17 June, 2025 11:07:06 AM


'നഗ്നയായില്ലെങ്കിൽ മന്ത്രവാദത്താല്‍ ഇല്ലാതാക്കും'; കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍



തൃശൂര്‍: കർണാടക സ്വദേശിനിയായ യുവതിയുടെ പീഡനപരാതിയിൽ ക്ഷേത്ര പൂജാരി അറസ്റ്റി‌ല്‍. ക്ഷേത്രത്തിൽ‌ പൂജയ്ക്കായി എത്തിയ യുവതിയെ നിരന്തരം വാട്സാപ്പിലൂടെ വീഡിയോകോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി. പെരിങ്ങോട്ടുകര കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ‌ക്ഷേത്രത്തിലെ പൂജാരി അരുൺ ആണ് പിടിയിലായത്. രാത്രി വിഡിയോ കോളിലൂടെ നഗ്നയാവാനും ആവശ്യപ്പെട്ടതായി പരാതിയിൽ ഉണ്ട്.

കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്‌ക്കെത്തിയ യുവതിയുമായി സൗഹൃദത്തിലായ ശേഷം വാട്സാപ്പ് കോളില്‍ വിളിച്ചു നഗ്നത പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ചു പീഡിപ്പിച്ചെന്നും പരാതിയുണ്ട്. ദേവസ്ഥാനത്തിലെ മുഖ്യപുരോഹിതന്‍ ഉണ്ണി ദാമോദരന്‍റെ അറിവോടെയാണു പീഡനമെന്നും പരാതിയില്‍ പറയുന്നു. ഇയാളിപ്പോൾ ഒളിവിലാണ്. നഗ്ന വീഡിയോ അയച്ചു നൽകാനായി യുവതിയെ നിരന്തരം വിളിച്ചു ശല്യം ചെയ്തു. ഇല്ലെങ്കില്‍ കുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തുമെന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ പൂജ ചെയ്യുന്നതിനായി 25,000 രൂപയാണ് ആവശ്യപ്പെട്ടത്.


രണ്ട് കുട്ടികളുടെ അമ്മയായ 38കാരിയാണ് പരാതിക്കാരി. കുടുംബ പ്രശ്നങ്ങള്‍ക്കു പരിഹാരമെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണു യുവതി പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തിയത്. മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ എന്ന ജീവനക്കാരന്‍ സൗഹൃദത്തിലായി. കുടുംബത്തിനു മേല്‍ ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതുമാറ്റാനായി പ്രത്യേകത പൂജകള്‍ വേണമെന്നും അരുണ്‍ വിശ്വസിപ്പിച്ചു. പ്രതി അയച്ച വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ യുവതി ബെംഗളൂരു പൊലീസിന് കൈമാറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921