25 July, 2023 02:26:44 PM


മുട്ടിൽ മരം മുറി കേസ്: അനുമതി പത്രത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് ഭൂ ഉടമകൾ


വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ തട്ടിപ്പുകഥകൾ ശരിയെന്ന് ഭൂ ഉടമകളുടെ വെളിപ്പെടുത്തൽ. വില്ലേജ് ഓഫീസറുടെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് മരംമുറിച്ചത്. ഒരു അനുമതിപത്രത്തിലും ഒപ്പിട്ടിട്ടില്ലെന്നും ഭൂഉടമകൾ വ്യക്തമാക്കി.

മരംമുറി വിവാദവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയപ്പോഴാണ് അനുമതിയില്ലാത്ത കാര്യം ഉടമകൾ അറിയുന്നത്. മരംമുറിക്കാൻ സ്വമേധയാ അപേക്ഷ നൽകിയിരുന്നില്ലെന്നും പേപ്പറുകൾ എല്ലാം ശരിയാക്കാമെന്നും പ്രതി റോജി അഗസ്റ്റിൻ പറഞ്ഞിരുന്നതായും ഉടമകൾ പറയുന്നു. 

അപേക്ഷയിൽ കാണിച്ച ഒപ്പുകൾ ഞങ്ങളുടേതല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധിപ്പിച്ചാണ് മരം മുറിച്ചത്. പേപ്പറുകൾ ശരിയാക്കാൻ കൂടുതൽ പണം വേണം അതിനാൽ കുറഞ്ഞ വിലയെ നൽകാനാകൂ എന്നും പറഞ്ഞു റോജി പറഞ്ഞിരുന്നതായി അവർ വ്യക്തമാക്കുന്നു.

മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമിയിൽ നിന്നാണ് റോജിയും സംഘവും കോടികളുടെ ഈട്ടിത്തടി മുറിച്ചു കടത്തിയത്. മരംമുറിക്കാനായി റോജി അഗസ്റ്റിൻ ഏഴു കർഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസിൽ സമർപ്പിച്ചത്. അപേക്ഷ വ്യാജമാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 

300 വർഷത്തിൽ കുടൂതൽ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയതെന്ന് വ്യക്തമാക്കുന്ന ഡിഎൻഎ പരിശോധന ഫലവും അടുത്തിടെ പുറത്തുവന്നിരുന്നു. കേരള ലാൻഡ് കൺസർവൻസി ആക്‌ട് പ്രകാരമുള്ള നടപടി റവന്യൂ വകുപ്പും സ്വീകരിച്ചാൽ മുട്ടിൽ മരംമുറി കേസിലെ പ്രതികൾ കടുത്ത നിയമനടപടി നേരിടേണ്ടിവരും.

റിപ്പോർട്ടർ ടിവി ചെയർമാൻ റോജി അഗസ്റ്റിൻ, എംഡി ആന്‍റോ അഗസ്റ്റിൻ, ഡയറക്റ്റർ ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരാണ് മുട്ടിൽ മരംമുറി കേസിലെ പ്രധാന പ്രതികൾ. ഇവർ മൂവരും സഹോദരങ്ങളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K