20 June, 2025 12:18:22 PM


മണിപ്പൂരില്‍ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കുക്കി സ്ത്രീ കൊല്ലപ്പെട്ടു



ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു. സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ലാങ്ചിങ്മന്‍ബിയിലെ ഗ്രാമമുഖ്യന്‍ ഖയ്‌ഖൊഗിന്‍ ഹോകിപിന്റെ പങ്കാളി ഹൊയ്‌ഖൊല്‍ഹിങ് ഹോകിപ്പാണ് കൊല്ലപ്പെട്ടത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഹൊയ്‌ഖൊല്‍ഹിങ്ങിനെ രക്ഷിക്കാനായില്ല. എന്നാല്‍ അധികാരികള്‍ ഇതുവരെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഇറക്കിയിട്ടില്ല.

ചുരാചന്ദ്പൂര്‍ ജില്ലയിലെ ചിങ്‌ഫെയ് ഗ്രാമത്തില്‍ ആയിരുന്നു വെടിവെപ്പ് നടന്നത്. ബിഷ്ണുപുര്‍ ജില്ലയിലെ ഫുബാല ഗ്രാമത്തിലെ മെയ്‌തെയ് കര്‍ഷകര്‍ക്ക് നേരെ കുക്കി സംഘം വെടിവെച്ചിരുന്നു. വെടിവെപ്പില്‍ ഒരു കര്‍ഷകന് പരിക്കേറ്റു. 60കാരനായ നിങ്‌തൊജാം ബൈറനാണ് ഇടത് കൈക്ക് പരിക്കേറ്റത്. നിലവില്‍ ബിഷ്ണുപുര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. പിന്നാലെയാണ് കുക്കി സംഘവും സുരക്ഷ സേനയും ഏറ്റുമുട്ടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് 3.30നാണ് വെടിവെപ്പ് നടന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ അക്രമം തടയുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി സംഭവസ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പില്‍ പ്രതിഷേധിച്ച് ഫുബാലയില്‍ പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷകരുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.

അക്രമകാരികളെ നാളെ 11 മണിയോടെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഫുബാലയിലെ സ്ത്രീകള്‍ ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തയച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കുകി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സംഭവത്തെ അപലപിച്ച ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേര്‍സ് ഫോറം കുക്കി-സോ ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് നടന്ന മറ്റൊരു ആക്രമണമാണ് നടന്നതെന്ന് കൂട്ടിച്ചേര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956