24 June, 2023 05:25:45 AM


വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസ് കോട്ടയത്ത് ബസില്‍നിന്നും പിടിയിൽ



കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ പുറത്താക്കിയ നിഖിൽ തോമസ് പിടിയിൽ. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്‍റില്‍ ബസിൽ ഇരിക്കവെയാണ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. വൈകിട്ട് മുതൽ തന്നെ പൊലീസിന് മുന്നിൽ കീഴടങ്ങുമെന്ന  സൂചനകൾ ഉണ്ടായിരുന്നു. എന്നാല്‍ പിന്തുടർന്നാണ് അറസ്റ്റ്  ചെയ്തതെന്ന് പൊലീസ് പറയുന്നു. 

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്. കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവെന്ന് സൂചനയുണ്ട്. നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. 

ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ, നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം പ്രവർത്തകനെതിരെ നടപടിയെടുത്തത്. കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു നിഖിൽ.. പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. കായംകുളത്തെ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറിയാണ് നിഖിൽ. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K