21 December, 2022 02:19:18 PM


എന്തൊരു തട്ടിപ്പ്? മുൻഭാര്യ സരിതയോടൊപ്പം ജ്യോത്സ്യനെ കണ്ട കഥ വിവരിച്ച് മുകേഷ്



കൊച്ചി: വർഷങ്ങളായി മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ് നടൻ മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തിയത്. തെന്നിന്ത്യയില്‍ നിറഞ്ഞുനിന്നിരുന്ന നടിയായ സരിതയെ ആണ് മുകേഷ് ആദ്യം വിവാഹം ചെയ്തത്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 1988 ൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത്.

സരിതയുമായുള്ള വേർപിരിഞ്ഞ ശേഷം 2013 ൽ ആണ് നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്യുന്നത്. തന്റെ ആദ്യ ഭാര്യയായ സരിതയ്‌ക്കൊപ്പം ജീവിക്കുമ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞുള്ള മുകേഷിന്റെ വീഡിയോ വൈറലാവുകയാണ്. മുകേഷ് സ്പീക്കിങിന്റെ ഒരു എപ്പിസോഡാണ് ശ്രദ്ധനേടുന്നത്. ഭയങ്കര കുഴപ്പമുള്ള ഒരു ജ്യോത്സ കഥ പറയാം എന്ന് പറഞ്ഞാണ് മുകേഷ് ആരംഭിക്കുന്നത്. മുകേഷിന്റെ വാക്കുകളിലേക്ക്.

'വളരെ വർഷങ്ങൾക്ക് മുൻപ്, മൂത്തമകൻ ശ്രാവണിന് ഏകദേശം ഒരു വയസ് പ്രായമുള്ളപ്പോൾ ഞാനും ഭാര്യയും കൂടി ഹൈദരാബാദിലെ ഒരു ജ്യോത്സ്യനെ കാണാൻ പോയി. സരിതയുടെ വീടിന്റെ അടുത്താണ്. അവിടെ ഒരു കല്യാണത്തിന് പോയതാണ്. അപ്പോഴാണ് ഒരാൾ അത്ഭുതങ്ങൾ കാണിക്കുന്ന ജ്യോത്സ്യനെ കുറിച്ച് പറഞ്ഞത്. വരാൻ പറ്റുമെങ്കിൽ വന്ന് കാണണം എന്ന് പറഞ്ഞു. സരിത പോയി നോക്കാം എന്ന് പറഞ്ഞതനുസരിച്ച് പോകാമെന്ന് തീരുമാനിച്ചു.

എന്നാൽ അപ്പോയിന്മെന്റ് കിട്ടാൻ വലിയ ബുദ്ധിമുട്ട് ആകുമെന്ന് അയാൾ പറഞ്ഞു. മന്ത്രിമാർ ഉൾപ്പെടെ വരുന്ന ഇടമാണ്. അടുത്തൊന്നും കിട്ടാൻ നിവർത്തിയില്ല എന്ന് പറഞ്ഞു. സരിതയുടെ പേര് പറഞ്ഞ് ഒരു അപ്പോയിന്മെന്റ് എടുക്കാൻ അയാളോട് പറഞ്ഞു. തെലുങ്കൻ ആയതു കൊണ്ട് സരിതയെ അറിയുമല്ലോ. ഒരു മണിക്കൂറിനുള്ളിൽ അവിടെ നിന്നുള്ള ആൾ വന്നിട്ട് പറഞ്ഞു, സരിതയുടെ ഫാൻ ആണ് ജ്യോത്സ്യൻ നാളെ പുലർച്ചെ വന്നാൽ ആദ്യത്തെ ആളായി കയറ്റാമെന്ന് പറഞ്ഞു. സരിതയ്ക്ക് സന്തോഷമായി. അവിടെ ചെന്നപ്പോൾ വലിയ ക്യൂ ഒക്കെ കാണാം. നമ്മൾ അദ്ദേഹത്തെ കാണാൻ കയറുമ്പോൾ കാണുന്നത് അദ്ദേഹം നിലത്ത് ഇരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റ് ഉണ്ട്. നമ്മൾ ഇരിക്കുന്നതിന് മുന്നിൽ തടി കൊണ്ട് വിഭജിച്ചിട്ടുണ്ട്.

ഇരുന്ന് കഴിഞ്ഞാൽ ജ്യോത്സ്യന്റെ പകുതി ഭാഗമേ നമ്മുക്ക് കാണാൻ കഴിയൂ. നമ്മൾ കയറുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പേപ്പറിൽ നമ്മുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങൾ എഴുതി ഒരു കവറിലാക്കി കൊടുക്കുകയാണ്. കുറച്ചു നേരം സംസാരിച്ചിട്ടാണ് കവർ വാങ്ങുക. നമ്മുടെ മുന്നിൽ വെച്ച് തന്നെ കവർ അപ്പുറത്ത് അസിസ്റ്റന്റിന്റെ കയ്യിൽ കൊടുക്കും. തുറന്നു പോലും നോക്കുന്നില്ല. അദ്ദേഹം ഒന്ന് ആലോചിച്ചിട്ട് നമ്മൾ എഴുതിയ ചോദ്യങ്ങൾ ഓരോന്നായി ചോദിക്കും. ഞാൻ ഇംഗ്ലീഷിൽ ആണ് എഴുതിയെ അത് കൃത്യമായി ചോദിച്ചു. അതിനുള്ള മറുപടിയും പറഞ്ഞ് എനിക്ക് കവർ തന്നു. എന്റെ കവർ തന്നെയാണ്. ഞാൻ സരിതയോട് പറഞ്ഞു. ഇതൊരു അത്ഭുതം തന്നെയാണെന്ന്.

പിന്നെ സരിത ആയിട്ട് അദ്ദേഹം തെലുങ്കിൽ എന്തൊക്കെയോ സംസാരിച്ചു. സരിതയും അഞ്ച് ചോദ്യങ്ങൾ എഴുതിയിരുന്നു. സരിത അത് കൊടുക്കാനായി പോയപോഴേക്കും മോൻ കരഞ്ഞു. മോനെ എന്റെ കയ്യിൽ തന്നു. അവന്റെ കരച്ചിൽ മാറ്റാൻ ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. ആ സമയത്ത് തന്നെ സരിത കാർഡും കൊടുത്തു. ഞാൻ എഴുന്നേക്കുമെന്ന് ജ്യോത്സ്യനും പ്രതീക്ഷിച്ചിട്ടില്ല. എഴുന്നേറ്റ് നിന്ന് നോക്കിയപ്പോൾ ഞാൻ കാണുന്നത്. അയാൾ ഈ കാർഡ് വാങ്ങി അത് അവിടെ വെച്ചിട്ട് മറ്റൊരു കാർഡ് അസിസ്റ്റന്റിന് കൊടുക്കുന്നതാണ്.

വാസ്തവത്തിൽ ഇയാൾ അത് നോക്കിയാണ് വായിച്ചിരുന്നത്. കവർ ഇതിനിടയിൽ പതിയെ തന്ത്രപൂർവം മാറ്റുകയായിരുന്നു. പിന്നീട് തിരിച്ചു വേറൊരു കവർ കൊണ്ടുവന്ന് പിന്നീട് നമ്മുടെ കവർ എടുത്ത് തരുന്നു. അത് ഞാൻ കണ്ടു. ഇത് പുറത്തിറങ്ങി ഞാൻ സരിതയോട് പറഞ്ഞു. അവിടെ പറയാൻ പറ്റില്ല. വലിയ സാമ്രാജ്യമാണ് ജീവൻ പോകും. സരിത വിശ്വസിച്ചില്ല. നിങ്ങൾ കമ്യൂണിസ്റ്റ് ആണെന്ന് ഒക്കെ പറഞ്ഞു. ആൾ തെറ്റിദ്ധരിച്ചു. വിശ്വാസമില്ലെങ്കിൽ എന്തിന് വന്നു എന്നൊക്കെ ചോദിച്ചു, സരിതയ്ക്ക് വിഷമമായി.

ഞാൻ പറഞ്ഞു എപ്പോഴെങ്കിലും ഒരിക്കൽ കൂടി നമ്മുക്ക് ഇവിടെ വരണമെന്ന്. ഞങ്ങൾ വന്നു. ഇത്തവണ എനിക്ക് പകരം അവർക്ക് സംശയം തോന്നാതെ സരിത കുഞ്ഞുമായി എണീറ്റു. സരിത ഇത് കണ്ടു. തട്ടിപ്പ് മനസിലായി. പുറത്തിറങ്ങി വലിയ ചിരി ആയിരുന്നു. എന്നിട്ട് പറഞ്ഞു. ഇങ്ങോട്ടേയ്ക്കുള്ള അവസാന വരവാണ് ഇതെന്ന്. എന്ത് തട്ടിപ്പാണ് ഇതെന്നും ചോദിച്ചു,' മുകേഷ് പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K