09 November, 2023 05:04:30 PM


കണ്ടല ബാങ്ക് തട്ടിപ്പ്: മന്ത്രിയ്ക്കും ഭരണകക്ഷി നേതാക്കന്മാര്‍ക്കും പങ്കെന്ന് കെ.സുരേന്ദ്രന്‍



തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ല. തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ വളരെ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്. സി.പി.ഐയുടെ പ്രമുഖ നേതാവിനും തട്ടിപ്പ് തുകയില്‍ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ട്. കണ്ടല സർവീസ് സഹകരണ ബാങ്കിൽ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഈ തട്ടിപ്പിനെതിരായി ആദ്യാവസാനം രംഗത്ത് വന്നതും പ്രക്ഷോഭങ്ങൾ നടത്തിയതും ഭാരതീയ ജനതാ പാർട്ടിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന കമ്മറ്റി നേരിട്ട് അവിടെ വലിയ സഹകരണ അദാലത്തും അതിനുശേഷം സത്യാഗ്രഹ സമരങ്ങളുമെല്ലാം നിരന്തരമായി സംഘടിപ്പിച്ചിരുന്നു. അവസാനം ഇഡി തട്ടിപ്പിന് വിധേയരായവരുടെ പരാതികൾ സ്വീകരിച്ചുകൊണ്ട് അന്വേഷണം തുടരുകയാണെന്ന്. കെ.സുരേന്ദ്രന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ ഭാസുരാംഗനെതിരെ സി.പി.ഐ നടപടി എടുത്തത് അയാള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ മൊഴി പറഞ്ഞതുകൊണ്ടാണ്. ഇത്രകാലവും ഭാസുരാംഗനെ വെള്ളപൂശിയവരാണ് ഇപ്പോള്‍ നടപടിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് കണ്ണില്‍  പൊടിയിടാനുളള തന്ത്രം മാത്രമാണ്.
ഇതുതന്നെയാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൻറെയും സ്ഥിതി.

ഇപ്പോൾ നിലവിലുള്ള പ്രതികൾ മാത്രമല്ല ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാർ മുൻ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ ഒക്കെയുള്ള പ്രമുഖർ, കരുവന്നൂർ, കണ്ടല സഹകരണ സംഘം തട്ടിപ്പിലെ പണം കടത്തിക്കൊണ്ട് പോയിട്ടുണ്ട്. അവരും ഈ അഴിമതിയിൽ പങ്കാളികളാണ്. കേരളമാകെ സഹകരണ ബാങ്കുകളെ കൊള്ളയടിക്കുക എന്നുള്ള ഒരു സമീപനമാണ് സിപിഎമ്മും, സിപിഐയ്യും, കോൺഗ്രസ്സുമെല്ലാം കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളമാകെ  സഹകരണ ബാങ്കുകളെ കൊളളയടിക്കുകയാണ് സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസുമൊക്കെ ചെയ്യുന്നത്. അതുകൊണ്ടാണ് സഹകരണ കൊള്ള നടക്കുമ്പോള്‍ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുമെന്ന് പറയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കും ഇതെല്ലാം അറിയാം. വയനാട്ടിലെ കോടികളുടെ സഹകരണ  കൊള്ള നടത്തിയത് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്. സഹകരണ കൊളളയെക്കുറിച്ച് ഇനിയും നിരവധി വിവരങ്ങള്‍ പുറത്തുവരും. സഹകരണ അഴിമതിക്കെതിരായി ബി.ജെ.പി സമരവും പ്രചാരണവും തുടരുമെന്നും സമരത്തോടൊപ്പം നിയമ നടപടികളും അവലംബിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സഹകരണ ബാങ്കുകളെ കറവപശുവാക്കിയതിന്റെ ഉത്തരവാദി മുഖ്യമന്ത്രി തന്നെയാണ്. സഹകരണ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയതും മുഖ്യമന്ത്രിയാണ്.  മുഖ്യമന്ത്രിയുടെ കലത്തില്‍ മുഴുവന്‍ ഇപ്പോള്‍ കറുത്ത വറ്റ് മാത്രമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ ബാങ്കുകള്‍ക്ക്  റിസര്‍വ് ബാങ്ക് നിയന്ത്രണം വേണമെന്നും കെ.വൈ.സി , കോമണ്‍ സോഫ്റ്റ് വെയര്‍ എന്നിവ ഏര്‍പ്പടുത്തണമെന്നും പറഞ്ഞപ്പോള്‍ അതിനെതിരെ സമരം ചെയ്ത ആളാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി സഹകരണ മേഖലെയ മാറ്റുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സില്‍വര്‍ ലൈന്‍ ആരു വിചാരിച്ചാലും കേരളത്തില്‍ നടപ്പാവില്ല.  അത് അത്യാവശ്യമുള്ള കാര്യമല്ല. വന്ദേഭാരത് ട്രെയിനുകൾ ഇനിയും കേരളത്തിലേക്ക് വരും.  കേന്ദ്രം കുടിശിക ഇനത്തിൽ എന്താണ് കൊടുക്കാനുള്ളതെന്ന് ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് കത്ത് കൊടുക്കട്ടെ. കൊടുത്ത കത്ത് പുറത്ത് വിട്ട് വസ്തുതാപരമായി ജനങ്ങളോട് പറയട്ടെ. കേന്ദ്രത്തില്‍ നിന്ന് പണം കിട്ടുന്നില്ല എന്നു പറയുന്നത് ധൂര്‍ത്തും കൊള്ളയും മറച്ചുവയ്ക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

ലോകസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്ലീം ലീഗ് യു.ഡി.എഫില്‍ നിന്ന് മതില്‍ ചാടി എല്‍.ഡി.എഫിലെത്തും. കാരണം ലോക്സഭയിൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വൻ ഭൂരിപക്ഷത്തോടുകൂടി നരേന്ദ്ര മോദിജിയുടെ സർക്കാർ വരും. അത് കഴിയുമ്പോഴേക്കും ലീഗ് ചാടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K