണാന്‍ അനുവദിക്കാത്തത് പതിവില്ലാത്തതാണെന്നും ഇത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു. തുടര്‍ന്നും ഡോക്ടര്‍ തടസ്സവാദം ഉന്നയിച്ചപ്പോള്‍ താന്‍ മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുമെന്ന് പട്ടേല്‍ മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്ന് മക്കളെ വെന്‍റിലേറ്ററിന്‍െറ ഗ്ളാസിനുള്ളിലൂടെ കാണാന്‍ അധികൃതര്‍ അനുവദിച്ചു.

    വിവരമറിഞ്ഞത്തെിയ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും  രാഹുല്‍ ഗാന്ധിയും അധികൃതരോട് ക്ഷോഭിച്ചു. ഐ.സി.യുവില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന സോണിയ അധികൃതരുമായി  കയര്‍ത്തു. രാഹുല്‍ ഗാന്ധിയെത്തി ആശുപത്രി സുപ്രണ്ടിനെ വിളിപ്പിച്ചു. പിന്നീട് ഇരുവരും ഇ. അഹമ്മദിനെ സന്ദര്‍ശിച്ചു. അസുഖത്തിന്‍െറ വിശദാംശങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് വിവരമറിഞ്ഞത്തെിയ മാധ്യമ പ്രവര്‍ത്തകരോട് മക്കള്‍ പറഞ്ഞു. ഏറെ നേരത്തെ വാഗ്വാദത്തിനുശേഷമാണ് അധികൃതര്‍ മസ്തിഷ്ക മരണം സ്ഥീരീകരിക്കുന്നതിനുള്ള ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്താന്‍ സന്നദ്ധമായത്.

    ബജറ്റ്  സമ്മേളനത്തില്‍ പങ്കെടുക്കാന്‍  ചൊവ്വാഴ്ച രാവിലെ 11.05ന് പ്രൈവറ്റ് സെക്രട്ടറി ശഫീഖിനൊപ്പം പാര്‍ലമെന്‍റിലത്തെിയ അദ്ദേഹം  സെന്‍ട്രല്‍ ഹാളില്‍ പ്രവേശിക്കുമ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസംഗം തുടങ്ങിയിരുന്നു. തുടര്‍ന്ന് പിന്‍നിരയിലിരുന്ന് നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സമില്ലാതെ തുടരുന്നതിനിടയില്‍തന്നെ  ലോക്സഭ സുരക്ഷാജീവനക്കാര്‍ അബോധാവസ്ഥയിലായ അഹമ്മദിനെ സ്ട്രെച്ചറില്‍  പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്തെ ആംബുലന്‍സില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലത്തെിക്കുകയായിരുന്നു.

    വിവരമറിഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍, മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്‍റണി, മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എ.പി. അബ്ദുല്‍ വഹാബ്, എം.കെ. രാഘവന്‍, ആന്‍േറാ ആന്‍റണി, എന്‍.കെ. പ്രേമചന്ദ്രന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ബിജു എന്നിവരും ആശുപത്രിയില്‍ കുതിച്ചത്തെി. പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ആശുപത്രിയിലെത്തിയ ശേഷമാണ് ട്രോമാ ഐ.സി.യുവിലേക്ക് മാറ്റിയത്.

    1938 ഏപ്രില്‍ 29ന് ജനിച്ച ഇ.അഹമ്മദ് തലശ്ശേരി ബ്രണ്ണന്‍ കേളജ്, തിരുവനന്തപുരം നിയമ കോളജ് എന്നിവിടങ്ങളില്‍നിന്നാണ് വിദ്യാഭ്യാസം നേടിയത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ അഹമ്മദ്  1967, 1977, 1980, 1982 , 1987 വര്‍ഷങ്ങളില്‍ കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.82-87 കാലത്ത് സംസ്ഥാന വ്യവസായ മന്ത്രിയായിരുന്നു.  1991, 1996, 1998, 1999, 2004, 2009,2014 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ട് യു.പി.എ സര്‍ക്കാറുകളിലും വിദേശകാര്യ വകുപ്പിന്‍െറ ചുമതലയുള്ള സഹമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ യു.എന്‍ ജനറല്‍ അസംബ്ളിയില്‍ ഉള്‍പ്പെടെ രാഷ്ട്രത്തെ പ്രതിനിധീകരിച്ച് സംസാരിക്കാനും പലവിധ നയതന്ത്ര വിഷയങ്ങളില്‍ സജീവമായി ഇടപെടാനും അദ്ദേഹത്തിനായി.

    അഹമ്മദിന്‍റെ ഒൗദ്യോഗിക വസതിയായ ദില്ലി തീൻമൂർത്തി മാർഗിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക്​ 12 വരെ പൊതു ദർശനത്തിന്​ വെക്കും. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്​​ട്രീയ നേതാക്കളെല്ലാം അവിടെ എത്തി ആദരാഞ്​ലി അർപ്പിക്കും. പിന്നീട്​ രണ്ടുമണിയോടെ വിമാനമാർഗം കോഴിക്കോട്ടേക്ക്​ തിരിക്കും. വിമാനത്താവളത്തിന്​ സമീപമുള്ള ഹജ്​ ഹൗസിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന്​ വെക്കും. അവിടെ പ്രവർത്തകർ ആദരാഞ്​ജലികൾ അർപ്പിച്ചശേഷം ലീഗ്​ ഹൗസിലേക്ക്​ കൊണ്ടുപോകും. ആദരാഞ്​ജലികൾ അർപ്പിക്കാൻ അവിടെയും ഒരു മണിക്കൂറോളം സമയം നൽകും. ശേഷം കണ്ണൂരിലേക്ക്​ കൊണ്ടുപോകും. നാളെ കണ്ണൂരിലാണ്​ ഖബറടക്കം. 




  • മലപ്പുറം: പരപ്പനങ്ങാടി ചിറമംഗലം പുത്തന്‍പീടികയില്‍ റെയില്‍വെ അടിപ്പാത നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു. എടച്ചിറ സ്വദേശി സുകുമാരന്‍ (60), കല്ലമ്പാറ സ്വദേശി സുബ്രഹ്മണ്യന്‍ (26) എന്നിവരാണ് മരിച്ചത്. രണ്ടു പേരും തൊഴിലാളികളാണ്. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിക്കുന്നതിനിടയിലാണ് അപകടം. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് സാരമല്ലാത്ത പരിക്കുണ്ട്. രാത്രി എട്ടേ മുക്കാലോടെയാണ് സംഭവം. രാത്രി സമയങ്ങളിലാണ് ഇവിടെ പണിനടക്കാറുള്ളത്. അടിപ്പാതയുടെ ഒരു ഭാഗത്തിന്റെ പണി കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ പണി നടക്കുന്നതിനിടയിലാണ് അപകടം.



  • കൊച്ചി(29/1/17) : ഭരതനാട്യം നടത്തുന്നതിടെ നര്‍ത്തകന്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് മരിച്ചത്. വടക്കന്‍ പറവൂരിലെ വടക്കേക്കര കട്ടത്തുരുത്ത് നമ്ബിയത്ത് ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഗുരു ശിവന്‍ മാല്യങ്കരയുമൊത്ത് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിന്റെ ഭാഗമായി നര്‍ത്തകന്‍ കുഴഞ്ഞു വീണതായിരിക്കാമെന്നാണ് കാണികള്‍ ആദ്യം കരുതിയത്. എന്നാല്‍ ഗുരു ശിവന്‍ മാല്യങ്കരത്ത് നൃത്തം അവസാനിപ്പിച്ച്‌ ഉടന്‍ കര്‍ട്ടന്‍ താഴ്ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഓമനക്കുട്ടനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേശീയ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി ബീഹാറിലെ നാന്നൂറോളം വേദികളില്‍ നൃത്തം അവതരിപ്പിച്ചയാളാണ് ഓമനക്കുട്ടന്‍. അവിവാഹിതനാണ്. മൃതദേഹം വടക്കന്‍ പരവൂറിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. 




  • മുംബൈ (28/1/17): ദേശീയ നീന്തല്‍ താരം താനിക ധാരയെ(23) മുംബൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദേശീയ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ നീന്തല്‍ താരമാണു താനിക ധാര. വെസ്റ്റേണ്‍ റയില്‍വേയില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു താനിക. 2015ല്‍ തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസില്‍ വെങ്കല മെഡലും നേടിയിരുന്നു. വീട്ടിലെത്തിയ സുഹൃത്താണു താനികയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്‍ക്കത്തയിലാണു താനികയുടെ മാതാപിതാക്കള്‍.


  • കോട്ടയം (28/1/17): എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി (കെൽ) ചെയർമാനുമായ കൊല്ലാട് പെരിഞ്ചേരിയിൽ അഞ്ജനത്തിൽ ജിമ്മി ജോർജ് (52) അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെ തുടർന്നു ബംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മൃതദേഹം ഇന്നു വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച. എൻസിപി ചെയർമാൻ ശരദ്പവാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജിമ്മിക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളുടെ പൂർണചുമതലയുമുണ്ടായിരുന്നു. ഒരു മാസം മുൻപാണു കെൽ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. ഭാര്യ: ഷീബ. മക്കൾ: അജേഷ് ജോർജ് (മനോരമ ഓൺലൈൻ, കോട്ടയം), അഞ്ജന ജോർജ് (തേവര എസ്എച്ച് കോളജ് വിദ്യാർഥിനി). 

  • മലപ്പുറം (26/1/17) : ദുബായിലെ മര്‍മൂം അല്‍ ലിസൈലിയില്‍ ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ്(41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ (42) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ വാഹനം, നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരും സംഭവ സ്ഥലവച്ചുതന്നെ മരണമടഞ്ഞു.



  • ദില്ലി (26/1/17): ഇന്ത്യയിലെ റഷ്യൻ അംബാസഡർ അലക്​സാണ്ടർ കഡാകിൻ അന്തരിച്ചു. ഇന്ന്​ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 



  • ദോഹ(20-1-2017) : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ഖത്തറില്‍ വാഹന അപകടത്തില്‍ മരിച്ചു. എടക്കഴിയൂര്‍ ജുമാ മസ്ജിദിന് സമീപം പണിക്കവീട്ടില്‍ അയ്യത്തയ്യില്‍ കാട്ടില്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ ഷെമീര്‍(39) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അല്‍സദ്ദ് ഉരീദു സിഗ്നലിനു സമീപത്തായിരുന്നു അപകടം. ഷമീര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രെയ്ലര്‍ വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയതായും അറിയുന്നു. മലബാര്‍ ലിമോസിന്‍ കമ്ബനിയില്‍ ഡ്രൈവറായ ഷമീര്‍ ഒരു വര്‍ഷമായി ഖത്തറിലെത്തിയിട്ട്. ഇപ്പോള്‍ ഹമദ് മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഷഹന. മക്കള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് സുഫിയാന്‍.


  • സനല്‍കുമാര്‍

    ഏറ്റുമാനൂര്‍ (19-1-17): പാടകശ്ശേരി കരോട്ട് സനല്‍കുമാര്‍ (മണി - 61) അന്തരിച്ചു. റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ്. ഭാര്യ കൊല്ലം മൈനാഗപ്പള്ളി  കോയിപ്പുറത്ത് കുടുംബാംഗം രാധ. മക്കള്‍ - സുനു, രാഖി, മരുമകന്‍ - റെറ്റി (പുളിക്കല്‍, വള്ളിക്കാട്). സംസ്കാരം വെള്ളിയാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍.



  • മലപ്പുറം:  കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും പ്രമുഖ പണ്ഡിതനും സമസ്ത ജോ. സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്ലിയാര്‍ (65 ) നിര്യാതനായി. സമസ്ത മുശാവറ അംഗമായ അദ്ദേഹം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്‍റ്, ജാമിഅ നൂരിയ്യ കമ്മിറ്റി അംഗം, സുപ്രഭാതം ദിനപത്രം ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.  രോഗബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരെക്കയാണ് മരണം. കോഴിക്കോട് ആസ്ഥാനത്ത് വൈകീട്ട് അഞ്ചുവരെ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം നാളെ രാവിലെ 10 മണിക്ക് കാളമ്പാടി ജുമാമസ്ജിദിൽ ഖബറടക്കും. ഫാത്വിമ ഹജ്ജുമ്മയാണ് മാതാവ്. ഭാര്യമാര്‍: പരേതയായ സഫിയ, ആയിശാബി. മക്കള്‍: അബൂബക്കര്‍, ഫൈസല്‍, അബ്ദുറഹ്മാന്‍, ഫാത്തിമ സുഹറ, സൗദ, ഫൗസിയ, മരുമക്കള്‍: എന്‍.വി. മുഹമ്മദ് ഫൈസി (കട്ങ്ങല്ലൂര്‍), മുഹമ്മദ് ഷാഫി (താമരശ്ശേരി), അഅബ്ദുസലാം (കാളമ്പാടി, കാവുങ്ങല്‍), നൂര്‍ജഹാന്‍, മാജിദ, റുബീന.



  • ഏറ്റുമാനൂര്‍: അതിരമ്പുഴ പാറോലിക്കല്‍ റയില്‍വേ ഗേറ്റിനടുത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനി തീവണ്ടിയിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ മോഡേണ്‍ ഹരിജന്‍ കോളനിയില്‍ ആശാരിപറമ്പില്‍ അനസിന്‍റെ മകള്‍ അനീസ എ അനസ് (14) ആണ് മരിച്ചത്. അതിരമ്പുഴ സെന്‍റ് മേരീസ് സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴി വൈകിട്ട് 4നും 4.30നും ഇടയ്ക്കായിരുന്നു അപകടം. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച 12ന് ഏറ്റുമാനൂര്‍ കൈതമല ജുമാ മസ്ജിദില്‍ കബറടക്കും. ആഷ്ന അനസ് ഏക സഹോദരിയാണ്



  • കോഴിക്കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ കെ.സി കടമ്പൂരാന്‍ അന്തരിച്ചു. കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.ചൊവ്വാഴ്​ച രാവിലെ 11 മണിക്ക് വസതിയിൽ നിന്ന്​ മൃതദേഹം വിലാപയാത്രയായി കണ്ണൂരിൽ എത്തിക്കും.  11.30 ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പൊതുദർശനത്തിന്​ വെച്ച ശേഷം 12.30  പയ്യാമ്പലത്ത് സംസ്​കാരം നടക്കും. 1957 ൽ കടമ്പൂർ മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ തലശ്ശേരിയിൽ നിന്നും 2006ൽ എടക്കാട് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മികച്ച വോളിബോൾ താരം കൂടിയായിരുന്നുഅദ്ദേഹംമാതൃഭൂമി പത്രത്തിന്‍റെ കടമ്പൂർ മേഖല പ്രാദേശിക ലേഖകൻ,  നെടുങ്ങാടിയുടെ കീഴിൽ സുദർശനം, ദേശമിത്രം പത്രത്തിന്‍റെ ലേഖകൻ എന്നിങ്ങനെ മാധ്യമരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഭാര്യ പത്മിനി ടീച്ചർ. മകൾ അനുശീ.  കടമ്പൂരാന്‍റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും 3 ദിവസത്തേക്ക് മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡന്‍റെ സതീശന്‍ പാച്ചേനി അറിയിച്ചു.



  • തെഹ്റാൻ: ഇറാൻ മുൻ പ്രസിഡന്റ് അലി അക്ബർ ഹാഷിമി റഫ്​സഞ്ചാനി  അന്തരിച്ചു. 82 വയസായിരുന്നു. ഇറാനിലെ ഒൗദ്യോഗിക മാധ്യമങ്ങളാണ്​ ഇക്കാര്യം അറിയിച്ചത്​. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്​ അദ്ദേഹത്തെ തെഹ്​റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. . 1989 മുതൽ 97 വരെ ഇറാൻ പ്രസിഡന്റായിരുന്നു ​അദ്ദേഹം. ഇറാൻ ഗാർഡിയൻ കൗൺസിലും പാർലമെന്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്ന കൗൺസിലിന്റെ തലവനായി പ്രവർത്തിച്ചുവരികയായിരുന്നു.



  • കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം.റഷീദ് (92) അന്തരിച്ചു. സേലത്ത് മകളുടെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ സ്വദേശമായ പൊന്നാനിയിൽ നടക്കും. സ്വാതന്ത്ര്യ സമര സേനാനി ഇ.മൊയ്തു മൗലവിയുടെ പുത്രനായ എം. റഷീദ് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിൽവാസം അനുവഭവിച്ചിട്ടുണ്ട്. കോഴിക്കോട് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ടത്. വിദ്യാർഥി കോൺഗ്രസിന്‍റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ആർ.എ.സ്.പിയുടേയും ഫോർത്ത് ഇന്‍റർനാഷനൽ ഇന്ത്യൻ ഘടകത്തിന്‍റെയും സ്ഥാപകാംഗവും ആർ.എ.സ്.പി മുഖപത്രമായ സഖാവിന്‍റെ പത്രാധിപരുമായിരുന്നു. ഏറെക്കാലം ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. സഖാവ് കെ.ദാമോദരൻ, റോസാ ലക്സംബർഗ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നിവയാണ് പ്രധാന കൃതികൾ. പരേതയായ ബീപാത്തുവാണ് ഭാര്യ. മക്കൾ ജാസ്മിൻ, മുംതാസ്, അബ്ദുൽ ഗഫൂർ, ബേബി റഷീദ്.



  • മുംബൈ: സമാന്തര സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത നടന്‍ ഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഏറെനാളായി കലാരംഗത്തുനിന്നു വിട്ടുനിൽക്കുകയായിരുന്നു. നവസിനിമാ പ്രസ്ഥാനത്തിനായി മുന്നിട്ടുനിന്ന അദ്ദേഹം മികച്ച നടനുള്ള ദേശീയ പുരുസ്കാരം നേടിയിട്ടുണ്ട്.  

    1950 ഒക്ടോബര്‍ 18ന് ഹരിയാനയിലാണ് ഇദ്ദേഹം ജനിച്ചത്. സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വൽ ആയിരുന്നു. പിന്നീട് നാല് പതിറ്റാണ്ട് കാലത്തോളം നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എട്ട് ഓസ്കാര്‍ അവാര്‍ഡ് നേടിയ ഗാന്ധി എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 1990ല്‍ പത്മശ്രീ ലഭിച്ചു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഓംപുരി അഭിനയിച്ചു.



  • ഏറ്റുമാനൂര്‍: തെള്ളകത്ത് വ്യാഴാഴ്ച രാവിലെ കാറിടിച്ച് വഴിയാത്രക്കാരനായ വൃദ്ധന്‍ മരിച്ചു. അതിരമ്പുഴ ആലഞ്ചേരില്‍ അഗസ്റ്റിന്‍ ജോസഫ് (82) ആണ് മരിച്ചത്. സുലഭ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം രാവിലെ 6.20 മണിയോടെ ആയിരുന്നു അപകടം. രാവിലെ 101 കവലയ്ക്കു സമീപമുള്ള ചെറുപുഷ്പാശ്രമം പള്ളിയില്‍ പോകുന്നതിനായി റോഡ് മുറിച്ചു കടക്കവെ ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വന്ന മാരുതി വാഗണ്‍ ആര്‍ കാര്‍ ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണമടയുകയായിരുന്നു.  പ്ലാശനാല്‍ മുതലക്കുഴി കുടുംബാംഗം മേരി അഗസ്റ്റിന്‍ ആണ് ഭാര്യ. മക്കള്‍ - ലവലി, ഷീബ (ഫാക്ട്, എറണാകുളം), ജിജി, അല്ലി (മസ്കറ്റ്), സോജന്‍, സോബി, ടോം (ആലഞ്ചേരി ട്രാവല്‍സ്), മരുമക്കള്‍ - അജിത് (ഐക്കര, മാനന്തവാടി), തോമാച്ചന്‍ പുത്തന്‍പുര (കൊച്ചിന്‍ പോര്‍ട്ട്), ഔസേപ്പച്ചന്‍ (ഏറ്റുമാനൂക്കാരന്‍, മുട്ടുചിറ), ബെന്നി കുതിരവട്ടം, കല്ലശ്ശേരി (മസ്കറ്റ്), ജീന (മുട്ടത്തുപാടം, കുടമാളൂര്‍), ജോജി (കാരിക്കല്‍, കുമ്മണ്ണൂര്‍), ഷൈന്‍ (ഇലക്കാട്ട്, കൈപ്പുഴ). സംസ്കാരം വെള്ളിയാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.



  • ബംഗളൂരു: കർണാടകയിലെ സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചിക്കമംഗലൂരിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു അന്ത്യം. ചിക്കമംഗളൂരുവിലെ കൊപ്പയിൽ ഒൗദ്യോഗിക പരിപാടിയിൽ പ​ങ്കെടുക്കാനായി എത്തിയ അദ്ദേഹം റിസോർട്ടിൽ തങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മന്ത്രിയെ പുറത്തുകാണാതിരിക്കുകയും ഫോൺ കോളുകൾക്ക് മറുപടി നൽകാതെയും ചെയ്തതോടെ പേഴ്​സനൽ  സ്റ്റാഫ് മുറി തള്ളിത്തുറക്കുകയായിരുന്നു. മഹാദേവ് മുറിക്കുള്ളിൽ  മരിച്ച നിലയിലായിരുന്നു. 2013 ലാണ്​ മഹാദേവ് പ്രസാദ് സിദ്ധരാമയ്യ മന്ത്രസഭാംഗമായി സ്ഥാനമേറ്റത്​. 2005– 07 കാലയളവളിൽ എച്ച്​. ഡി കുമാരസ്വാമി മന്ത്രിസഭയിൽ സാംസ്​കാരിക മന്ത്രിയായിരുന്നു.  2007 ൽ ജനതാദൾ എസ്​ വിട്ട്​ കോൺഗ്രസിൽ ചേർന്നു. തുടർച്ചയായി അഞ്ചു തവണ എം.എൽ.എ ആയിരുന്നു. ഗുണ്ടൽപേട്ട് ആയിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലം.

  • ഇടുക്കി : ഇടുക്കി ആര്‍ച്ചു ഡാമില്‍ വീണ് എറണാകുളം സ്വദേശിയായ യുവാവ് മരിച്ചു. തമ്മനം സ്വദേശി സുനില്‍ (30) ആണ് മരിച്ചത്.

  • സാവോപോളോ (29/12/16) : ബ്രസീലിലെ സാവോപോളോയില്‍ വിനോദയാത്രയ്ക്കിടെ നദിയില്‍ കുളിക്കാനിറങ്ങിയ മലയാളി വൈദികന്‍ മുങ്ങിമരിച്ചു. കോട്ടയം നീറിക്കാട് കറ്റുവീട്ടില്‍ ഫാ. ജോണ്‍ ബ്രിട്ടോ ഒആര്‍സി (38) ആണ് മരിച്ചത്. സാവോപോളോയിലെ അപരസീദ എന്ന സ്ഥലത്തിനടുത്തായിരുന്നു അപകടം. വൈദികരോടും വൈദിക വിദ്യാര്‍ത്ഥികളോടുമൊപ്പം നദിയില്‍ കുളിക്കുമ്പോഴായിരുന്നു സംഭവം. കളമശേരി (മാര്‍ത്തോമ വനം) വിശുദ്ധ കുരിശിന്‍റെ സന്യാസ സാംഗമാണ് ഫാ. ജോണ്‍ ബ്രിട്ടോ.



  • തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.30-നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള അദ്ദേഹം കേരള പൊലീസില്‍ എസ് പിയായി ഔദ്യോഗിക സേവനം അനുഷ്ടിച്ചിട്ടുണ്ട്. സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് കഥകളിയിലും പ്രാവീണ്യമുണ്ട്. 1978 ല്‍ എ.ഭീം സിങ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. 575 ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രേംനസീര്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടുണ്ട്. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടിയ അദ്ദേഹം തന്റെ 74ആം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. നടന്‍ മനു വര്‍മ മകനാണ്. 



  • ബാബു തോമസ്

    ഏറ്റുമാനൂര്‍(18/12/16): പാലാ റോഡില്‍  കട്ടച്ചിറ കവലയില്‍  ഉണ്ടായ റോഡപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലാക്കിതൊട്ടില്‍ ബാബു തോമസ് (51) അന്തരിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജയിംസ് തോമസിന്‍റെ സഹോദരനും മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് തോമസിന്‍റെ മകനുമാണ്.

    ശനിയാഴ്ച രാത്രി 8.30 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവെ ഏറ്റുമാനൂര്‍‍ ഭാഗത്തു നിന്നെത്തിയ ഇന്നോവാ കാര്‍ ബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തട്ടിയ കാറില്‍ തന്നെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ബാബുവിനെ തുടര്‍ന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഞായറാഴ്ച 2.30ന് മരണമടയുകയായിരുന്നു. തട്ടിയ കാര്‍ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

    പുന്നത്തുറ മടുക്കയില്‍  കുടുംബാംഗം ലിസിയാണ് ഭാര്യ. മക്കള്‍ - വിദ്യാര്‍ത്ഥികളായ ഷെറിന്‍, ഷാരോണ്‍, സബീന. സംസ്കാരം ബുധനാഴ്ച 2.30ന് ഏറ്റുമാനൂരിലെ തറവാട്ടുവീട്ടില്‍ ശുശ്രൂഷകള്‍ക്കു ശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍.