17 October, 2023 12:11:48 PM


സ്വവർഗ വിവാഹ നിയമസാധുത; സ്വവർഗ ലൈംഗികത ഒരു നഗര സങ്കല്‍പമല്ല- ചീഫ് ജസ്റ്റിസ്



ന്യൂഡൽഹി: സ്വവർഗ വിവാഹത്തിൽ നാല് വ്യത്യസ്ത വിധികൾ. സ്വവർഗ ബന്ധം വിഡ്ഢിത്തമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സ്വവർഗ ലൈംഗികത എന്നത് ഒരു നഗര സങ്കല്‍പമല്ലെന്നും ചീഫ് ജസ്റ്റിസ്. സ്പെഷ്യൽ മാര്യേജ് നിയമത്തിലെ നാലാംവകുപ്പ് ഭരണഘടനാ വിരുദ്ധമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമെന്നും ചീഫ് ജസ്റ്റിസ്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധി പ്രസ്താവം. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീംകോടതിയു‌ടെ സുപ്രധാന വിധി.

പത്തുദിവസം നീണ്ട വാദം കേൾക്കലിനു ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്വവർഗ വിവാഹം നഗരവരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.

എന്നാൽ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതു വരേണ്യരുടെ മാത്രം വിഷയമല്ലെന്നു വ്യക്തമാക്കാൻ, കുടുംബം ഉപേക്ഷിച്ചതോടെ തെരുവിൽ ഭിക്ഷ യാചിക്കേണ്ടി വന്ന സാഹചര്യം സ്വന്തം ജീവിതത്തിലുണ്ടെന്ന് ഹർജിക്കാരിയായ സൈനബ് പട്ടേലും ചൂണ്ടിക്കാട്ടി.

സ്വവർഗ വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. അതുപോലെ സ്വവർഗാനുരാഗികൾക്കു രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങൾ നൽകണമെന്നും ഇവർ കോടതിയിൽ വാദിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ മുകുൾ റോഹിത്ഗി, അഭിഷേക് മനു സിങ്‍വി, രാജു രാമചന്ദ്രൻ, ആനന്ദ ഗ്രോവർ, മേനക ഗുരുസ്വാമി എന്നിവരാണ് ഹർജിക്കാർക്കു വേണ്ടി വാദിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K