13 June, 2025 09:59:38 PM
വിമാനാപകടത്തില്‍ മരിച്ച യുവതിയെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ ശുപാർശ

കാസര്‍ഗോഡ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി.നായരെ കുറിച്ച് അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്‍റ് ഇട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ സര്‍വീസില്‍ തുടരുന്നതിന് പ്രാപ്തനല്ല എന്നും കർശനമായ നിയമ നടപടികൾ ഉണ്ടാകണമെന്നും കളക്ടറുടെ ശുപാർശ. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലും സര്‍വീസില്‍ തുടരുന്നതിന് പ്രാപ്തനല്ല എന്ന് ബോധ്യപ്പെട്ടതിനാലുമാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന് എതിരെ കർശനമായ നിയമ നടപടികൾക്ക് കാസർകോട് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാർശ ചെയ്തത്.
സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് ഈ വ്യക്തിക്കെതിരെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് നാലാമത്തെ കേസാണ്. 2023 ആഗസ്തില്‍ ജില്ലയിലെ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്‍റ്, 2024 ഫെബ്രുവരിയില്‍ വി. ഭുവനചന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ 2024 സെപ്തംബര്‍ 18ന് മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു എന്നതിനും പരാതികൾ ലഭിച്ചിരുന്നു. ആദ്യ കേസിൽ എ.ഡി.എം താക്കീത് നല്‍കി. രണ്ടാമത്തെ കേസിൽ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശനതാക്കീത് നല്‍കി. മൂന്നാം കേസിൽ ഇയാളെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘു ശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി നടപടി തീര്‍പ്പാക്കി 2024 നവംബർ ഏഴിനാണ് സർവീസിൽ പുന: പ്രവേശിപ്പിച്ചത്.